ഒരു ചതി മണക്കുന്നുണ്ടോ? 3 മാസം തുടർച്ചയായി കുതിച്ച BSNL സഡൻ ബ്രേക്കിട്ടു; സിം കാർഡ് പ്രശ്നത്തിൽ ദുരൂഹത
നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്! ഏറെ പ്രശസ്തമായ ഈ ഡയലോഗ് ഇപ്പോൾ ഏറ്റവും നന്നായി ചേരുന്നത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ അവസ്ഥയുമായാണ്. കാരണം ഓഗസ്റ്റ് മുതലിങ്ങോട്ടുള്ള തുടർച്ചയായ മൂന്ന് മാസവും പുതിയ വരിക്കാരെ നേടുന്നതിൽ ബിഎസ്എൻഎൽ വിജയിച്ചു. സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ശക്തമായ വെല്ലുവിളി ഈ മൂന്ന് മാസവും ബിഎസ്എൻഎൽ ഉയർത്തി. പുതിയ വരിക്കാരെ ആകർഷിക്കാൻ നിരവധി ഓഫറുകളടക്കം രംഗത്തിറക്കിയാണ് ബിഎസ്എൻഎൽ പൊരുതിയത്. അതിന് ഫലം ഉണ്ടാകുകയും ചെയ്തു. വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ബിഎസ്എൻഎൽ വരിക്കാരെ നേടുന്ന നിലയിലേക്ക് എത്തി.
എന്നാൽ ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് വന്ന അവസ്ഥയെന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. പുതിയ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങിയ ട്രെൻഡ് തുടരുന്നതിനിടെ ബിഎസ്എൻഎല്ലിന് തിരിച്ചടിയായി സിം കാർഡ് വിതരണം നിലച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുവരെ പ്രശ്നം പരിഹരിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞതായി എവിടെയും കാണാനാകുന്നില്ല.

പുതിയ സിം കാർഡ് നൽകാനാകുന്നില്ല?
ഈ ഡിസംബർ 1 മുതൽ ഇങ്ങോട്ട് ഇതുവരെ ബിഎസ്എൻഎൽ സിം കാർഡ് വിതരണം നിലച്ചിരിക്കുകയാണ് എന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താക്കളുടെ ഡീറ്റെയിൽസ് ശേഖരിക്കുന്നതിനും സിം അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യുന്നതിനും ബിഎസ്എൻഎൽ ജീവനക്കാർ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ സഞ്ചാർ ആധാർ ഓഫ്‌ലൈനായതിനെ തുടർന്നാണ് തടസ്സം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്.
തടസത്തിന് കാരണം കുടിശ്ശിക?
ബിഎസ്എൻഎൽ നാലുമാസത്തെ കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആപ്പിന്റെ ഡെവലപ്പറായ ഇന്റൻസ് എന്ന സ്വകാര്യ കമ്പനി നവംബർ 30 ന് അർദ്ധരാത്രിയിൽ സേവനങ്ങൾ നിർത്തിവച്ചുവെന്നും അതിനാലാണ് ബിഎസ്എൻഎൽ സിം വിതരണം പ്രതിസന്ധിയിലായിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വർഷം തോറും ഈ സ്ഥാപനവുമായുള്ള കരാർ പുതുക്കി വന്നിരുന്നതായും എന്നാൽ കുടിശിക വന്നതിനെ തുടർന്ന് ഇത്തവണ കരാർ അവസാനിച്ച നവംബറിൽ തന്നെ സ്വകാര്യ കമ്പനി സേവനങ്ങൾ അവസാനിപ്പിച്ചെന്നും റിപ്പോർട്ടിൽപ്പറയുന്നു.

