സാഹചര്യങ്ങൾ മാറി! 5G ഉള്ള ജിയോ, എയർടെൽ എന്നിവയെക്കാൾ VI ഭയക്കേണ്ടത് 5G ഇല്ലാത്ത BSNL-നെ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ വരിക്കാരുടെ എണ്ണത്തിൽ ഒന്നാമൻ റിലയൻസ് ജിയോയും രണ്ടാമൻ എയർടെലും മൂന്നാമൻ വൊഡാഫോൺ ഐഡിയയും (VI) ഏറ്റവും ഒടുവിലായി നാലാമൻ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലും ആണ്. ഇതിൽ വിഐയുടെ പ്രധാന എതിരാളികളായി കണക്കാക്കപ്പെട്ടിരുന്നത് ജിയോ, എയർടെൽ എന്നിവയെ ആയിരുന്നു. വിഐ സിം ഉപേക്ഷിച്ച് പോകുന്ന ഭൂരിഭാഗം ആളുകളും എത്തുന്നത് ഈ രണ്ട് കമ്പനികളിലേക്കും ആണ് എന്നാണ് കരുതപ്പെടുന്നത്. കാരണം ട്രായിയുടെ പ്രതിമാസ കണക്കുകൾ വരുമ്പോൾ വിഐ, ബിഎസ്എൻഎൽ എന്നിവയ്ക്ക് വരിക്കാരെ നഷ്ടമാകുകയും എയർടെൽ, ജിയോ എന്നിവ വൻ തോതിൽ പുതിയ വരിക്കാരെ നേടുകയും ചെയ്യുന്ന കാഴ്ചയാണ് കാണാറുള്ളത്.
ജിയോയും എയർടെലും വിഐയും
വിഐ പ്രധാനമായും വെല്ലുവിളി നേരിടുന്നത് ജിയോ, എയർടെൽ എന്നിവയിൽ നിന്ന് ആണ് എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. 5ജി സേവനങ്ങൾ ഇന്ത്യയിൽ വ്യാപകമായ കാലഘട്ടങ്ങളിൽ ഇത് ഏതാണ്ട് ശരിയായിരുന്നു. വൻ തോതിൽ ആളുകൾ വിഐയിൽ നിന്ന് അൺലിമിറ്റഡ് 5ജി ഡാറ്റയുടെ പ്രലോഭനത്താൽ ജിയോ, എയർടെൽ എന്നിവയിലേക്ക് പോയി എന്ന് കരുതപ്പെടുന്നു.

വിഐ 5ജി
എന്നാൽ മറ്റ് കമ്പനികളുടെ അൺലിമിറ്റഡ് ഡാറ്റയെ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകളിലെ അൺലിമിറ്റഡ് ഡാറ്റയും മറ്റും ഉപയോഗിച്ച് വിഐ എതിരിട്ടുകൊണ്ടിരിക്കുന്നു. കൂടാതെ വിഐ 5ജി വ്യാപനം ആരംഭിച്ചതും വരിക്കാർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്ന കാര്യമാണ്. കേരളത്തിലെ കാര്യം തന്നെയെടുത്താൽ തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ വിഐ 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
വിഐക്ക് വില്ലൻ BSNL
എന്നാൽ വിഐയെ സംബന്ധിച്ചിടത്തോളം 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങി എന്നതുകൊണ്ട് മാത്രം ഭീഷണികൾ ഒതുങ്ങിയിട്ടില്ല, എന്നുമാത്രമല്ല, കൂടുതൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യത കൂടുന്നുമുണ്ട് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. പക്ഷേ ഇവിടെ വിഐയുടെ എതിരാളിയായി എത്തുക ജിയോയോ എയർടെലോ അല്ല, മറിച്ച് ബിഎസ്എൻഎൽ ആയിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

