ചുറ്റും അസൂയക്കാരാ, കണ്ണ് കിട്ടാതെ കാത്തോണേ...! ബിഎസ്എൻഎല്ലിന്റെ അഭിമാന റീച്ചാർജ് പ്ലാൻ
ഇപ്പോൾ നാട്ടിലെ താരം ബിഎസ്എൻഎൽ ആണ്. അതിന് കാരണം കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ സെപ്റ്റംബറിലെ പ്രതിമാസ റിപ്പോർട്ടിലെ കാര്യങ്ങളാണ്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ വമ്പന്മാരെ മലർത്തിയടിച്ചുകൊണ്ട് സെപ്റ്റംബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയ ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎൽ കൈവരിച്ച വിവരം നാട് മുഴുവൻ അറിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതു മുതൽ ബിഎസ്എൻഎല്ലിന് വച്ചടി വച്ചടി കയറ്റമാണ്. ഓരോ മാസവും എതിരാളികൾക്ക് ശക്തി കുറയുകയും ബിഎസ്എൻഎല്ലിന് ശക്തി കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ബിഎസ്എൻഎല്ലിനോട് ആളുകൾക്ക് ഉണ്ടായിരുന്ന മനോഭാവത്തിൽ ഏറെ മാറ്റം വന്നു എന്ന് ട്രായിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ പ്രതിമാസ റിപ്പോർട്ടുകൾ നോക്കിയാൽ ആർക്കും മനസിലാകും. കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു എന്നതും 4ജി വ്യാപനം അതിവേഗം പുരോഗമിക്കുന്നു എന്നതും ബിഎസ്എൻഎല്ലിന്റെ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്.

ബിഎസ്എൻഎൽ ഇപ്പോൾ നൽകിവരുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏറെ നാളായി കമ്പനി നൽകിവരുന്നവ തന്നെയാണ്. എന്നാൽ അവയിലേക്ക് ആളുകളുടെ ശ്രദ്ധ കൂടുതലായി പതിയാൻ തുടങ്ങിയത് സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയപ്പോൾ ആണ് എന്നുമാത്രം. സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ മാന്യമായ നിരക്കിൽ നിറവേറ്റാൻ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ശേഷിയുണ്ട്.
സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ ലാഭകരമായ പ്ലാനുകൾ ബിഎസ്എൻഎല്ലിൽ കാണാൻ സാധിക്കും. നിരക്ക് വർധനയിൽ പ്രതിഷേധം കനക്കാൻ ഇടയാക്കിയതിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾക്കും വലിയ പങ്കുണ്ട്. ആളുകളുടെ നോട്ടത്തിൽ, ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റയും കോളിങ് സൗകര്യവും വാലിഡിറ്റിയും എല്ലാം നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് ഇത്ര കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയുമെങ്കിൽ മറ്റ് കമ്പനികൾക്ക് എന്തുകൊണ്ട് ആയിക്കൂട എന്നാണ് സാധാരണക്കാരുടെ ചോദ്യം.

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഫണ്ട് കണ്ടെത്താൻ വരുമാനം വർധിപ്പിക്കേണ്ടതുണ്ട് എന്നതാണ് ടെലിക്കോം കമ്പനികളുടെ ന്യായം. ടെലിക്കോം കമ്പനികളുടെ വാദങ്ങളെ മുഖവിലയ്ക്ക് എടുക്കാൻ പലരും തയാറല്ല. ചെലവുകൾ ഉണ്ടെങ്കിൽക്കൂടി ഇത്ര ഉയർന്ന നിരക്ക് ഈടാക്കണോ എന്നതാണ് അവരുടെ ചോദ്യം. കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ സാധാരണക്കാർക്ക് കടവുൾ മാതിരിയാണ്. എന്നാൽ സ്വകാര്യ കമ്പനികളുടെ കണ്ണിൽ ശത്രുവും.
ബിഎസ്എൻഎൽ പ്ലാനുകൾ ഇതേ നിരക്കിൽ ലഭ്യമാകണേ എന്നാണ് ടെലിക്കോം വരിക്കാരുടെ പ്രാർഥന. അടുത്തെങ്ങും നിരക്ക് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബിഎസ്എൻഎൽ അധികൃതരും അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ കൂടുതൽ പേർ അറിഞ്ഞുകേട്ട് ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ഒട്ടനവധി റീച്ചാർജ് പ്ലാനുകൾ ലഭ്യമാണ് എങ്കിലും ബിഎസ്എൻഎല്ലിന്റെ ഏറ്റവും അഭിമാന റീച്ചാർജ് പ്ലാൻ എന്ന സ്ഥാനം 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് സ്വന്തമാണ്. കാരണം ഇന്ത്യൻ ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഒരു മാസത്തിലധികം വാലിഡിറ്റിയിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്.

ഏത് സാധാരണക്കാരനും വാലിഡിറ്റി നിലനിർത്താൻ ഓടിപ്പോയി എളുപ്പത്തിൽ ചെയ്യാവുന്ന പ്ലാൻ എന്ന നിലയിൽ വളരെ കുറഞ്ഞ തുകയാണ് 107 രൂപ എന്നത്. ദൈനംദിന ടെലിക്കോം ആവശ്യങ്ങൾ ഇത്രയും കുറഞ്ഞ നിരക്കിൽ നിറവേറ്റാൻ സഹായിക്കുന്ന മറ്റൊരു പ്ലാൻ മറ്റൊരു കമ്പനിയും നൽകുന്നില്ല. അതിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകളിൽ ഏറ്റവും മുൻനിരയിലാണ് ഈ പ്ലാനിന്റെ സ്ഥാനം.
107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 35 ദിവസ വാലിഡിറ്റി ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3 ജിബി ഡാറ്റ + 200 മിനിറ്റ് വോയ്‌സ് കോളിംഗ് എന്നിവയാണ് 35 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.
സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് ഡാറ്റ ആവശ്യങ്ങൾ കുറവായിരിക്കും. അത്യാവശ്യം കോളിങ് സഹിതം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത്.
ജിയോ, എയർടെൽ, വിഐ എന്നിവയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിനെക്കാൾ പലമടങ്ങ് ലാഭകരമാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത്തരമൊരു കുറഞ്ഞ നിരക്കിലുള്ള പ്ലാൻ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനാൽത്തന്നെ ബിഎസ്എൻഎൽ വരിക്കാർ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരുടെ കണ്ണിൽ ഭാഗ്യവാന്മാരാണ്.


Click it and Unblock the Notifications