വൈദ്യുതി മീറ്ററുകള്‍ക്ക് പകരം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ വരുന്നു; തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി: പരമ്പരാഗത വൈദ്യുതി മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2022-ഓടെ രാജ്യം പൂര്‍ണ്ണമായും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറും. എല്ലാവര്‍ക്കും ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു.

പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബില്ലിംഗ്, പണം സ്വീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കാര്യമായ മനുഷ്യവിഭവശേഷി വേണ്ടി വരുകയില്ല. മാത്രമല്ല വൈദ്യുതി മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കഴിയും. ഓരോ ഉപഭോക്താവിന്റെയും വൈദ്യുതി ഉപയോഗം അധികൃതര്‍ക്ക് തത്സമയം അറിയാന്‍ കഴിയുമെന്ന പ്രത്യേകതയും സ്മാര്‍ട്ട് മീറ്ററുകള്‍ക്കുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതി
'വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കുന്ന ആദ്യ പദ്ധതിയാണിത്. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിരുന്നത് ഉത്പാദന- പ്രസരണ മേഖലകളിലായിരുന്നു. ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.' ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വൈദ്യുതി വിതരണ കമ്പനികള്‍
വൈദ്യുതി വിതരണ കമ്പനികള്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. കുടിശ്ശിക ഇത്തരം സ്ഥാപനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ ക്കമ്പനികള്‍ കൃത്യമായി പണം നല്‍കാത്തത് ഉത്പാദകരെയും സാമ്പത്തികമായി തളര്‍ത്തുകയാണ്.

സ്മാര്‍ട്ട് മീറ്റര്‍
ഊര്‍ജ്ജമേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുതീര്‍ക്കാനുള്ള വായ്പയുടെ മൂല്യം ഏകദേശം ഒരു ട്രില്യണ്‍ രൂപയാണ്. തിരിച്ചടവ് വൈകുന്നത് ബാങ്കിംഗ് മേഖലയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സംരക്ഷിക്കാനും ഉപയോഗം കാര്യക്ഷമമാക്കാനും കഴിയുമെന്നും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നു.

ദേശീയ താരിഫ് നയത്തിൻറെ ഭാഗം
ദേശീയ താരിഫ് നയത്തിൻറെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയുള്ള ലോഡ് ഷെഡ്ഡിംഗിന് പിഴ ഈടാക്കുക, ക്രോസ് സബ്‌സിഡി പരിമിതപ്പെടുത്തുക തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. വൈദ്യുതി വിതരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുക, വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് പിഴ ഈടാക്കുക എന്നിവയ്ക്കും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


Click it and Unblock the Notifications








