നന്നാകുന്ന ലക്ഷണമൊക്കെ കാണുന്നുണ്ട്; 2343 ഇടത്ത് ബിഎസ്എൻഎൽ 2ജി 4ജിക്ക് വഴിമാറുന്നു
ബിഎസ്എൻഎല്ലിനുമേൽ(BSNL) ജനങ്ങൾക്കുള്ള പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് 2343 ഇടങ്ങളിൽ ബിഎസ്എൻഎൽ 2ജി 4ജിയിലേക്ക് ഉയർത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായി വരികയാണ്. ലെഫ്റ്റ് വിംഗ് എക്‌സ്ട്രീമിസം (LWE) ഫേസ് 1 സൈറ്റുകളിലാണ് ഈ അപ്ഗ്രഡേഷൻ നടക്കുക. ഈ പ്രോജക്റ്റിന് ആവശ്യമായ 5 വർഷത്തെ പ്രവർത്തനച്ചെലവും, മൂലധനച്ചെലവും യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ (USOF) നിന്നു നൽകുമെന്നു കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ലെഫ്റ്റ് വിംഗ് എക്‌സ്ട്രീമിസം ഫേസ്-1 2ജി സൈറ്റുകളുടെ പ്രവർത്തനച്ചെലവുകൾക്ക് (സാറ്റലൈറ്റ് ബാൻഡ്വിഡ്ത്ത്, വളരെ ചെറിയ അപ്പേർച്ചർ ടെർമിനലിനുള്ള ക്യാരേജ് ചാർജുകൾ എന്നിവ ഉൾപ്പെടെ) ബിഎസ്എൻഎല്ലിന് അഞ്ച് വർഷത്തെ കരാർ കാലയളവിനപ്പുറവും ധനസഹായം നൽകുമെന്നു കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത പ്രൊജക്ടിന്റെ ടെൻഡർ നടപടികൾ ബിഎസ്എൻഎൽ ഉടൻ ആരംഭിക്കുമെന്നാണു സൂചന.

ടെൻഡർ വഴി ബിഎസ്എൻഎൽ കണ്ടെത്തുന്ന ചെലവ് അല്ലെങ്കിൽ ഒരു സൈറ്റിന് പ്രതിമാസം 72,400 രൂപ, ഏതാണ് കുറവ് അത് അനുസരിച്ചാകും ഫണ്ട് നൽകുക. അതായത് പ്രസ്തുത പ്രൊജക്ടിനു കീഴിൽ ഒരു സൈറ്റിന് ലഭിക്കാവുന്ന പരമാവധി തുക 72,400 രൂപയായിരിക്കും. 12 മാസം വരെ കാലാവധി നീട്ടുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി 4ജി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ബിഎസ്എൻഎൽ അധിവേഗം പൂർത്തിയാക്കി വരികയാണ്. ഈ വർഷം ആഗസ്റ്റ് 15 മുമ്പ് ഏതു വിധേനയും 4ജിയെങ്കിലും എല്ലായിടത്തും എത്തിക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. മറ്റ് ടെലിക്കോം കമ്പനികൾ ഇപ്പോൾ 5ജി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. 4ജിയുടെ വ്യാപനം ഏതാണ്ട് പൂർത്തിയാക്കുന്നതിന് പിന്നാലെ മാസങ്ങൾക്കകം 5ജിയും ബിഎസ്എൻഎൽ അവതരിപ്പിക്കും എന്നാണ് കേന്ദ്ര മന്ത്രാലയം തന്നെ പറഞ്ഞിരിക്കുന്നത്.

മറ്റ് ടെലിക്കോം കമ്പനികൾക്ക് നിലവിൽ നല്ല വേഗം ലഭിക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ 2ജി ആളെ വട്ടം കറക്കുകയാണ് എന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. കുറഞ്ഞ ഡാറ്റ വേഗതമൂലം വലയുന്നതിനാൽ നല്ല പ്ലാനുകൾ ഏറെ അവതരിപ്പിക്കുന്നുണ്ട് എങ്കിൽക്കൂടിയും ഉപയോക്താക്കളെ ആകർഷിക്കാനും നിലവിൽ ഉപയോക്താക്കളായിട്ടുള്ളവരെ പിടിച്ചു നിർത്താനും ബിഎസ്എൻഎൽ പാടുപെട്ടുകൊണ്ടിരിക്കുകയാണ്.

