കുറ്റം പറയാം, പക്ഷേ തോൽപ്പിക്കാനാകില്ല! പാവങ്ങൾക്ക് തുണ ബിഎസ്എൻഎൽ മാത്രം
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 4ജി നടപടികളുമായി മുന്നോട്ടു പോകുന്നു എന്ന വാർത്തകേട്ടാൽ ചിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് കഴിയാറായി, ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപിപ്പിക്കാൻ സാധനങ്ങൾ വാങ്ങാൻ പോയിട്ടേയുള്ളൂ എന്നതാണ് ഈ ചിരിക്ക് പിന്നിലെ കാരണം.
ആളുകൾ പറയുന്നത് നൂറ് ശതമാനവും ശരിയാണ്. ബിഎസ്എൻഎൽ വർഷങ്ങൾക്കുമുമ്പേ നടപ്പാക്കേണ്ടിയിരുന്ന 4ജി വ്യാപനമാണ് ഏറെ വൈകി ഇപ്പോഴും 'പുരോഗമിച്ചുകൊണ്ടിരിക്കുന്നത്'. എന്നാൽ വൈകി എന്നതുകൊണ്ട് ബിഎസ്എൻഎൽ 4ജിയുടെ പ്രസക്തി ഇല്ലാതാകുന്നില്ല. ബിഎസ്എൻഎൽ ഉൾപ്പെടെ നാല് ടെലിക്കോം കമ്പനികളുടെയും സേവനം ലഭിക്കുന്നതിനാൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ നമുക്ക് അവസരമുണ്ട്.

എന്നാൽ യാതൊരുവിധ ടെലിക്കോം കമ്പനികളുടെയും സിഗ്നലുകൾ എത്തിപ്പെടാത്ത ഗ്രാമപ്രദേശങ്ങളും നമ്മുടെ ഇന്ത്യയിൽ നിരവധിയുണ്ട്. നല്ല വരുമാനം ലഭിക്കുന്ന പ്രദേശങ്ങളിൽ മുതൽ മുടക്കാനാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ താൽപ്പര്യപ്പെടുക. എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ രാജ്യത്തിന്റെ താൽപര്യമാണ് ബിഎസ്എൻഎല്ലിന്റെയും താൽപര്യം. ഗ്രാമങ്ങളെ കൈവെടിയാൻ രാജ്യത്തിന് സാധിക്കില്ല.
അതിനാൽത്തന്നെ മറ്റ് ടെലിക്കോം കമ്പനികൾ കൈവിട്ടാലും ഗ്രാമങ്ങളെ കൈവിടാൻ ബിഎസ്എൻഎൽ തയാറല്ല. 4ജി വ്യാപനം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ബിഎസ്എൻഎൽ. ആ യാത്രയിൽ യാതൊരു നെറ്റ്വർക്കും എത്തിപ്പെടാത്ത ഇന്ത്യൻ ഗ്രാമങ്ങളെയും 4ജിയിലേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടാണ് ബിഎസ്എൻഎൽ മുന്നേറുന്നത്. ഇപ്പോൾ 4ജിക്കായി ഗ്രാമപ്രദേശങ്ങളിൽ ഏതാണ്ട് 20000 ടവറുകൾ ബിഎസ്എൻഎൽ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.

അതിർത്തി മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഈ 4ജി വ്യാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനാൽ ബിഎസ്എൻഎൽ 4ജിയിലേക്ക് ഉയരുമ്പോൾ നെറ്റ്വർക്ക് സേവനങ്ങൾ ഒന്നുമല്ലാതിരുന്ന പതിനായിരക്കണക്കിന് ഗ്രാമങ്ങളും 4ജിയിലേക്ക് ഉയർത്തപ്പെടും. വിദൂര ഗ്രാമങ്ങളിലെ നെറ്റ്വർക്ക് വിപുലീകരണച്ചുമതലയും 4ജി നവീകരണങ്ങളുടെ ഭാഗമായി ബിഎസ്എൻഎല്ലിനെയാണ് കേന്ദ്ര സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്.
യാതൊരുവിധ നെറ്റ്വർക്ക് കണക്ടിവിറ്റിയും ഇല്ലാത്ത 25000 ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. 4ജി വ്യാപനത്തിന്റെ ഭാഗമായി ഈ ഗ്രാമങ്ങളിലും ടെലിക്കോം സേവനങ്ങൾ എത്തിക്കാനുള്ള നടപടികൾ ബിഎസ്എൻഎൽ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യമാകെ 4ജി വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. അക്കൂട്ടത്തിൽ അതിർത്തമേഖലകളിലെ ഗ്രാമങ്ങളിൽ ഉൾപ്പെടെ 4ജിയെത്തും.
ഇന്ത്യയുടെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) വികസിപ്പിച്ചെടുത്ത ടെക്‌നോളജി സ്റ്റാക്ക് ഉപയോഗിച്ച് കമ്പനിയുടെ സ്വന്തം 4G സേവനങ്ങൾ പുറത്തിറക്കാനുള്ള നീക്കവുമായാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 4ജിക്കായി അടുത്തിടെ 15,000 കോടിയിലധികം രൂപയുടെ മുൻകൂർ പർച്ചേസ് ഓർഡർ ബിഎസ്എൻഎൽ നൽകിയിരുന്നു.

കൂടാതെ പഞ്ചാബിൽ ഇതിനോടകം 400 സൈറ്റുകളിൽ 4ജി സജ്ജമാക്കിക്കഴിഞ്ഞു. അധികം വൈകാതെ ഇവിടങ്ങളിൽ 4ജി സേവനം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കും. ഇന്ത്യയിലെ 640,000 ഗ്രാമങ്ങളിൽ, ഏകദേശം 575,000 ഗ്രാമങ്ങളിൽ 2ജി അല്ലെങ്കിൽ 3ജി പോലുള്ള പരിമിതമായ സേവനങ്ങളുണ്ടെങ്കിലും ലഭ്യമാണ്. ബാക്കിയുള്ളിടത്ത് അതുമില്ല. ഇത്തരം പരിമിതികൾ ബിഎസ്എൻഎൽ 4ജി എത്തുന്നതോടുകൂടി ഇല്ലാതാകും.
സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിലവിൽ 1 ബില്യണിലധികം ആളുകൾക്ക് സേവനം നൽകുന്നുണ്ട്. എല്ലായിടത്തും 4ജി എത്തിക്കാനായില്ല എങ്കിലും രാജ്യത്തെ 100 ദശലക്ഷത്തിലധികം പേരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിഎസ്എൻഎൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ബിഎസ്എൻഎൽ വരിക്കാരിൽ ഭൂരിഭാഗവും മറ്റ് ടെലിക്കോം കമ്പനികളുടെ സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ആളുകളാണ്. അതായത് ലക്ഷക്കണക്കിന് പേരുടെ ഒരേയൊരു ആശ്രയമാണ് ബിഎസ്എൻഎൽ. 4ജി വ്യാപനത്തിലൂടെ, ഇപ്പോൾ ടെലിക്കോം സേവനങ്ങളിൽനിന്ന് അകറ്റി നിർത്തപ്പെട്ടിരിക്കുന്ന ബാക്കിയുള്ള ഗ്രാമീണർക്കും ബിഎസ്എൻഎൽ അത്താണിയാകും. അതുവഴി രാജ്യത്തെ ഡിജിറ്റൽ വൽക്കരണം ശക്തമാക്കുന്നതിൽ നിർണായക സംഭാവന നൽകാനും ബിഎസ്എൻഎല്ലിന് സാധിക്കും.


Click it and Unblock the Notifications








