ഒടുവിൽ കുറ്റസമ്മതം! 4G വൈകിയത് ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ബാധിച്ചു: കേന്ദ്ര മന്ത്രി
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനം ആയതിനാൽത്തന്നെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിന്റെ (BSNL) വളർച്ചയ്ക്കും തകർച്ചയ്ക്കും ഉത്തരവാദികൾ സർക്കാർ തന്നെയാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ കാലത്തിനൊത്ത മാറ്റങ്ങളുമായി മുന്നേറിയപ്പോൾ, ബിഎസ്എൻഎല്ലിനെ ആ മാറ്റങ്ങൾക്കൊപ്പം കൈപിടിച്ച് നടത്താൻ മുൻകാലങ്ങളിൽ ഭരിച്ച സർക്കാരുകൾക്കും ബിഎസ്എൻഎൽ അധികൃതർക്കും കഴിയാതെപോയി എന്ന ആക്ഷേപം ജനങ്ങൾ ഇതിനകം പല തവണ ഉന്നിയിച്ചിട്ടുള്ളതാണ്. മറ്റ് കമ്പനികൾ 5ജിയിലേക്ക് കടന്നിട്ട് രണ്ട് വർഷം ആകാറാകുന്നു. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതേയുള്ളൂ.
4ജി സേവനങ്ങൾ സ്വകാര്യ കമ്പനികൾ വർഷങ്ങളായി മികച്ച രീതിയിൽ നൽകിവരുന്നു. എന്നാൽ ബിഎസ്എൻഎല്ലിന് ഇപ്പോഴും രാജ്യവ്യാപകമായി 4ജി ഇല്ല. മികച്ച നെറ്റ്വർക്കിന്റെയും 4ജിയുടെ അഭാവം കമ്പനിയുടെ വരുമാനത്തെയും വളർച്ചയെയും വളരെയധികം ബാധിച്ചു. ഇക്കാര്യം ഇപ്പോൾ കേന്ദ്ര ടെലികോം സഹമന്ത്രി തന്നെ പാർലമെന്റിൽ സമ്മതിച്ചിരിക്കുന്നു.

"4ജി സേവനങ്ങൾ പുറത്തിറക്കുന്നതിലെ കാലതാമസവും മൊബൈൽ വിഭാഗത്തിലെ കടുത്ത മത്സരവും ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ബാധിച്ചു" എന്ന് ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. ഇത് കൂടാതെ വിആർഎസ് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
മുൻപ് ഒരു പ്രതിസന്ധി ഘട്ടത്തിൽ ബിഎസ്‌എൻഎല്ലിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് വിആർഎസ് (Voluntary Retirement Scheme) ആയിരുന്നു. ബിഎസ്‌എൻഎൽ വീണ്ടും വിആർഎസ് നടപ്പിലാക്കുമെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ വരികയും ബിഎംഎസ് അടക്കമുള്ള ബിഎസ്എൻഎല്ലിലെ തൊഴിലാളി സംഘടനകൾ ഇതിനെതിരേ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

"2019 ൽ വിആർഎസ് നടപ്പിലാക്കിയതിനുശേഷം, ബിഎസ്‌എൻഎല്ലിന്റെ ജീവനക്കാരുടെ ചെലവ് 51 ശതമാനം കുറഞ്ഞു. മുകളിൽ പറഞ്ഞതിന്റെ ഫലമായി, 2020-21 മുതൽ ബിഎസ്‌എൻഎൽ പ്രവർത്തന ലാഭം നേടാൻ തുടങ്ങി. നിലവിൽ, ബിഎസ്‌എൻഎല്ലിൽ വിആർഎസിനുള്ള ഒരു നിർദ്ദേശവും വകുപ്പിൽ പരിഗണനയിലില്ല," എന്നാണ് ഇതേപ്പറ്റി പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്.
കേന്ദ്ര സർക്കാർ ഇതിനകം ഒന്നിലധികം ദുരിതാശ്വാസ പാക്കേജുകൾ ബിഎസ്എൻഎല്ലിന് ലഭ്യമാക്കി. ഇതിന് ശേഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് പ്രവർത്തന ലാഭം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇതുവരെ അറ്റാദായം രേഖപ്പെടുത്തിയിട്ടില്ല. അതിനായി, ബിഎസ്‌എൻഎല്ലിന് പ്രീമിയം ലെവൽ ഉപഭോക്താക്കളെ ആവശ്യമുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിഎസ്‌എൻഎൽ 4G എത്താതെ അത്തരമൊരു നേട്ടം സംഭവിക്കില്ല.
കാരണം വിലയെക്കാൾ ഉപരി മികച്ച ഡാറ്റ വേഗതയ്ക്കും നെറ്റ്വർക്ക് ശേഷിക്കുമാണ് പ്രീമിയം ടെലിക്കോം വരിക്കാർ പരിഗണന നൽകുന്നത്. 4ജി ഇല്ലാത്ത ബിഎസ്എൻഎല്ലിലേക്ക് കടന്നുവരാൻ അധികം പ്രീമിയം ഉപയോക്താക്കളും തയാറാകില്ല. അതിനാൽ 4ജിയെക്കാൾ ഉപരി, 5ജി പുറത്തിറക്കിക്കൊണ്ട് മാത്രമേ ബിഎസ്എൻഎല്ലിന് പ്രീമിയം വരിക്കാരെ ആകർഷിക്കാനാകൂ.

ടെലിക്കോം മന്ത്രി സഭയിൽ അറിയിച്ചതുപോലെ 4ജി ലോഞ്ച് കാരണം ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലുടനീളം ഒരു ലക്ഷം 4ജി സൈറ്റുകൾ ആരംഭിക്കാനുള്ള പദ്ധതി പൂർത്തിയാകാറായിട്ടുണ്ട്. ഇതുവരെ 83,993 4ജി സൈറ്റുകൾ ബിഎസ്എൻഎൽ സജ്ജമാക്കി. അതിൽ 74,521 സൈറ്റുകൾ ഓൺ-എയർ ആണ്.
2025 ജൂണോടെ ബിഎസ്എൻഎല്ലിന്റെ 1 ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമവും ഓൺ-എയർ ആകും. അതിന് ശേഷം ബിഎസ്എൻഎൽ 5ജി ആരംഭിക്കും. 2027-28 ആകുമ്പോഴേക്കും ഇന്ത്യയിലെ ടെലിക്കോം വരിക്കാരിൽ 50% ത്തിലധികം പേരും 5G ഉപയോഗിക്കുമെന്ന് നോക്കിയ വിശ്വസിക്കുന്നു. അതിനാൽ, ബിഎസ്‌എൻഎൽ 4G വേഗത്തിൽ വ്യാപിപ്പിക്കുക മാത്രമല്ല, 5G വേഗത്തിൽ പുറത്തിറക്കുകയും വേണം. എങ്കിൽ മാത്രമേ മറ്റ് ടെലിക്കോം കമ്പനികൾ ഉയർത്തുന്ന കടുത്ത മത്സരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകൂ.


Click it and Unblock the Notifications