എന്നാൽ ബിഎസ്എൻഎൽ ഉപയോക്താക്കളുടെ ഈ കഷ്ടപ്പാട് ഇനി കുറച്ചുനാൾ കൂടിയേ ഉണ്ടാകൂ എന്നും ഏതാനും മാസങ്ങൾ പിന്നിടുന്നതോടു കൂടി പുതിയവേഗത്തിൽ കുതിക്കുന്ന ബിഎസ്എൻഎല്ലിനെയാണ് കാണുക എന്നുമാണ് അധികൃതർ പറയുന്നത്. പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് 4ജി കൊണ്ടുവരാനായാൽ ബിഎസ്എൻഎല്ലിന്റെ പ്രതാപ കാലത്തേക്കുള്ള മടക്കയാത്രയുടെ ആരംഭമായിക്കൂടി അതിനെ കാണാം എന്നാണ് വിലയിരുത്തൽ.

4ജിക്കായി മൊബൈൽ ടവറുകൾ വിതരണം ചെയ്യുന്നതിനും, സ്ഥാപിക്കുന്നതിനുമായി 2,570 കോടി രൂപയുടെ പ്രോജക്ട് ബിഎസ്എൻഎൽ അടുത്തിടെ സ്‌കിപ്പർ കമ്പനിക്കു നൽകിയിരുന്നു. ഇതോടെ അധികം വൈകാതെ രാജ്യത്തുടനീളം ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുമെന്ന കേന്ദ്രത്തിന്റെ വാക്കുകൾക്ക് കുറച്ചെങ്കിലും വിശ്വാസ്യത കൈവന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 5ജി ലക്ഷ്യമിട്ടാണ് ബിഎസ്എൻഎല്ലിനായി കേന്ദ്രം പദ്ധതികൾ ഒരുക്കിക്കൊണ്ടിരിക്കുന്നത്.

ലക്ഷ്യത്തിലേക്ക് അടുക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DoT), തേജസ് നെറ്റ്വർക്ക്‌സ് എന്നിവരുടെയെല്ലാം സഹകരണം ബിഎസ്എൻഎല്ലിനുണ്ട്. അതിവേഗ ബ്രോഡ്ബാൻഡ് ആക്സസ് ഇല്ലാത്ത രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ 4ജി മൊബൈൽ നെറ്റ്വർക്ക് സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലഷ്യം.

ചെലവ് കൂടുതലും വരുമാനം അധികം പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാലും സ്വകാര്യ കമ്പനികൾക്ക് ഉൾനാടൻ ഗ്രാമങ്ങളോട് താൽപര്യം കുറവാണ്. എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന പദവി വഹിക്കുന്ന ബിഎസ്എൻഎല്ലിന് ഉൾനാടുകളിലും സേവനങ്ങൾ എത്തിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്. അതിനാൽത്തന്നെ ഈ ഗ്രാമങ്ങളെ വികസനത്തിലേക്ക് നയിക്കാൻ ബിഎസ്എൻഎല്ലിലും മികച്ചൊരു ഓപ്ഷൻ ഇല്ല.

5ജി പദ്ധതികൾ നടപ്പാക്കുന്നതിനാൽ സാമ്പത്തികച്ചെലവ് ഏറെയുള്ള ജിയോയും എയർടെലും അടങ്ങുന്ന സ്വകാര്യ കമ്പനികൾ പ്ലാനുകളുടെ നിരക്കുകൾ ഉയർത്താൻ തയാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ചോടെ പ്ലാൻ നിരക്കുകളിൽ വർധനയുണ്ടാകുമെന്നാണ് സൂചന. ഈ സമയത്തു തന്നെ 4ജി അവതരിപ്പിക്കാനായാൽ മറ്റെല്ലാവരും നൽകുന്ന 4ജി വേഗം കുറഞ്ഞ നിരക്കിൽ നൽകാൻ ബിഎസ്എൻഎല്ലിന് സാധിക്കും. ഇതുവഴി ആളുകളെ ആകർഷിക്കാനും പ്രതിസന്ധിയിൽനിന്ന് കരകയറാനും കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








