ശമ്പളം നൽകിയില്ലെങ്കിൽ മരിക്കും, സർക്കാർ ഇടപെടണം; ബൈജൂസ് ആപ്പിൽ ജോലി നഷ്ടപ്പെട്ട യുവതിയുടെ വീഡിയോ
ബൈജൂസ് ആപ്പിലെ സാമ്പത്തിക പ്രശ്നം മൂലം ജോലി നഷ്ടപ്പെട്ട യുവതിയുടെ വീഡിയോ വൈറൽ ആകുന്നു. പ്രശ്നത്തിൽ സർക്കാർ ഇടപെടണം എന്നാണ് യുവതി ആവിശ്യപ്പെടുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് യുവതി സംസാരിക്കുകന്നത്. ലിങ്ക്ഡ്ഇൻ എന്ന സോഷ്യൽ മീഡിയയിലാണ് ആകാൻഷ ഖേംക എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബൈജൂസ് ആപ്പിൽ അക്കാദമിക് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിൽ ആയിരുന്നു ആകാൻഷ ജോലി ചെയ്തുകൊണ്ടിരുന്നത്. തുടർന്ന് സാമ്പത്തിക ബാധ്യത മൂലം ബൈജൂസ് ആപ്പ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ ആകാൻഷ ഖേംകയും ഉണ്ടായിരുന്നു. എന്നാൽ രാജി വെച്ചതിന് ശേഷവും ശമ്പളം കിട്ടാൻ വൈകുന്നു എന്ന് വെളിപ്പെടുത്തിയാണ് ആകാൻഷ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏകദേശം മുപ്പത് ദിവസത്തോളം ശമ്പളം വൈകും എന്നാണ് കമ്പനി അറിയിച്ചത്.

ഈ സാഹചര്യത്തിൽ ബില്ലുകളും ഇഎംഐകളും അടയ്‌ക്കാൻ സാധിക്കുന്നില്ലെന്നും പ്രശ്നത്തിൽ സർക്കാർ എടപെടണമെന്നും ആകാൻഷ പറയുന്നു. "എനിക്ക് സർക്കാരിൽ നിന്ന് പിന്തുണ വേണം. ഈ നിർണായക സാഹചര്യത്തിൽ എന്നെ സഹായിക്കണം എനിക്ക് നീതി വേണം. ദയവായി എന്നെ സഹായിക്കൂ. ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കും" എന്നായിരുന്നു ആകാൻഷയുടെ വാക്കുകൾ
എല്ലാ ലിങ്ക്ഡ്ഇൻ ഉപഭോക്താക്കളും തന്റെ പോസ്റ്റ് ഷെയർ ചെയ്യണമെന്നും ബൈജൂസ് ആപ്പ് ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ എല്ലാവരെയും വഞ്ചിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു. വീഡിയോയിൽ യുവതി കരയുന്നതും കാണാൻ സാധിക്കും. മാത്രമല്ല വേരിയബിൾ പേ, പിഎഫ് ക്ലിയറൻസ് എന്നിവ കൃത്യസമയത്ത് നൽകാൻ ബൈജൂസ് വിസമ്മതിച്ചു എന്നും യുവതി പരാതി പറയുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പോ കാരണങ്ങളോ ഇല്ലാതെയാണ് കമ്പനി തനിക്ക് പിരിച്ചുവിടൽ കത്ത് അയച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ശമ്പളം വൈകുകയാണെങ്കിൽ ഭക്ഷണത്തിന് പോലും നിവർത്തിയില്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. സമാന സാഹചര്യങ്ങൾ നേരിടുന്ന കമ്പനിയിൽ ഭീഷണി നേരിടുന്ന ജീവനക്കാരെ സഹായിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങണമെന്നും ഇവർ ആവിശ്യപ്പെടുന്നു. അതേ സമയം നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ബൈജൂസ് ആപ്പ്. ബാധ്യതകളെ തുടർന്ന് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന വലിയ ഓഫീസുകൾ അടുത്തിടെ ബൈജൂസ് ഒഴിഞ്ഞിരുന്നു.
കല്യാണി ടെക് പാര്‍ക്കിലെ ഓഫീസ് ആണ് ബൈജൂസ് ഒഴിഞ്ഞത് ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ബാംഗ്ലൂരിലെ തന്നെ മറ്റ് ഓഫീസുകളിലേക്ക് മാറ്റിയുണ്ട് ചില ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. 2020 - 2021 സാമ്പത്തിക വർഷത്തിൽ മാത്രം 4,588 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുകഴിഞ്ഞുള്ള വർഷങ്ങളിലും നഷ്ടം നേരിട്ടെങ്കിലും അതിന്റെ കണക്ക് കമ്പനി പുറത്ത് വിട്ടിട്ടില്ല.
അതിനിടെ സാമ്പത്തിക ബാധ്യത മറികടക്കാനായി ദൂബായിൽ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് നിക്ഷേപകരുടെ മുന്നിൽ വെച്ച് ബൈജു പൊട്ടിക്കരഞ്ഞത്. ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതാണ് ബൈജൂസിന്റെ സാമ്പത്തിക ബാധ്യത ആരംഭിച്ചത്.
2015ൽ ആയിരുന്നു ബൈജു രവീന്ദ്രൻ ബൈജൂസ് ആപ്പ് എന്ന ലേർണിംഗ് ആപ്പുമായി മുന്നോട്ട് വന്നത്. അധികം വൈകാതെ തന്നെ കമ്പനി ലാഭം കണ്ടെത്തിത്തുടങ്ങി പിന്നാലെ വൻ നിക്ഷേപങ്ങളും കമ്പനിയെ തേടി വന്നു. കൊറോണ കാലത്ത് ലോക്ഡൗൺ വന്നതോടെ വീഡിയോ ലേർണിംഗിന് പ്രാധാന്യം കൂടി. ഇതോടെ വീണ്ടും നിക്ഷേപം വർധിച്ചു. ഇതിന്റെ പിൻബലത്തിൽ വലിയ വായ്പകൾ എടുക്കാനും ബൈജൂസ് തയ്യാറായി.
എന്നാൽ പിന്നീട് സ്കൂളുകൾ തുറന്നതോടെ പ്രതീക്ഷിച്ച വരുമാനം കണ്ടെത്താൻ ആപ്പിന് സാധിച്ചില്ല. ഇതിനിടെ കൂടുതൽ നിക്ഷേപകരെ ലഭിക്കാനായി വരുമാനം ഉയർത്തിക്കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ റെയിഡും കമ്പനിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഇതോടെ നിക്ഷേപകരിൽ പലരും പിൻപലിഞ്ഞു. തുടർന്ന് കമ്പനിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.


Click it and Unblock the Notifications








