അയിത്തം വേണ്ട! വിദേശ കമ്പനികളുടെ സഹായവും ബിഎസ്എൻഎൽ ഉപയോഗിക്കണമെന്ന് പാർലമെൻ്ററി പാനൽ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വിദേശ വെണ്ടർമാരിൽ നിന്ന് സഹായം തേടണമെന്ന് പാർലമെൻ്ററി പാനൽ. ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശീയ സാങ്കേതികവിദ്യ പക്വത പ്രാപിക്കുന്നത് വരെയെങ്കിലും വിദേശ കമ്പനികളുടെ സഹായം സ്വീകരിക്കുന്നത് നന്നായിരിക്കുമെന്ന് പാർലമെൻ്ററി പാനൽ ബുധനാഴ്ച നൽകിയ ശുപാർശയിൽ പറയുന്നു. നിലവിൽ ബിഎസ്എൻഎൽ 4G വ്യാപനം കാര്യമായി നടത്തിവരികയാണ്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം നേരിടുന്ന പ്രധാന തടസ്സങ്ങളിലൊന്ന് സാങ്കേതികവിദ്യ പരീക്ഷിക്കാനും തെളിയിക്കാനും സമയമെടുക്കുന്നുവെന്നതാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പാർലമെന്ററി പാനലിന്റെ നിർദേശം എത്തിയിരിക്കുന്നത്.
ബിഎസ്എൻഎൽ ഇന്ത്യയിലുടനീളം ഇതിനകം 62000+ 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തു എന്ന് കഴിഞ്ഞ ആഴച് പുറത്തുവന്ന റിപ്പോർട്ട് പറയുന്നു. ആകെ 1ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. തദ്ദേശീമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ഈ 4ജി വ്യാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്.

ആഗോളതലത്തിൽ, മൊബൈൽ നെറ്റ്‌വർക്കുകൾ പുറത്തിറക്കുന്നതിന് സ്വന്തമായി സാങ്കേതിക ശേഖരമുള്ള നാല് രാജ്യങ്ങൾ മാത്രമേ ഉള്ളൂ. അഞ്ചാമത്തെ രാജ്യമായി മാറാൻ ഇന്ത്യ ആഗ്രഹിക്കുന്നു. അത് ബിഎസ്എൻഎല്ലിലൂടെ സാധ്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് ഫണ്ട് അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാർ ഒരു കർശന നിർദേശം നൽകിയിരുന്നു.
4ജി സേവനങ്ങൾ ആരംഭിക്കാൻ തദ്ദേശീയമായ സാങ്കേതികവിദ്യ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദേശ കമ്പനികളുടെ സഹായം തേടരുത് എന്നുമാണ് സർക്കാർ ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെട്ടത്. തുടർന്ന് തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കാൻ കുറച്ച് സമയമെടുത്തു. ഇത് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം വൈകുന്നതിൽ ഒരു പ്രധാന കാരണമായി മാറി.

ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) നേതൃത്വത്തിൽ തേജസ് നെറ്റ്‌വർക്സും സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡോട്ട്) ഉൾപ്പെടുന്ന കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ തദ്ദേശീയ 4ജി ടെക്നോളജി വികസിപ്പിച്ചത് സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് ആണ്.
ടെക്നോളജിയുടെ കാര്യത്തിൽ ബഹുമുഖ സമീപനം സ്വീകരിക്കുന്നതാണ് നല്ലത് എന്ന് പാർലമെന്ററി സമിതി ബിഎസ്എൻഎല്ലിനോട് ഉപദേശിച്ചു. അതായത് തദ്ദേശീയമായ 4ജി ടെക്നോളജി വിന്യസിക്കുന്നത് തുടരുക, എന്നാൽ അതേസമയം തന്നെ വിദേശ കമ്പനികളുടെ ടെക്നോളജിയും ഉപയോഗപ്പെടുത്തുക എന്ന നയമാണ് ബിഎസ്എൻഎൽ സ്വീകരിക്കേണ്ടത് എന്നാണ് പാർലമെന്ററി സമിതി പറയുന്നത്.
താത്കാലിക നേട്ടത്തിനായിട്ടാണെങ്കിലും വിദേശ വെണ്ടർമാരിൽ നിന്ന് സഹായം സ്വീകരിക്കാൻ ബിഎസ്എൻഎല്ലിന് പാർലമെന്ററി സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഎസ്എൻഎല്ലിന് ഒന്നിലധികം ദുരിതാശ്വാസ പാക്കേജുകൾ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എങ്കിലും, ദുരിതാശ്വാസ പാക്കേജുകൾക്ക് കീഴിൽ, ബിഎസ്എൻഎല്ലിണ് പണത്തേക്കാളധികം ആസ്തികളാണ് നൽകിയിരിക്കുന്നത്.

അതായത് ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ മൊത്തത്തിലുള്ള പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പണമായി അനുവദിച്ചിരിക്കുന്നത് 21,000 കോടി രൂപ മാത്രമാണ്. ശേഷിക്കുന്ന മൂല്യം സ്പെക്ട്രം ഉൾപ്പെടുന്ന അസറ്റുകളുടെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. ബിഎസ്എൻഎല്ലിനായി 5ജി സ്പെക്ട്രം ഉൾപ്പെടെ കേന്ദ്ര സർക്കാർ നീക്കി വച്ചിട്ടുണ്ട്.
അടുത്ത വർഷം ഏപ്രിൽ- മേയ് മാസത്തോടെ 4ജി വ്യാപനം പൂർത്തിയാക്കാനും തുടർന്ന് ജൂൺ- ജൂലൈ കാലഘട്ടമാകുമ്പോഴേക്കും 5ജി സേവനങ്ങൾ ആരംഭിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. കഴിഞ്ഞ ദിവസം ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 4ജി വ്യാപനത്തിന് സമാന്തരമായി തന്നെ 5ജി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്.


Click it and Unblock the Notifications








