ഉണ്ണിക്കൈ വളര് വളര് വളര്... ഉണ്ണിക്കാൽ വളര് വളര്...! ബിഎസ്എൻഎൽ 4G വളരുന്നു; 35000 ടവറുകളിൽ 4G എത്തി
കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ കണ്ണിലൂടെയാണ് മക്കൾ വളർന്ന് വലുതാകുന്നത്. അതേപോലെ ബിഎസ്എൻഎൽ വരിക്കാരും ഇപ്പോൾ ഉറ്റുനോക്കുകയാണ്, തങ്ങളുടെ ബിഎസ്എൻഎല്ലിന്റെ 4ജി വളരുന്നുണ്ടോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. ഏറെ നാളായി ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച വാർത്തകൾ എത്തുന്നുണ്ട്. എങ്കിലും അടുത്തകാലത്താണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് അൽപ്പം വേഗമൊക്കെ വച്ചത്. ഈ ദീപാവലിയോടെ 50000 ടവറുകളിലെങ്കിലും 4ജി എത്തിക്കാനുള്ള പരിശ്രമത്തിലാണ് ബിഎസ്എൻഎൽ. ആ ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ അതിവേഗം അടുക്കുന്നുണ്ട് എന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ബിഎസ്എൻഎൽ ഇതുവരെ 35000 ടവറുകളിൽ 4ജി ലഭ്യമാക്കിയതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2025 ജൂണോടെ ഒരു ലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പ്രഖ്യാപനം ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരവും സ്വകാര്യ കമ്പനികളെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതുമാണ്.

കാരണം 4ജി സേവനങ്ങൾ ഇല്ലാതിരുന്നിട്ടുകൂടി ബിഎസ്എൻഎല്ലിലേക്ക് ഇപ്പോൾ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയാണ് അതിന് കാരണം. സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് പോകുന്നുണ്ട് എങ്കിലും നിരക്ക് വർധനയിൽ പ്രതിഷേധിച്ചുള്ള പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് ഈ മാറ്റം എന്ന് സ്വകാര്യ കമ്പനികളും മനസിലാക്കുന്നുണ്ട്.
തങ്ങളുടെ ചില വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോയി എന്ന് വിഐ അധികൃതർ അടക്കം വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം ഒരു കാര്യം കൂടി അവർ പറഞ്ഞുവയ്ക്കുന്നു, തങ്ങൾ നൽകുന്നതുപോലുള്ള ഡാറ്റ വേഗത നൽകാൻ ബിഎസ്എൻഎല്ലിന് കഴിയില്ലെന്നും അതിനാൽ പോയ ആളുകൾ മടുത്തുകഴിയുമ്പോൾ തിരിച്ചുവരും എന്നുമാണ് സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ.

ബിഎസ്എൻഎൽ 4ജി അതിവേഗം വ്യാപിപ്പിക്കപ്പെടുമ്പോൾ പാളുന്നത് സ്വകാര്യ കമ്പനികളുടെ ഈ കണക്കുകൂട്ടലുകൾ കൂടിയാണ്. ഇപ്പോൾ 4ജി ഇല്ല എന്ന കാരണത്താൽ ബിഎസ്എൻഎല്ലിലേക്ക് വരാൻ മടിച്ച് നിൽക്കുന്നവർ കൂടി വരും ദിവസങ്ങളിൽ ബിഎസ്എൻഎല്ലിലേക്ക് എത്താൻ അതിവേഗ 4ജി വ്യാപനം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ മാസമാണ് 25000 4ജി ടവറുകൾ എന്ന നേട്ടം ബിഎസ്എൻഎൽ പിന്നിട്ടത്. ഒരു മാസത്തിനിപ്പുറം അത് 35000 4ജി ടവറുകൾ എന്ന നിലയിലേക്ക് വർധിപ്പിക്കാൻ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് നേതൃത്വം നൽകുന്ന ടാറ്റ കൺസൾട്ടൻസി സർവീസിന് (ടിസിഎസ്) കഴിഞ്ഞു. കേന്ദ്ര സർക്കാർ അടക്കം ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഗ്രാമ പ്രദേശങ്ങൾക്കും അതിർത്തി പ്രദേശങ്ങൾക്കും മുൻഗണന നൽകിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നത്. ലഡാക്കിലെ 14,500 അടി ഉയരത്തിലുള്ള പ്രദേശമായ ഫോബ്രാംഗിൽ ബിഎസ്എൻഎൽ 4ജി എത്തിയതായി ഇന്ത്യാ ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബിഎസ്എൻഎൽ ഇക്കാര്യം ഔദ്യോഗികമായി എവിടെയും വെളിപ്പെടുത്തിയതായി കണ്ടില്ല.

കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ 7000-ലധികം മൊബൈൽ ടവറുകൾ അവതരിപ്പിക്കാൻ കഴിഞ്ഞതായി അടുത്തിടെ മറ്റൊരു പ്രസ്താവനയിൽ സിന്ധ്യ പറഞ്ഞിരുന്നു. എല്ലായിടത്തും മികച്ച കണക്ടിവിറ്റി ഉറപ്പാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 1 ലക്ഷം 4ജി ടവറുകൾ വരുന്നതോടെ രാജ്യത്തെ മൊബൈൽ സേവനങ്ങൾ ഏറെ മെച്ചപ്പെടുമെന്ന് സിന്ധ്യ പറഞ്ഞു.
കേരളത്തിൽ പുതിയതായി 1000ൽ അധികം ടവറുകളിൽ 4ജി സേവനം ലഭ്യമാക്കിയതായി അടുത്തിടെ ബിഎസ്എൻഎൽ കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. 4ജി വ്യാപനത്തോടൊപ്പം സൗജന്യ 4ജി സിം വിൽപ്പനയും ബിഎസ്എൻഎൽ സജീവമാക്കിയിട്ടുണ്ട്. സിം വീട്ടിലെത്തിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ 4G സിം നൽകുന്നതിന് പുറമേ, ആക്ടിവേഷനിൽ 4ജിബി ബോണസ് ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
4ജി മാത്രമല്ല, 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജി സേവനങ്ങൾ അതിവേഗം ആരംഭിക്കാനുള്ള ഒരുക്കങ്ങളും മറുവശത്ത് ബിഎസ്എൻഎൽ നടത്തുന്നുണ്ട്. വിവിധ തദ്ദേശ നെറ്റ്വർക്ക് കമ്പനികളുടെ സഹായത്താൽ 5ജി സേവനങ്ങളുടെ പൊതു പരീക്ഷണങ്ങൾ നടന്നുവരികയാണ്. പ്രാഥമികമായി 700MHz ബാൻഡിലുള്ള സ്പെക്ട്രം ഉപയോഗിച്ചാകും ബിഎസ്എൻഎൽ 5ജി ട്രയൽ നടക്കുന്നതെന്നാണ് വിവരം.


Click it and Unblock the Notifications








