വെടിയുണ്ടകളെ തടഞ്ഞ് നിർത്തുന്ന ഐഫോൺ! വില 4.8 ലക്ഷം
ലോകോത്തര ലക്ഷ്വറി ബ്രാൻഡായ കാവിയറിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ലക്ഷ്വറി അപ്പാരൽസിനൊപ്പം ഐഫോണുകൾക്ക് വില കൂടിയ കവറുകൾ നിർമിക്കുകയും ഫോണിന്റെ ബോഡിയിൽ സ്വർണവും വജ്രവും പോലെയുള്ള അമൂല്യ വസ്തുക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്ത് പുറത്തിറക്കുകയും ചെയ്യുന്നതാണ് കാവിയറിന്റെ രീതി. ചിലപ്പോഴൊക്കെ ഐഫോണുകളുടെ ബോഡി പൂർണമായും റീഡിസൈൻ ചെയ്തും കാവിയർ അവതരിപ്പിക്കാറുണ്ട്. മോഡിഫൈഡ് സ്മാർട്ട്ഫോണുകളുടെയും മറ്റ് ഗാഡ്ജറ്റുകളുടെയും വൻ ശേഖരം തന്നെ കാവിയറിന്റെ വെബ്സൈറ്റിൽ കാണാവുന്നതാണ്. ഇഷ്ടപ്പെട്ട മോഡലുകൾ സെലക്ട് ചെയ്ത് ഓർഡറുകൾ നൽകിയാൽ മാത്രം മതിയാകും. കാവിയർ മോഡിഫൈഡ് ചെയ്ത എല്ലാ ഡിവൈസുകളും ഇത്തരത്തിൽ ലഭ്യമാകില്ല. കാരണം ഭൂരിപക്ഷം മോഡലുകളും ലിമിറ്റഡ് എഡിഷൻ ആയിരിക്കും. മാത്രമല്ല ലക്ഷങ്ങൾ വിലയിട്ടാണ് കാവിയറിന്റെ ഓരോ മോഡലുകളും പുറത്തിറങ്ങുന്നത്. അതിനാൽ സാധാരണക്കാർ ആ പരിസരത്തേക്ക് പോയിട്ടേ കാര്യമില്ലെന്നതാണ് യാഥാർഥ്യം.

അടുത്തിടെ പുറത്തിറക്കിയ രണ്ട് കാവിയർ മോഡലുകൾ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണിന്റെ പിൻകവറിൽ ദിനോസർ പല്ലുകളും ചേർത്ത് പുറത്തിറക്കിയ ടൈറാനോഫോണുകളാണ് ഒന്ന്. പിന്നാലെയാണ് ടെസ്‌ല മോഡൽ 3 കാർ ഉരുക്കി ടെസ്‌ല ഇലക്ട്രോ എന്ന പേരിലും കാവിയർ ഐഫോണുകൾ അവതരിപ്പിച്ചിരുന്നു. ഇലോൺ മസ്ക്, സ്റ്റീവ് ജോബ്സ്, ജാക്ക് മാ തുടങ്ങിയ പ്രമുഖ ടെക്നോക്രാറ്റുകളുടെ പേരിലും കാവിയർ ഐഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഒപ്പം തന്നെ പൂർണമായി സ്വർണം പോലെയുള്ള അമ്യൂല്യ വസ്തുക്കളും റെയറായി മാത്രം കാണാൻ കഴിയുന്ന മെറ്റീരിയൽസും ഉപയോഗിച്ചും കാവിയർ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. കാവിയറിന്റെ ലക്ഷ്വറി ഫോൺ സെഗ്മെന്റിലെ ഏറ്റവും പുതിയ ഡിവൈസാണ് സ്റ്റെൽത്ത് 2.0. ആപ്പിൾ ഐഫോൺ 13 പ്രോ, ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് മോഡലുകളാണ് സ്റ്റെൽത്ത് 2.0 വേരിയന്റായി ലഭ്യമാകുക. പുതിയ ഫോണിന് വെടിയുണ്ടകളെ പോലും തടഞ്ഞ് നിർത്താനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റെൽത്ത് 2.0
ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് സ്റ്റെൽത്ത് 2.0 ബ്ലാക്ക് മോഡലുകൾ ബിആർ2 ക്ലാസ് 2 ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. വെടിയുണ്ടകളെ ചെറുക്കാൻ ഈ കവചത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ഇത് തെളിയിക്കാനായി ഒരു വീഡിയോയും കാവിയർ പുറത്ത് വിട്ടിട്ടുണ്ട്. കവചിത വാഹനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള എൻപിഒടിസിഐടിയാണ് സ്റ്റെൽത്ത് 2.0 ബ്ലാക്കിന്റെ ബുള്ളറ്റ് പ്രൂഫ് ബോഡി വികസിപ്പിച്ചെടുത്തതെന്നും ശ്രദ്ധേയമാണ്.

