തുടക്കം മോശമാക്കിയില്ല! ബിഎസ്എൻഎല്ലിന്റെ നഷ്ടം കുറഞ്ഞു, വരുമാനം 14.51 ശതമാനം കൂടി
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കൂടുതൽ വരുമാനം നേടുകയും നഷ്ടം മുൻ പാദത്തെ അപേക്ഷിച്ച് കുറയ്ക്കുകയും ചെയ്തതായി റിപ്പോർട്ട്. ബിഎസ്എൻഎല്ലിന്റെ ഏപ്രിൽ- ജൂൺ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.51% വർദ്ധിച്ച് ₹5,026.4 കോടിയായി ഉയർന്നു എന്നതാണ് പുതിയ കണക്കുകളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ജനുവരി-മാർച്ച് കാലയളവിൽ 280 കോടി രൂപയും ഡിസംബർ പാദത്തിൽ 262 കോടി രൂപയും അറ്റാദായം നേടി ബിഎസ്എൻഎൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ പുതിയ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ബിഎസ്എൻഎൽ 1,049 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നഷ്ടത്തിനിടയിലും ആശ്വാസത്തിന് വകയുണ്ട്
പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1,049 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തിയെങ്കിലും ചെറിയൊരു ആശ്വാസം എന്തെന്നാൽ, ഇത് ഒരു വർഷം മുമ്പ് ബിഎസ്എൻഎൽ രേഖപ്പെടുത്തിയ 1,542 കോടി രൂപയുടെ അറ്റനഷ്ടത്തേക്കാൾ കുറവാണ് എന്നതാണ്. അതായത് നഷ്ടം മുൻപത്തെക്കാൾ കൂടിയിട്ടില്ല. മാത്രമല്ല, വരുമാനത്തിൽ വർധന ഉണ്ടായിരിക്കുന്നു എന്നത് ഒരു നല്ല സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നഷ്ടം കുറയ്ക്കാൻ ചെലവുകൾ കുറയ്ക്കാനും ബിഎസ്എൻഎൽ ഏറെ ശ്രദ്ധിക്കുന്നുണ്ട്. പുതിയ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ ചെലവുകൾ തുടർച്ചയായി 9.4% കുറഞ്ഞ് 6,840 കോടി രൂപയായി. ഇതിനർത്ഥം വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ചെലവുകൾ കുറയുന്നു എന്നാണ്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട് എന്ന് ഈ റിസൾട്ട് വ്യക്തമാക്കുന്നു.
ബിഎസ്എൻഎല്ലിന്റെ ചെലവിന്റെ പ്രധാന ഭാഗം പോകുന്നത് ജീവനക്കാരുടെ ശമ്പള ഇനത്തിലേക്ക് ആണ്. പുതിയ പാദത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളച്ചെലവ് 39% വർദ്ധിച്ച് ₹1,940 കോടിയിലെത്തി, ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ മൊബൈൽ സേവന വരുമാനം 50 ശതമാനവും എന്റർപ്രൈസ് സെഗ്‌മെന്റ് വരുമാനം 25-30 ശതമാനവും വർധിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

പണിതിട്ടും പണിതിട്ടും തീരാതെ 4ജി
ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചുവരികയാണ്. ആദ്യ ഘട്ടമെന്ന നിലയിൽ ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ 2025 ജൂണിൽ പൂർത്തീകരിക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ജൂലൈ പിന്നിട്ടിട്ടും ഈ ലക്ഷ്യം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവിൽ വന്ന അപ്ഡേറ്റ് വെളിപ്പെടുത്തിയത് 94500ൽ അധികം ടവറുകളിൽ 4ജി സ്ഥാപിച്ചു എന്നാണ്.
എന്നാൽ ഏറ്റവും ഒടുവിലെ ഈ കണക്ക് വന്നത് മേയ്- ജൂൺ കാലഘട്ടത്തിലായിരുന്നു. അതിന് ശേഷം ഒന്നരമാസം ഇപ്പോൾ പിന്നിട്ടിട്ടും ബാക്കിയുള്ള 5500 ടവറുകൾ കൂടി 4ജിയാക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല. ഇത് വരിക്കാരിൽ നിരാശ ഉണർത്തുന്നുണ്ട്. 4ജി വ്യാപനം പൂർത്തിയാകാൻ വൈകുന്നത് 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനെയും ബാധിക്കാൻ സാധ്യതയുണ്ട്.
കാരണം ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയ ശേഷം അതിന്റെ നിലവാരം കൂടി പരിശോധിച്ചിട്ട് 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ചില റിപ്പോർട്ടുകൾ വന്നത്. അതിനാൽത്തന്നെ ഒരുലക്ഷം 4ജി ടവറുകൾ 4ജി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ കഴിയാതിരുന്നത്, സെപ്റ്റംബറിൽ ആരംഭിക്കാനിരുന്ന 5ജി വ്യാപനത്തെ ബാധിക്കാൻ സാധ്യത ഏറെയാണ്. ബിഎസ്എൻഎൽ 5ജി വ്യാപനം ഡൽഹിയിൽ നിന്ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

5ജി സേവനങ്ങൾ
5ജി സേവനങ്ങൾ ആരംഭിക്കുന്നതോടുകൂടി ബിഎസ്എൻഎല്ലിന്റെ വരുമാനം വർധിക്കും എന്ന് കരുതപ്പെടുന്നു. ഡാറ്റ സേവനങ്ങൾക്ക് വേഗത പോര എന്നതാണ് ബിഎസ്എൻഎല്ലിനെക്കുറിച്ചുള്ള പ്രധാന ആക്ഷേപം. ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ വന്നതോടെ നിരവധി ഇടങ്ങളിൽ അവസ്ഥ മെച്ചപ്പെട്ടു. 5ജി സേവനങ്ങൾ കൂടി അധികം വൈകാതെ ആരംഭിക്കാനായാൽ വരിക്കാരുടെ വിശ്വാസം നേടാൻ ബിഎസ്എൻഎല്ലിന് സാധിക്കും.


Click it and Unblock the Notifications







