തിരുമ്പി വന്തിട്ടേന്ന് സൊല്ല്! 262 കോടി രൂപ ലാഭം നേടി BSNL; 2007 ന് ശേഷം ലാഭം നേടുന്നത് ആദ്യം
ബിഎസ്എൻഎല്ലിനെ സ്നേഹിക്കുകയും അതിന്റെ വളർച്ചയിൽ സന്തോഷിക്കുകയും ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. 2007ന് ശേഷം ഇതാദ്യമായി ബിഎസ്എൻഎൽ ഒരു ക്വാർട്ടറിൽ ലാഭം നേടിയിരിക്കുന്നു എന്നതാണ് അത്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഒട്ടനവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. 4ജി സേവനം രാജ്യവ്യാപകമായി ലഭ്യമാക്കാൻ ഇതുവരെ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല എന്ന് ഓർക്കണം. 4ജി വ്യാപനം കാര്യമായി പുരോഗമിക്കുന്നുണ്ട്, എങ്കിലും ഇതുവരെ എല്ലായിടത്തും എത്തിയിട്ടില്ല.
പലവിധ പ്രശ്നങ്ങൾ നിലനിൽക്കെ തന്നെ ഒരു ക്വാർട്ടറിൽ ലാഭം നേടാൻ കഴിഞ്ഞത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. 4ജി അടക്കം ലഭ്യമാക്കിക്കൊണ്ടുള്ള നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ മെച്ചപ്പെടുത്തൽ, ചെലവ് ചുരുക്കൽ നടപടികൾ എന്നിവയിലെ ശ്രദ്ധ ബിഎസ്എൻഎല്ലിന് ഗുണം ചെയ്തു എന്നാണ് ഈ ലാഭക്കണക്ക് സൂചിപ്പിക്കുന്നത്.

ലാഭം നേടിയ വിവരം ബിഎസ്എൻഎൽ അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. "ഈ പാദത്തിലെ ഞങ്ങളുടെ സാമ്പത്തിക പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, നവീകരണം, ഉപഭോക്തൃ സംതൃപ്തി, ആക്രമണാത്മക നെറ്റ്‌വർക്ക് വിപുലീകരണം എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശ്രമങ്ങളിലൂടെ, സാമ്പത്തിക വർഷാവസാനത്തോടെ വരുമാന വളർച്ച 20 ശതമാനത്തിലധികം വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്ന് ബിഎസ്‌എൻഎൽ സിഎംഡി എ റോബർട്ട് ജെ രവി പ്രസ്താവനയിൽ പറഞ്ഞു.
ഒരു തിരിച്ചുവരവിനുള്ള ബാല്യം ബിഎസ്എൻഎല്ലിന് ഉണ്ടെന്ന് ഈ 262 കോടി രൂപ ലാഭം തെളിയിക്കുന്നു. കമ്പനി അതിന്റെ സാമ്പത്തിക ചെലവുകളും മൊത്തത്തിലുള്ള ചെലവുകളും വിജയകരമായി കുറച്ചതായും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 1,800 കോടിയിലധികം കുറവുണ്ടാക്കിയതായും രവി പറഞ്ഞു. ലാഭക്കണക്ക് വർധിച്ചതിൽ ചെലവ് കുറയ്ക്കലിന് വലിയ പങ്കാണുള്ളത്.

ബിഎസ്എൻഎല്ലിന്റെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വർദ്ധിച്ചു. ഫൈബർ-ടു-ദി-ഹോം (എഫ്‌ടിടിഎച്ച്) വരുമാനവും 18 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ലീസ്ഡ് ലൈൻ സേവന വരുമാനം കഴിഞ്ഞ വർഷത്തെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു, ഇങ്ങനെ എല്ലാ മേഖലയിലും ഒരു ഉണർവ് പ്രകടമാണ്.
ഉപയോക്താക്കളുടെ എക്സ്പീരിയൻസ് മികച്ചതാക്കാനും അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ കൂടി ഫലമാണ് ഈ ക്വാർട്ടറിലെ ലാഭം. ഉപഭോക്തൃ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി, നാഷണൽ വൈഫൈ റോമിംഗ്, ബിഐടിവി തുടങ്ങിയ പുതിയ സേവനങ്ങൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.
സേവന നിലവാരത്തിലും സേവന ഉറപ്പിലും ഞങ്ങൾ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ഒരു മുൻനിര ടെലികോം സേവന ദാതാവെന്ന നിലയിൽ ബിഎസ്എൻഎല്ലിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു എന്ന് സിഎംഡി കൂട്ടിച്ചേർത്തു. ബിഎസ്എൻഎൽ 4ജി വിക്ഷേപണം വേഗത്തിലാക്കിയതായും ഫൈബർ-ഒപ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതായും നഗര, ഗ്രാമപ്രദേശങ്ങളിലുടനീളം കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സേവന നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം, കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതും ബിഎസ്എൻഎല്ലിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. സേവന മികവ്, 5ജി സേവനങ്ങളുടെ ആരംഭം, ഡിജിറ്റൽ വളർച്ച എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്കും ലാഭക്കണക്കുകളിലേക്കും എത്താൻ ബിഎസ്എൻഎല്ലിന് കഴിയുമെന്ന് ഇപ്പോഴത്തെ ലാഭക്കണക്ക് അടിവരയിട്ട് പറയുന്നുണ്ട്.


Click it and Unblock the Notifications








