ഉടൻ നിരക്ക് കൂട്ടില്ലെന്ന് ബിഎസ്എൻഎൽ; തമിഴ്നാടിന് 'കിട്ടേണ്ടത്' കിട്ടി; കേരളത്തിനുള്ളത് വരുന്നുണ്ട്!
4ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ. അതോടൊപ്പം ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിക്കുമോ എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ഉടൻ ഒരു നിരക്ക് വർധന ഉണ്ടാകില്ല എന്ന് ബിഎസ്എൻഎൽ കേന്ദ്രങ്ങൾ തന്നെ ഇപ്പോൾ സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
4ജി സേവനങ്ങൾ ദക്ഷിണേന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനുള്ള സമയക്രമം ചർച്ച ചെയ്യുന്നതിനായി ചെന്നൈയിൽ ബിഎസ്എൻഎൽ അധികൃതർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത കമ്പനിയുടെ ബോർഡ് ഡയറക്ടർ സന്ദീപ് ഗോവിലാണ് 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഉടൻ താരിഫ് വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയതെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ബോർഡ് ഡയറക്ടറുടെ ഈ പ്രഖ്യാപനം രാജ്യത്തെ 70 ലക്ഷം ബിഎസ്എൻഎൽ വരിക്കാർക്ക് ആശ്വാസം പകരുന്നുണ്ട്. മത്സരാധിഷ്ഠിത പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുന്നിലുള്ള ബിഎസ്എൻഎൽ അതിൽനിന്ന് പിന്നോട്ടുപോയി ഉടൻ ഒരു നിരക്കവർധന നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നു. കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിനെ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
4ജി അവതരിപ്പിക്കുന്ന ഘട്ടത്തിലും ഈ സവിശേഷത ബിഎസ്എൻഎൽ തുടരുമെന്നും താങ്ങാനാകുന്ന നിരക്കിൽത്തന്നെ 4ജി സേവനങ്ങൾ സാധാരണക്കാർക്കുൾപ്പെടെ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യവ്യാപകമായി 4ജി സേവനങ്ങൾ എത്തിക്കുന്നതിനായി ബിഎസ്എൻഎൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഒരുലക്ഷം സൈറ്റുകളിൽ 4ജി ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ടാറ്റ കൺസൾട്ടൻസി സർവീസുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ മുന്നേറുന്നത്.
ഉടൻ നിരക്ക് വർധിപ്പിക്കില്ല എന്ന വാർത്തയോടൊപ്പം തമിഴ്നാട്ടിലെ ബിഎസ്എൻഎൽ വരിക്കാർക്ക് ഏറെ സന്തോഷം പകരുന്ന മറ്റൊരു പ്രഖ്യാപനം കൂടി ബിഎസ്എൻഎൽ നടത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ 4ജി റോൾഔട്ടിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തിക്കൊണ്ട് തമിഴ്നാട്ടിലെ 8,000 ബിടിഎസ് ടവറുകൾ നവീകരിക്കാനും 1,500 പുതിയ ബിടിഎസ് ടവറുകൾ സ്ഥാപിക്കാനും ബിഎസ്എൻഎൽ സജ്ജമായിരിക്കുകയാണ്.
ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുമ്പോൾ ഗ്രാമപ്രദേശങ്ങൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഈ നിർദേശത്തിന്റെ ഭാഗമായി സത്യമംഗലം വനം, കൊല്ലിമല, ഏർക്കാട്, ജവാദുമല തുടങ്ങിയ വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ തമിഴ്നാട്ടിലെ 431 വില്ലേജുകളിലാണ് ഈ 4ജി ടവറുകൾ അനുവദിച്ചിരിക്കുന്നത്. 4ജി എത്തുന്നതോടെ ഈ പ്രദേശങ്ങളിലെ നെറ്റ്വർക്ക് ശക്തമാകും.
4ജി വ്യാപനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതിൽ 19,722 മൊബൈൽ ടവറുകൾ രാജ്യത്തുടനീളമുള്ള 29,616 ഗ്രാമങ്ങളിൽ മികച്ച നെറ്റ്വർക്ക് കവറേജ് നൽകും. ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സന്ദീപ് കോവിൽ ഹിന്ദുവിനോട് വ്യക്തമാക്കി. 4ജി വ്യാപനത്തിൽ കേരളത്തിനും ഏറെ പ്രാധാന്യം നൽകുമെന്ന് ബിഎസ്എൻഎൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ബിഎസ്എൻഎല്ലിന് ഏറ്റവുമധികം സ്വാധീനമുള്ള ടെലിക്കോം സർക്കിൾ ആണ് കേരളം. അതിനാൽത്തന്നെ കേരളത്തിൽ മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പാക്കും എന്നാണ് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ഒരു സോഫ്ട്വേർ അപ്ഡേഷനിലൂടെ 5ജിയിലേക്ക് മാറാൻ സാധിക്കുംവിധത്തിലുള്ള നവീകരണമാണ് ബിഎസ്എൻഎൽ നടത്തുന്നത്.
ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരായ ജിയോയും എയർടെലും നിലവിൽ 5ജി വ്യാപനവുമായി അതിവേഗം മുന്നോട്ട് പോകുകയാണ്. ജിയോ ഈ വർഷംതന്നെ രാജ്യവ്യാപകമായി 5ജി സേവനങ്ങൾ എത്തിക്കും. അതേസമയം അടുത്ത വർഷത്തോടെയാകും രാജ്യത്തിന്റെ എല്ലായിടങ്ങളിലും തങ്ങളുടെ 5ജി എത്തുക എന്ന് എയർടെൽ പറയുന്നു.


Click it and Unblock the Notifications








