ഹോ..."ഭാഗ്യം ചെയ്തവർ" ബിഎസ്എൻഎൽ 4ജി ആദ്യമെത്തുന്നത് ഈ ജില്ലകളിൽ
പണ്ടേതോ ആൽബം സോങ്ങിൽ കേട്ടത് പോലെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിന്റെ കാര്യം. 4ജിയ്ക്കായി കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ച യൂസേഴ്സ് ബിഎസ്എൻഎൽ സിം ഒടിച്ചകളഞ്ഞിട്ട് ജിയോയുടെയും എയർടെലിന്റെയും പിന്നാലെ പോയ്ക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഇപ്പപ്പൊട്ടും, ദാ പൊട്ടാൻ പോകുന്നു എന്ന് പറയുന്ന പോലെ ബിഎസ്എൻഎൽ 4ജിയെക്കുറിച്ചുള്ള വാർത്തകളും വരും.
എന്തായാലും ബിഎസ്എൻഎല്ലിന്റെ 4ജി അത് ഈ രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്. അതിനാൽ തന്നെ ബിഎസ്എൻഎൽ 4ജി ലോഞ്ചിനെക്കുറിച്ചുള്ള എല്ലാ പുതിയ വിവരങ്ങളും ഞങ്ങൾ പിന്തുടരുന്നുണ്ട്. 2023ൽ തന്നെ 4ജി അവതരിപ്പിക്കുമെന്ന സർക്കാർ വാശി യാഥാർഥ്യമാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ചിന് ഇനി ആഴ്ചകൾ മാത്രമാണുള്ളത്.

4ജി ലോഞ്ചിനുള്ള എക്വിപ്പ്മെന്റ്സ് ടാറ്റ കൺസൾട്ടൻസി സർവീസസിൽ ( ടിസിഎസ് ) നിന്നും ബിഎസ്എൻഎല്ലിന് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഫിനാൻഷ്യൽ എക്‌സ്‌പ്രസ് പുറത്ത് വിട്ട ഒരു റിപ്പോർട്ട് അനുസരിച്ച് 200 സൈറ്റുകളിൽ 4ജിയെത്തിക്കാനുള്ള എക്വിപ്പ്മെന്റ്സ് ബിഎസ്എൻഎൽ പ്രീ ഓർഡർ ചെയ്യും. പഞ്ചാബിലെ മൂന്ന് ജില്ലകളിൽ 4ജിയെത്തിക്കാൻ വേണ്ടിയാണ് ഈ എക്വിപ്പ്മെന്റ്സ് ഉപോയിക്കുക. പഞ്ചാബിലെ അമൃത്സർ, പത്താൻകോട്ട്, ഫിറോസ്പൂർ എന്നിവയാണ് രാജ്യത്താദ്യം ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്ന ജില്ലകൾ.
സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ടിസിഎസുമായുള്ള ഫൈനൽ ടെൻഡറിന് സർക്കാർ ഇത് വരെയും അംഗീകാരം നൽകിയിട്ടില്ല. 1,00,000 സൈറ്റുകളിലേക്കുള്ള 4G ഉപകരണങ്ങൾക്ക് വേണ്ടിയാണ് കരാർ. ഈ മാസം തന്നെ കരാറിന് അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കരാർ അന്തിമാകുന്നതിന് മുമ്പ് തന്നെ പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് പഞ്ചാബിലെ 4ജി വിന്യാസം നടക്കുന്നത്.

എകദേശം 50 സൈറ്റുകൾക്കുള്ള എക്വിപ്പ്മെന്റ്സ് ടിസിഎസിന്റെ സ്ഥാപനമായ തേജസ് നെറ്റ്വർക്ക്സ് ഇപ്പോൾ തന്നെ വിതരണം ചെയ്തിട്ടുണ്ട്. സോഫ്റ്റ്വെയർ പാച്ച് അപ്ഗ്രേഡ് എന്ന നിലയ്ക്ക് സി-ഡോട്ട് ( സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ) ഇവ വിന്യസിക്കും. മാർച്ച് പകുതിയോടെ 100 സൈറ്റുകളെങ്കിലും സജ്ജമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതീക്ഷിച്ച നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഏപ്രിൽ മാസം ഔദ്യോഗികമായി 4ജി ലോഞ്ച് പ്രഖ്യാപനം നടക്കും.
ടിസിഎസുമായുള്ള 24,500 കോടിയുടെ കരാറിന് ബിഎസ്എൻഎൽ ബോർഡ് കഴിഞ്ഞ മാസം തന്നെ അംഗീകാരം നൽകിയിരുന്നു. നിർണായക തീരുമാനങ്ങൾ എടുക്കുന്ന മന്ത്രിതല സമിതിക്ക് ( ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ) മുന്നിലാണ് നിലവിൽ കരാർ ഉള്ളത്. അംഗീകാരം ലഭിച്ചാൽ ഉപകരണങ്ങൾക്കായി BSNL ടിസിഎസിന് പർച്ചേസ് ഓർഡർ നൽകും. കരാർ യാഥാർഥ്യമാകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് ടെലിക്കോം മന്ത്രി അശ്വനീ വൈഷ്ണവ് പറഞ്ഞിരുന്നു. കരാർ സങ്കീർണമാണെന്നും സമയം എടുക്കുമെന്നുമാണ് അശ്വനീ വൈഷ്ണവിന്റെ വാദം.

തദ്ദേശീയമായി തയ്യാറാക്കിയ 4ജി,5ജി സ്റ്റാക്കുകൾ കഴിഞ്ഞ ഡിസംബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരേ സമയം 10 മില്ല്യൺ ഫോൺ കോളുകൾ കൈകാര്യം ചെയ്താണ് പരീക്ഷണം പൂർത്തിയാക്കിയത്. 4ജി ലോഞ്ചിന് പിന്നാലെ വളരെപ്പെട്ടെന്ന് 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാവുന്ന നിലയിലാണ് സൈറ്റുകൾ സജ്ജീകരിക്കുന്നതും. 4ജി ലോഞ്ച് യാഥാർഥ്യമായിക്കഴിഞ്ഞാൽ 20 ശതമാനം വരുമാന വർധനവാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ അവസാന പിടിവള്ളിയാണ് 4ജി ലോഞ്ച്. 4ജിയില്ലാത്തതിനാൽ മാത്രം 7.7 മില്ല്യൺ സബ്സ്ക്രൈബേഴ്സിനെ കമ്പനിക്ക് നഷ്ടമായിരുന്നു. 5,457 കോടിയുടെ വാർഷിക നഷ്ടവും ബിഎസ്എൻഎൽ നേരിടുന്നുണ്ട്. 1.6 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിലാണ് നിലവിൽ ബിഎസ്എൻഎൽ പിടിച്ചു നിൽക്കുന്നത്. റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാനുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ 4ജി ഇനിയും വൈകിയാൽ ടെലിക്കോം സേവനങ്ങൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുന്ന ഗതികേടിലേക്ക് സാധാരണക്കാരെത്തിപ്പെടും.


Click it and Unblock the Notifications








