അവിടെ പേടി തുടങ്ങി, ഇവിടെ എല്ലാരും കൂൾ ആണ്! റീച്ചാർജ് നിരക്ക് വർധന വാർത്തകളിൽ ഞെട്ടാതെ BSNL വരിക്കാർ
ഇന്ത്യയിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നടപ്പായിട്ട് ഒരു വർഷം ആയിരിക്കുന്നു. ഈ ഘട്ടത്തിൽ വീണ്ടും ഒരു നിരക്ക് വർധന ഈ വർഷം അവസാനത്തോടെ ഉണ്ടായേക്കാമെന്ന് ഇപ്പോൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ടെലിക്കോം കമ്പനികൾ നിരക്ക് വർധനയെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കൂടുതൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ നിരക്ക് ഏർപ്പെടുത്തുക എന്ന നിലയിൽ ഒരു നിരക്ക് വർധന ടെലിക്കോം കമ്പനികൾ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് വിശ്വസനീയ സ്രോതസുകളുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ ഇപ്പോൾ റിപ്പോർട്ടുകളായി പുറത്തുവന്നിരിക്കുന്നത്.
ഇനി വരാൻ പോകുന്ന നിരക്ക് വർധന 10- 12% ആയിരിക്കാമെന്നും ഈ വർഷം അവസാനത്തോടെ ഈ താരിഫ് വർദ്ധന വന്നേക്കാമെന്നും പേര് വെളിപ്പെടുത്താൻ തയാറാകാത്ത ഒരു എക്സിക്യൂട്ടീവ് വെളിപ്പെടുത്തിയതായി ഇടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ ടെലിക്കോം കമ്പനികൾ ഉടൻ നിരക്ക് കൂട്ടും എന്ന നിലയിൽ പല വാർത്തകളും പ്രചരിക്കുന്നുമുണ്ട്.

എന്നാൽ ടെലിക്കോം കമ്പനികൾ നിരക്ക് വർധനയെപ്പറ്റി ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യവുമില്ല. എന്നാൽ നിരക്ക് കൂട്ടാൻ പോകുന്നു എന്ന നിലയിലേക്ക് വാർത്തകൾ വന്നുതുടങ്ങിയതോടെ സാധാരണക്കാരായ ടെലിക്കോം വരിക്കാർ അൽപ്പം ആശങ്കയിലാണ്. എന്നാൽ ഉയർന്ന തുകയ്ക്ക് പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിവുള്ളവർ നിരക്ക് വർധന കാര്യമാക്കുന്നുമില്ല.
നിരക്ക് വർധന സംബന്ധിച്ച വാർത്തകളും അഭ്യൂഹങ്ങളുമൊക്കെ പരക്കാൻ തുടങ്ങിയതോടെ ഒരുവശത്ത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർ ആശങ്കപ്പെടുമ്പോൾ മറുവശത്ത് ബിഎസ്എൻഎൽ വരിക്കാർ വളരെ കൂൾ ആണ്. കഴിഞ്ഞ തവണ സ്വകാര്യ കമ്പനികളോടൊപ്പം ബിഎസ്എൻഎല്ലിനും നിരക്ക് കൂട്ടാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ താങ്ങാനാകുന്ന നിലയിലുള്ള റീച്ചാർജ് പ്ലാനുകൾ തുടരാനായിരുന്നു ബിഎസ്എൻഎല്ലിന്റെ തീരുമാനം.

ഇനി റിപ്പോർട്ടുകൾ അവകാശപ്പെടുന്നതുപോലെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ കൂട്ടിയാലും ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിക്കില്ല എന്ന് അതിന്റെ വരിക്കാർ ഉറച്ച് വിശ്വസിക്കുന്നുണ്ട്. 4ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎല്ലിന് വരുമാനം ഉയർത്തേണ്ടതും കൂടുതൽ ഫണ്ട് സ്വന്തം നിലയിൽ കണ്ടെത്തേണ്ടതും അനിവാര്യമാണ്. എങ്കിലും നിരക്ക് കൂട്ടിയുള്ള വരുമാന വർധനവിന് ബിഎസ്എൻഎൽ തയാറായേക്കില്ല.
നിരക്ക് കൂട്ടാത്തത് തന്നെയാണ് ബിഎസ്എൻഎല്ലിന് നേട്ടവും. കാരണം സ്വകാര്യ കമ്പനികളോടൊപ്പം നിരക്ക് വർധിപ്പിച്ചാൽ അവർ നൽകുന്ന പോലുള്ള 5ജി സേവനങ്ങളോ രാജ്യവ്യാപക 4ജി കവറേജോ നൽകാൻ ബിഎസ്എൻഎല്ലിന് ഇപ്പോഴും പൂർണ്ണ ശേഷി ആയിട്ടില്ല. ഈ സാഹചര്യത്തിൽ മറ്റ് കമ്പനികൾക്ക് ഒപ്പം ചേർന്ന് നിരക്ക് വർധന നടപ്പാക്കാൻ തുനിഞ്ഞാൽ അത് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകും.
മറുഭാഗത്ത്, മറ്റ് കമ്പനികൾ നിരക്ക് കൂട്ടുകയും ബിഎസ്എൻഎൽ മാത്രം നിരക്ക് കൂട്ടാതിരിക്കുകയും ചെയ്താൽ കഴിഞ്ഞ തവണത്തേത് പോലെ ബിഎസ്എൻഎല്ലിന് അത് നേട്ടമാകുകയും നിരക്ക് വർധനയിൽ പ്രതിഷേധമുള്ള മറ്റ് കമ്പനികളുടെ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്യും. ഇത് കൂടുതൽ വരിക്കാരെ സ്വന്തമാക്കാനും അതുവഴി വരുമാനം ഉയർത്താനും ബിഎസ്എൻഎല്ലിനെ സഹായിക്കും.

എന്നാൽ വരിക്കാർ വരുമ്പോൾ കഴിഞ്ഞ പ്രാവശ്യം സംഭവിച്ചതുപോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ബിഎസ്എൻഎൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത് വരിക്കാർ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ബിഎസ്എൻഎൽ സേവനങ്ങളിൽ വരിക്കാർ പ്രശ്നങ്ങൾ നേരിടുന്നു എന്ന നിലയ്ക്ക് വാർത്തകൾ വന്നു. ആളുകൾ പരാതി പറയാൻ തുടങ്ങി. അതോടെ ആളുകളുടെ വരവ് നിലയ്ക്കുകയും വന്ന പലരും മറ്റ് കമ്പനികളിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി.
കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുകയും 5ജി സേവനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതിലൂടെ മികച്ച സേവനങ്ങൾ വരിക്കാർക്ക് ഉറപ്പ് നൽകാൻ കഴിഞ്ഞാൽ ബിഎസ്എൻഎല്ലിന് ഏറെ ഗുണം ഉണ്ടാകും. നിരക്ക് വർധന ഉണ്ടാകുമെങ്കിൽ അത് ഈ വർഷം അവസാനത്തോടെയാകും എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതിനാൽ ഇത് ഒരു അവസരമായിക്കണ്ട് ആ ഘട്ടത്തിൽ നേട്ടം കൊയ്യാൻ ഇപ്പോഴേ ബിഎസ്എൻഎൽ ഒരുക്കങ്ങൾ ആരംഭിക്കുകയും സേവനങ്ങൾ മികച്ചതാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications







