ആ പരിപ്പിടാൻ ഇവിടെ കലം നഹി ഹേ...! 2021ന് മുമ്പുള്ള ഫോണുകളിൽ വിളിക്കുന്നത് ആരെന്ന് അറിയാൻ കഴിഞ്ഞേക്കില്ല
വ്യാജ കോളുകളിലൂടെ മൊബൈൽ ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നത് തടയാൻ ലക്ഷ്യമിട്ട് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ച നെയിം ഡിസ്‌പ്ലേ പദ്ധതി നടപ്പിലാക്കാൻ ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്. തന്നെ വിളിക്കുന്നത് ആരാണ് എന്ന് മൊബൈൽ ഉപയോക്താവിന് അറിയാൻ കഴിയുന്ന വിധത്തിൽ ഇൻകമിങ് കോളുകൾക്ക് നെയിം ഡിസ്‌പ്ലേ സംവിധാനം ഒരുക്കണം എന്ന് ഈ വർഷം ഫെബ്രുവരിയിൽ ടെലിക്കോം കമ്പനികളോട് ട്രായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പദ്ധതി നടപ്പാക്കാൻ ഏറെ ചെലവുള്ളതാണെന്നും സാങ്കേതികമായ ഒരുപാട് ബുദ്ധിമുട്ടുകൾ അതിന് നേരിടേണ്ടതുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പുകാരിൽ നിന്ന് മൊബൈൽ ഉപയോക്താക്കളെ രക്ഷിക്കുന്നതിനായി മൊബൈൽ ഫോണുകളിൽ കോളിങ് നെയിം പ്രസൻ്റേഷൻ (CNAP) സർവീസ് ഉറപ്പാക്കാൻ ആണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ 2G/3G നെറ്റ്‌വർക്കുകളിൽ ഈ സർവീസ് പ്രവർത്തനക്ഷമമാക്കാൻ കഴിയില്ല, അങ്ങനെ നടപ്പാക്കണമെങ്കിൽ അതിന് വലിയൊരു തുക ചെലവഴിക്കേണ്ടിവരും.

2ജി ഫോണുകളിൽ ഇതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഇല്ല എന്നതും പദ്ധതി നടപ്പിലാകാൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഏകദേശം 270-300 ദശലക്ഷം 2G ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. സിഎൻഎപി പദ്ധതി ഈ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക പ്രായോഗികമല്ല എന്നാണ് ടെലിക്കോം കമ്പനികളും മൊബൈൽ ഫോൺ നിർമാതാക്കളും പറയുന്നത് എന്ന് ഇടി ടെലിക്കോം (ET Telecom) റിപ്പോർട്ട് ചെയ്യുന്നു.
2021 ന് ശേഷം വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകൾ മാത്രമേ CNAP ഫീച്ചറിനെ പിന്തുണയ്ക്കാൻ സാധ്യതയുള്ളൂ, ബഹുഭൂരിപക്ഷം മൊബൈൽ ഉപയോക്താക്കളും ഇതിന് മുൻപുള്ള സ്മാർട്ട്ഫോണുകളോ ഫീച്ചർ ഫോണുകളോ ആണ് ഉപയോഗിക്കുന്നത്. ഈ അടിസ്ഥാന വസ്തുതകൾ മറന്നുകൊണ്ടാണ് , കോൾ വിളിക്കുന്നത് ആരെന്ന് അറിയാൻ എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും സാധിക്കുന്ന സംവിധാനം നടപ്പിലാക്കാൻ ട്രായി നിർദേശിച്ചത് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, ഈ സിഎൻഎപി സംവിധാനം നടപ്പാക്കുന്നത് കോളുകളുടെ നിലവാരത്തെ ബാധിക്കുമെന്നും ടെലിക്കോം കമ്പനികളിലെ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. അതായത് 4G-5G സ്മാർട്ട്‌ഫോണുകളിൽ CNAP ഫീച്ചർ കൊണ്ടുവരുന്നത് പോലും ദൈർഘ്യമേറിയ കോൾ-സെറ്റപ്പ് ടൈമിലേക്ക് നയിക്കും. ഇത് ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള കോൾ എക്സ്പീരിയൻസിനെ ബാധിക്കും എന്നാണ് ടെലിക്കോം കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്.
''ഇപ്പോൾ 2G/3G നെറ്റ്‌വർക്കുകളിൽ ഈ ഫീച്ചർ പ്രവർത്തിപ്പിക്കാനാകില്ല, ഫീച്ചർ ഫോണുകൾ ഇത് പിന്തുണയ്ക്കുകയുമില്ല. 4G/5G നെറ്റ്‌വർക്കുകളിൽ മാത്രമേ ഈ നെയിം ഡിസ്പ്ലേ ഫീച്ചർ നടപ്പിലാക്കാൻ കഴിയൂ'' എന്നാണ് ഒരു പ്രധാന ടെലിക്കോം കമ്പനിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞത് എന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നു.
അജ്ഞാത/സ്‌പാം കോളർമാരിൽ നിന്നുള്ള ശല്യം കുറയ്ക്കുന്നതിന് സിഎൻഎപി സേവനം നടപ്പിലാക്കാൻ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്ന് ടെലിക്കോം കമ്പനികളോടും ആവശ്യമായ സജ്ജീകരണങ്ങൾ ഫോണുകളിൽ ഒരുക്കണമെന്ന് മൊബൈൽ നിർമാതാക്കളോടും നിർദേശിക്കണമെന്ന് ട്രായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഒരു ലൈസൻസ് സർവീസ് ഏരിയയിൽ (LSA) ഇതിന്റെ ട്രയൽ നടത്തണമെന്നും ട്രായി നിർദ്ദേശിച്ചിരുന്നു.

