അങ്ങനെ ഒന്നും കാണാതെയങ്ങ് മൊബൈൽ വില കുറയ്ക്കുമോ! അമേരിക്ക വരെ ഇടപെട്ട കേസാണ്
രാജ്യത്ത് മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം സ്മാർട്ട്ഫോൺ വിപണിയെയും ഇന്ത്യയിലെ സ്മാർട്ട്ഫോൺ വ്യവസായ മേഖലയെയും ഉണർത്തിയിരിക്കുകയാണ്. 15 ശതമാനമായി കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പായാൽ ഇവിടെ മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും. ഇത് വിൽപ്പന കൂട്ടാനും കയറ്റുമതി വർധിപ്പിക്കാനും ഉൾപ്പെടെ സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറെ നാളത്തെ വിശദമായ ആലോചനകൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ മൊബൈൽ നിർമാണ രംഗത്തിന് അടക്കം ഗുണം ചെയ്യുമ്പോൾ, ബാധിക്കപ്പെടുന്നത് ചൈനയാണ് എന്ന പ്രത്യേകതയുമുണ്ട്.
മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും വില കുറയുന്നത് പ്രാദേശിക, വിദേശ കമ്പനികൾക്ക് ഏറെ ഗുണം ചെയ്യും. ഉൽപ്പാദന ചെലവ് കുറയും എന്നതാണ് ഏറ്റവും വലിയ നേട്ടം. ഉയർന്ന കസ്റ്റംസ് ഡൂട്ടി മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും നിർമാതാക്കൾക്കും ഒരേപോലെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സർക്കാരിന്റെ പുതിയ നയങ്ങൾക്കനുസരിച്ച് നിരക്കുകളിൽ ചെറിയ വ്യത്യാസം വരുത്തേണ്ടതുണ്ടെന്നും അതിനാൽ, 2024 ലെ ബജറ്റിൽ, ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെയും ഫോൺ ചാർജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ മുമ്പത്തെ 20 ശതമാനം നികുതിയിൽ നിന്ന് 15 ശതമാനമായി സർക്കാർ വെട്ടിക്കുറയ്ക്കുകയാണ് എന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ ആറ് വർഷത്തിനിടെ ആഭ്യന്തര മൊബൈൽ ഉൽപ്പാദനത്തിൽ മൂന്നിരട്ടി വർധനയുണ്ടായെന്നും ഇന്ത്യയിലെ മൊബൈൽ നിർമാണ വ്യവസായം പക്വത പ്രാപിച്ചുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. മുന്നോട്ടുള്ള വളർച്ചയ്ക്ക് ചില നീക്കുപോക്കുകൾ ആവശ്യമാണ് എന്നതിനാലാണ് ഇപ്പോഴത്തെ തീരുമാനം. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നതിൽ മുൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഉയർന്ന നികുതികൾ കാരണം ഇന്ത്യയിൽ മൊബൈൽ നിർമിക്കുക എന്നത് ഏറെ ചെലവുളള കാര്യമാണ്. ഇത് ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് ദോഷം ചെയ്യുന്നു. നിലവിലെ ലോക സാഹചര്യം സ്മാർട്ട്ഫോൺ കമ്പനികളെ ചൈനയ്ക്ക് പുറത്തേക്ക് മൊബൈൽ നിർമാണം മാറ്റാൻ പ്രേരിപ്പിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യ ഇപ്പോൾ പ്രവർക്കേണ്ട ഘട്ടമാണ് എന്ന് 2024 ജനുവരി 3-ന് ധനമന്ത്രിക്ക് അയച്ച കത്തിൽ രാജീവ് ചൂണ്ടിക്കാട്ടി.
ഇന്ത്യ ഒരു മാറ്റത്തിന് തയാറായില്ല എങ്കിൽ വൻകിട് സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ നിർമാണ ഫാക്ടറികൾ തായ്ലൻഡിലേക്കോ വിയറ്റ്നാം, മെക്സിക്കോ എന്നിവിടങ്ങളിലേക്കോ ആയിരിക്കും പുനർ വിന്യസിക്കുകയെന്ന ആശങ്കയും നിർമല സീതാരാമന് അയച്ച കത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യ ടാക്സ് ഉൽപ്പാദനച്ചെലവ് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം യുഎസ് അംബാസഡർറും പങ്കുവച്ചിരുന്നു.
"നിങ്ങൾ ഇൻപുട്ടുകൾക്ക് നികുതി ചുമത്തുകയാണെങ്കിൽ ... നിങ്ങൾ ഒരു വിപണിയെ സംരക്ഷിക്കുന്നില്ല. നിങ്ങൾ ചെയ്യുന്നത് ഒരു വിപണിയെ പരിമിതപ്പെടുത്തുകയാണ്'' എന്നാണ് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞത്. നികുതി കുറയുന്നത് കമ്പനികൾക്ക് മാത്രമല്ല, ഉപയോക്താക്കൾക്കും ഗുണം ചെയ്യുന്നു. ചെലവ് കുറയുന്നതോടെ ഫോണുകളുടെ വില കുറയുന്നു. അപ്പോൾ വിൽപ്പന കൂടുന്നു. ഇതുവഴി വിപണിക്കും വിലക്കുറവ് പ്രയോജനകരമാകുന്നു.

ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും നിർമാണം വർധിപ്പിക്കണം എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിനും ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇപ്പോൾ ധനമന്ത്രിയിൽ നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. കസ്റ്റംസ് തീരുവ കുറയുന്നത് ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതോടൊപ്പം വിപണിയിൽ കൂടുതൽ മത്സരത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Click it and Unblock the Notifications