ബുള്ളറ്റ് പ്രൂഫ് ഫോണുകൾ മുമ്പും കാവിയർ പുറത്തിറക്കിയിട്ടുണ്ട്. പുതിയ മോഡൽ അവയിൽ നിന്നെല്ലാം മികച്ച് നിൽക്കുന്നു. എങ്കിലും മുൻഗാമികളെപ്പോലെ സ്റ്റെൽത്ത് 2.0യിലും ക്യാമറകൾ ഇല്ല. മുൻ വശത്തെയും പിൻ വശത്തെയും ക്യാമറകൾ ഒഴിവാക്കിയാണ് സ്റ്റെൽത്ത് 2.0 ബ്ലാക്ക് ബുള്ളറ്റ് പ്രൂഫ് ആക്കിയിരിക്കുന്നത്. സ്റ്റെൽത്ത് 2.0 വേർഷനിൽ ടൈറ്റാനിയം, ടൈറ്റാനിയം യുഎസ് പാറ്റേൺ എന്നിങ്ങനെ രണ്ട് മോഡലുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകളിലും പക്ഷെ ബിആർ2 ക്ലാസ്2 ബോഡി ഇല്ല. മാത്രമല്ല ഈ മോഡലുകളിൽ ക്യാമറകൾ നില നിർത്തിയിട്ടുമുണ്ട്.

സ്റ്റെൽത്ത് 2.0 ബ്ലാക്ക്
സ്റ്റെൽത്ത് 2.0 ബ്ലാക്ക് മോഡലിൽ മുൻ വശത്തെ ക്യാമറകൾ ഡിസേബിൾ ചെയ്തതിനാൽ ഫേസ് ഐഡി അടക്കമുള്ള ഫീച്ചറുകൾ ഉപയോഗ ശൂന്യമായിരിക്കും.ആത്യന്തികമായി, ഈ ഐഫോൺ മോഡലുകളിൽ ഏതെങ്കിലും തരത്തിലുള്ള ബയോമെട്രിക് ഓതന്റിഫിക്കേഷൻ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള സാധ്യതയും കുറവാണ്. "ക്യാമറകൾ ആവശ്യമില്ലാത്തവർക്ക്" വേണ്ടിയാണ് തങ്ങൾ സ്റ്റെൽത്ത് 2.0 ബ്ലാക്ക് പുറത്തിറക്കുന്നതെന്നും കാവിയർ പറയുന്നു.

സ്റ്റെൽത്ത് 2.0 ബ്ലാക്കിന്റെ ബുള്ളറ്റ് പ്രതിരോധ ശേഷി കാണിക്കുന്ന ഒരു വീഡിയോയും കാവിയർ പുറത്ത് വിട്ടിട്ടുണ്ട്. ബ്രാൻഡ് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, സ്റ്റെൽത്ത് 2.0 ഐഫോൺ 13 പ്രോയിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുന്നത് കാണാം. വെടിയുണ്ട പതിച്ച ഫോൺ തകരുന്നുണ്ട്. പക്ഷെ സ്റ്റെൽത്ത് 2.0 ബ്ലാക്ക് കൈവശം വച്ചിരുന്നയാൾക്ക് ഒരു പോറൽ പോലും ഏറ്റില്ലെന്ന് വീഡിയോ ദൃശ്യങ്ങൾ തെളിയിക്കുന്നു. രണ്ട് തവണ വെടിയുതിർത്തിട്ടും കാര്യമായ പരിക്ക് ഉപയോക്താവിന് പകരം വച്ചിരിക്കുന്ന ഡമ്മിക്ക് ഉണ്ടായിട്ടില്ല.

ഈ വീഡിയോയിൽ ബുള്ളറ്റ് പതിച്ച ഐഫോണിന് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു, എന്നാൽ അത്തരം സാഹചര്യങ്ങളിൽ ബുള്ളറ്റ് അതിന്റെ കവചത്തിൽ തുളച്ചുകയറുന്നത് തടയാനും ഉപയോക്താവിന്റെ ജീവൻ സംരക്ഷിക്കാനും സ്റ്റെൽത്ത് 2.0 ബ്ലാക്ക് ഐഫോണിന് കഴിയും. ചാരസംഘടനകൾ പോലെ രഹസ്യാത്മക സ്വഭാവമുള്ള പദവികളും സ്ഥാനങ്ങളും വഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഫോണെന്നാണ് സ്റ്റെൽത്ത് 2.0 ബ്ലാക്കിന് കാവിയർ നൽകുന്ന വിശേഷണം. ക്യാമറ നീക്കം ചെയ്യുന്നത് ക്യാമറകൾ നിരോധിച്ചിരിക്കുന്ന പല കോൺഫിഡൻഷ്യൽ സൈറ്റുകളിലും തങ്ങളുടെ ഫോണുകൾ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് അവകാശപ്പെടുന്നു.

ഔദ്യോഗിക കാവിയർ വെബ്‌സൈറ്റ് അനുസരിച്ച്, സ്റ്റെൽത്ത് സീരീസിന്റെ നവീകരിച്ച പതിപ്പിൽ 99 യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കുക. ഒരു ടിബി വരെ സ്റ്റോറേജ് സ്പേസുള്ള ഐഫോൺ 13 പ്രോ അല്ലെങ്കിൽ ഐഫോൺ 13 പ്രോ മാക്സ് മോഡലുകൾ സ്റ്റെൽത്ത് 2.0 ബ്ലാക്ക് വേരിയന്റിൽ വാങ്ങാൻ കിട്ടും. സീരീസിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പതിപ്പിന് 6,370 ഡോളർ (ഏകദേശം. 4.85 ലക്ഷം രൂപ) വിലയും ഐഫോൺ 13 പ്രോ മാക്സിന്റെ ഉയർന്ന നിലവാരമുള്ള ഒരു ടിബി വേരിയന്റിന് 7,980 (ഏകദേശം 6,07 ലക്ഷം രൂപ) ഡോളറുമാണ് വില.


Click it and Unblock the Notifications