കണക്ഷൻ ഉപേക്ഷിക്കുന്നവർ
വിഐയിൽ നിന്ന് എല്ലാ മാസവും വലിയ തോതിൽ ആളുകൾ കൊഴിഞ്ഞുപോകുന്നുണ്ട് എന്നാണ് ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ പറയുന്നത്. (കേരളത്തിൽ വിഐയുടെ നില മറ്റ് ടെലിക്കോം സർക്കിളുകളിലെക്കാൾ മെച്ചമാണ്. ഇവിടെ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനി വിഐ ആണ്). വിഐക്ക് പുറമേ വരിക്കാർ കൊഴിഞ്ഞുപോകുന്ന ഭീഷണി നേരിടുന്ന കമ്പനി തന്നെയാണ് ബിഎസ്എൻഎല്ലും.
വിഐക്ക് ഇനി പ്രധാനമായും വെല്ലുവിളി നേരിടേണ്ടിവരിക ബിഎസ്എൻഎല്ലിൽ നിന്ന് ആണെന്ന് കരുതപ്പെടുന്നു. കുറച്ചുനാൾ മുമ്പുവരെ ബിഎസ്എൻഎൽ വിഐക്ക് ഒരു ഭീഷണി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അങ്ങനെയല്ല. വിഐയുടെ 2ജി ഉപയോക്താക്കളുടെ ശക്തമായ അടിത്തറ വലിയ വെല്ലുവിളി നേരിടാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ കാര്യമെടുത്താൽ, ഏറ്റവുമധികം 2ജി ഉപയോക്താക്കളുള്ളത് വിഐക്ക് ഒപ്പമാണ്. ഈ 2ജി ഉപയോക്താക്കളെ നഷ്ടമാകുമോ എന്നതാണ് വിഐ നേരിടാൻ പോകുന്ന ഒരു വെല്ലുവിളിയായി കരുതപ്പെടുന്നത്. ഈ 2ജി ഉപയോക്താക്കൾ തികച്ചും സാധാരണക്കാരാണ്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഈ ഉപയോക്താക്കളെ സംബന്ധിച്ച് ഒരു പ്രധാന ഘടകം തന്നെയാണ്.

വിഐയെ സംബന്ധിച്ചിടത്തോളം വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. അതിനായി പ്ലാനുകളിൽ നിന്ന് പരമാവധി വരുമാനം നേടാനുള്ള മാർഗങ്ങൾ വിഐക്ക് നോക്കേണ്ടിവരും, അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഐയുടെ 2ജി വരിക്കാരാകട്ടെ നിരക്കുകളുടെ കാര്യത്തിൽ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ വിഐയുടെ ഭാഗത്തുനിന്ന് നിരക്ക് വർധിപ്പിക്കുന്നത് പോലുള് നടപടികൾ ഉണ്ടായാൽ ഈ 2ജി വരിക്കാർ വില കുറഞ്ഞ മറ്റ് ഓപ്ഷനുകൾ തേടും എന്ന് വിലയിരുത്തപ്പെടുന്നു.
ബിഎസ്എൻഎല്ലിന് വൻ അവസരം
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 2ജി ഉപയോക്താക്കളായ വിഐ വരിക്കാരുടെ അസംതൃപ്തി ഗുണം ചെയ്യും. കാരണം ഇന്ത്യയിൽ ഏറ്റവും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. അതിനാൽ ഇനിയും വിഐ നിരക്കുകൾ ഉയർത്തിയാൽ 2ജി വരിക്കാർ ബിഎസ്എൻഎല്ലിന് ഒപ്പം പോകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വിഐ ബിഎസ്എൻഎല്ലിനെ ഭയക്കേണ്ടിവരും എന്ന് വിലയിരുത്തപ്പെടുന്നത്.
ചെലവ് ചുരുക്കി ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ബിഎസ്എൻഎൽ പ്ലാനുകളിൽ ആകൃഷ്ടരായി അങ്ങോട്ടേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് ശേഷി മുൻപത്തെക്കാൾ ഏറെ മെച്ചപ്പെട്ടു എന്നതും ആളുകളെ ആകർഷിക്കാൻ ഇടയാക്കും. മുൻപ് മോശം നെറ്റ്വർക്ക് ശേഷി കാരണം ബിഎസ്എൻഎൽ എഴുതിത്തള്ളപ്പെട്ടിരുന്നു. എന്നാലിപ്പോൾ 4ജി വ്യാപനവുമായി ബിഎസ്എൻഎൽ വളർച്ചയുടെ പാതിയിലാണ്. അതിനാൽത്തന്നെ വിഐ ബിഎസ്എൻഎല്ലിനെ ഭയക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








