സ്വകാര്യ കമ്പനികളോടുള്ള ആളുകളുടെ ദേഷ്യം തണുത്തു, 2 മാസത്തിൽ BSNL-ന് 0.64 മില്യൺ വരിക്കാരെ നഷ്ടമായി
ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പുതിയ വരിക്കാരെ ഏത് വിധേനയും സ്വന്തമാക്കാൻ പുതിയ മാർഗങ്ങൾ പരീക്ഷിക്കാൻ നിർബന്ധിതമായിരിക്കുന്നു. ഹോളി ഓഫർ അടക്കം ലാഭം വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകളും മറ്റ് പലവിധ പുതിയ സേവനങ്ങളും വാഗ്ദാനം ചെയ്ത് രംഗത്ത് ബിഎസ്എൻഎൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. മുൻപ് മൂന്ന് മാസം കൊണ്ട് ബിഎസ്എൻഎൽ മൂന്ന് മില്യണിലധികം ആളുകളെ സ്വന്തമാക്കി എന്ന് കണക്കുകൾ വന്നിരുന്നു. അതായത് 2024 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ബിഎസ്എൻഎൽ 3.6 മില്യൺ മൊബൈൽ ഉപയോക്താക്കളെ നേടിയെന്ന് ട്രായിയുടെ കണക്കുകൾ പറയുന്നു.
എന്നാൽ വരിക്കാരെ തങ്ങളോടൊപ്പം സ്ഥിരമായി പിടിച്ചുനിർത്താൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. നവംബർ, ഡിസംബർ എന്നീ മാസങ്ങളിലെ ട്രായി റിപ്പോർട്ട് പരിഗണിച്ചാൽ ബിഎസ്എൻഎല്ലിന് ഏതാണ്ട് 0.64 മില്യൺ വരിക്കാരെ നഷ്ടമായിരിക്കുന്നു. തുടർന്നുള്ള മാസങ്ങളിലെ ട്രായിയുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഈ നഷ്ടക്കണക്ക് കൂടുമോ എന്നാണ് ഇനി അറിയാനുള്ളത്. ഡിസംബറിൽ വന്ന ട്രായിയുടെ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 6055144 വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉള്ളത്.

കഴിഞ്ഞ വർഷം, അതായത് 2024 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവ് ബിഎസ്എൻഎല്ലിന് ഏറെ ഉണർവ് നൽകി. ഈ സമയത്ത് നിരവധി പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാൻ ഈ പൊതുമേഖലാ ടെലിക്കോം കമ്പനിക്ക് കഴിഞ്ഞു. അതിന് കാരണമായത് ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രഖ്യാപിച്ച ടെലിക്കോം നിരക്ക് വർധനവ് ആയിരുന്നു.
നിരക്കുകൾ വർധിപ്പിച്ചതോടെ സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവയ്ക്ക് എതിരേ വൻ തോതിൽ ആളുകളുടെ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് എത്തി. നിരക്കുകൾ വർധിപ്പിക്കാൻ തയാറായില്ല എന്നതും മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യന്നുണ്ട് എന്നതും ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിന് തുണയായി.

സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം പ്രതിഷേധം നേരിടേണ്ടിവന്നത് റിലയൻസ് ജിയോയ്ക്ക് ആയിരുന്നു. മാസങ്ങൾക്കുള്ളിൽ ജിയോയുടെ ഒരു കോടിയിലേറെ വരിക്കാർ ആണ് കണക്ഷൻ ഉപേക്ഷിച്ച് പോയത്. എന്നാൽ പിന്നീട് ആളുകളുടെ ദേഷ്യം പതിയെ തണുത്തു. അതോടെ ജിയോയിലേക്കും എയർടെലിലേക്കും വരിക്കാർ തിരികെപ്പോകാൻ തുടങ്ങി. അത് ബിഎസ്എൻഎല്ലിനെയും ബാധിച്ചു.
പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തിയവരിൽ വലിയൊരു ഭാഗം ഇപ്പോഴും ബിഎസ്എൻഎല്ലിനൊപ്പം തുടരുന്നുണ്ട്, എന്നാൽ മറുവശത്ത് കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ടുമുണ്ട്. ബിഎസ്എൻഎല്ലിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്ന ഏരിയകളിൽ ഉള്ള ആളുകളാകാം കണക്ഷൻ ഉപേക്ഷിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ ട്രായി കണക്കുകൾ വ്യക്തമാക്കുന്നത് ചെറിയ തോതിൽ ആണെങ്കിലും ബിഎസ്എൻഎല്ലിന് വീണ്ടും വരിക്കാരെ നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ്.
2024 ജൂലൈ മുതൽ ഒക്ടോബർ വരെ ബിഎസ്എൻഎല്ലിന് പുതിയ ഉപയോക്താക്കളെ ചേർക്കാൻ കഴിഞ്ഞു. എന്നാൽ അതിനുശേഷം, വീണ്ടും ജിയോയും എയർടെല്ലും എല്ലാ വയർലെസ് ഉപയോക്താക്കളെയും സ്വന്തമാക്കുന്ന പ്രവണത തിരിച്ചെത്തി, അതേസമയം ബിഎസ്എൻഎല്ലിൽ നിന്നും വോഡഫോൺ ഐഡിയയിൽ (വിഐ) നിന്നും ഉപയോക്താക്കൾ കൊഴിയാനും തുടങ്ങി.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, ബിഎസ്എൻഎൽ 4ജി വ്യാപനം കൂടുതൽ ശക്തമായി വരികയാണ്. ഇതിനകം ബിഎസ്എൻഎൽ ഇന്ത്യയിൽ 83,000-ത്തിലധികം 4G സൈറ്റുകൾ വിന്യസിച്ചിട്ടുണ്ട്, അതിൽ 75,000 എണ്ണം ഇപ്പോൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. വരുന്ന മൂന്ന് മാസത്തിനുള്ളിൽഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കും.
സ്വകാര്യ ടെലിക്കോം കമ്പനികളോടുള്ള ദേഷ്യം കുറഞ്ഞതാണ് ഇപ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് ആളുകൾ കൊഴിയുന്നതിനുള്ള ഒരു കാരണം. അവരെ ബിഎസ്എൻഎല്ലിനൊപ്പം പിടിച്ചുനിർത്താൻ 5ജി പോലെയുള്ള സേവനങ്ങളുടെ കുറവും ഉണ്ട്. എന്നാൽ ജൂലൈ മുതൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 5ജി എത്തുന്നതോടെ ഈ വർഷം ജൂലൈയിലും ബിഎസ്എൻഎൽ മറ്റൊരു കുതിപ്പ് കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