ട്രായിയുടെ നിർദേശത്തിന്റെ ഫലമെന്നോണം ടെലിക്കോം കമ്പനികൾ CNAP സർവീസ് നടപ്പിലാക്കുന്നതിനുള്ള പരീക്ഷണങ്ങളും വിലയിരുത്തലും ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച വാർത്താവിനിമയ സഹമന്ത്രി പി ചന്ദ്ര ശേഖർ പാർലമെൻ്റിൽ പറഞ്ഞു. അതേസമയം ''ട്രയലുകൾ നടക്കുന്നുണ്ടെങ്കിലും ഐപി അധിഷ്‌ഠിത നെറ്റ്‌വർക്കുകളിൽ മാത്രമേ സിഎൻഎപി പ്രവർത്തിക്കൂ എന്ന് റെഗുലേറ്ററിനെ അറിയിച്ചിട്ടുണ്ട്'' എന്ന് ഒരു ടെലിക്കോം കമ്പനി ഉദ്യോഗസ്ഥൻ പറയുന്നു.
പഴയ സർക്യൂട്ട് സ്വിച്ച്ഡ് (സിഎസ്) മൊബൈൽ നെറ്റ്‌വർക്കുകൾ സിഎൻഎപിയെ പിന്തുണയ്‌ക്കാൻ വേണ്ടത്ര വികസിച്ചിട്ടില്ല, അതിനാൽത്തന്നെ സിഎൻഎപി കൊണ്ടുവന്നാലും ഫലം ഉണ്ടാകില്ല, എന്നുമാത്രമല്ല മൊബൈൽ ഉപയോക്താക്കളുടെ ഡാറ്റ ചോരാനും സാധ്യതയുണ്ട് എന്ന് ടെലിക്കോം കമ്പനികൾ പറയുന്നു. അതേസമയം സിഎൻഎപി നടപ്പാക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് നിലപാട് എങ്കിലും ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളൊന്നും ഇക്കാര്യത്തിൽ പരസ്യമായ ഒരു പ്രതികരണം നടത്തിയിട്ടില്ല.


Click it and Unblock the Notifications