ഇപ്പോൾ പുതിയ സിം കാർഡിനായോ, നിലവിലുള്ള കാർഡിന്റെ ഡ്യൂപ്ലിക്കേറ്റിനായോ എത്തുന്ന ആളുകളോട് പോയിട്ട് കുറച്ചുദിവസം കഴിഞ്ഞ് വരാനാണ് അധികൃതർ ആവശ്യപ്പെടുന്നത് എന്നും എന്നാൽ പ്രശ്ന പരിഹാരത്തിന്റെ കൃത്യമായ ഡേറ്റ് അധികൃതർ പറയുന്നില്ല എന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇത് രാജ്യവ്യാപകമായ ഒരു പ്രശ്നമാണെന്ന് ബിഎസ്എൻഎൽ യൂണിയനുകൾ അവകാശപ്പെടുന്നുണ്ടെന്ന് ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ സേവനം നിലച്ച ആപ്പിന് ബദലായി ഒരു സ്വന്തം ആപ്പ് സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ കേരള സർക്കിളിന് കീഴിൽ നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാലിത് എപ്പോൾ സജ്ജമാകും എന്ന് വിവരമില്ല. തുടർച്ചയായി പുതിയ വരിക്കാരെ ആവേശ പൂർവം ചേർത്തുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇത്തരമൊരു പ്രശ്നം നേരിട്ടത് ഡിസംബറിലെ ട്രായി പ്രതിമാസ റിപ്പോർട്ടിൽ ബിഎസ്എൻഎല്ലിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
അതായത് പുതിയ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നതിന് തടയിടാൻ ഈ സിം കാർഡ് പ്രശ്നം ഒരു കാരണമായേക്കും. എന്ന് മാത്രമല്ല, ഈ പ്രശ്നത്തെ തുടർന്ന് ആളുകൾക്ക് ബിഎസ്എൻഎൽ സിം കണക്ഷനുകൾ നഷ്ടമാകാനും അവർ സ്വയം ഉപേക്ഷിക്കാനും സാധ്യതകളുണ്ട്. ഇത് ഈ മാസത്തെ കണക്കുകൾ വരുമ്പോൾ ബിഎസ്എൻഎല്ലിന് വരിക്കാരെ നഷ്ടമായി എന്ന നിലയിലേക്ക് കണക്കുകൾ എത്തിക്കാൻ സാധ്യതയുണ്ട്.

പുതിയ വരിക്കാരെ നേടുന്നതിൽ ഓഗസ്റ്റ് മുതലിങ്ങോട്ടുള്ള മാസങ്ങളിൽ ബിഎസ്എൻഎൽ തുടർച്ചയായി വിജയിക്കുന്നുണ്ട്. അങ്ങനെയിരിക്കെ അതിന് തടയിടും വിധത്തിൽ ഇത്തരമൊരു സിം കാർഡ് പ്രശ്നം ഉണ്ടായതിൽ ആരെങ്കിലും ദുരൂഹത സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ബിഎസ്എൻഎല്ലിന്റെ വളർച്ച തടയാൻ ആഗ്രഹിക്കുന്നവരുടെ ചതി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലുണ്ടോ എന്ന് ആർക്കും സംശയം തോന്നാം.
നേരത്തെ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ തുടർന്ന് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ഒരു ട്രെൻഡ് ഉണ്ടായി. ആ ഘട്ടത്തിൽ വരിക്കാരുടെ ഒഴുക്കിന് തടയിടുന്നതിൽ പ്രധാന കാരണമായത് ആ സമയത്ത് ബിഎസ്എൻഎൽ കണക്ഷനുകളിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ ആയിരുന്നു. രണ്ടടി മുന്നോട്ട് വയ്ക്കുമ്പോൾ മൂന്നടി പുറകോട്ട് പോകുന്ന വിധത്തിലുള്ള പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിനെ തേടി എത്തുന്നു എന്നത് ഈ പൊതുമേഖലാ സ്ഥാപനത്തെ സ്നേഹിക്കുന്നവരിൽ കടുത്ത നിരാശയുണ്ടാക്കുന്നു.


Click it and Unblock the Notifications








