നടന്നാൽ കൊള്ളാം! ടെലിക്കോം നിലവാരം പോര, കർശന മാനദണ്ഡം നടപ്പാക്കാൻ ട്രായിയോട് നിർദേശിച്ച് കേന്ദ്രം

കഴിഞ്ഞ കുറച്ചേറെ മാസങ്ങളായി ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളിൽ വലിയൊരു വിഭാഗം അതൃപ്തരാണ്. ഇടയ്ക്കിടെ കോൾ കട്ടാകുന്നതും കോളിങ്ങിനിടെ സംസാരം വ്യക്തമാകാതിരിക്കുന്നതും ഉൾപ്പെടെ ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരത്തിൽ കാര്യമായ ഇടിവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതു സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് ടെലിക്കോം മന്ത്രാലയവും ഇപ്പോൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് എന്നാണ് വിവരം.
മാനദണ്ഡം വേണം
രാജ്യത്തെ ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കേന്ദ്ര ടെലിക്കോം മന്ത്രാലയം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( TRAI )യോട് നിർദ്ദേശിച്ചതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കളുടെ പരാതികൾ വർധിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടെലിക്കോം മന്ത്രാലയം ട്രായിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ട്രായി വിവിധ ടെലിക്കോം കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പരാതികൾ പരിഹരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ല.

ചർച്ചകൾ തുടരും
ഇതു സംബന്ധിച്ച് അടുത്ത ദിവസവും ട്രായി ടെലിക്കോം കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. അതിനിടെയാണ് ടെലിക്കോം സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ കർശന മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കാൻ ട്രായിയോട് ടെലിക്കോം മന്ത്രാലയം നിർദേശിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്. കോൾ ഡ്രോപ്പ്, കോളുകളുടെ ഗുണനിലവാരം തുടങ്ങിയവയെ ചുറ്റിപ്പറ്റി ഐവിആർഎസ് കോളിലൂടെ പൊതുജനങ്ങളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിച്ച ശേഷമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) ഈ നീക്കം നടത്തിയിരിക്കുന്നത്.
ഉപഭോക്തൃ സംതൃപ്തി
"ഉപഭോക്തൃ സംതൃപ്തിക്കും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സേവനത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. കൂടുതൽ കർശനമായ പാരാമീറ്ററുകളിലൂടെ നിലവിലെ ടെലിക്കോം സേവന നിലവാരം (QoS) മെച്ചപ്പെടുത്താൻ ഡിഒടി ട്രായിയോട് അഭ്യർത്ഥിച്ചു," എന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആഗോള തലത്തിലുള്ള ടെലിക്കോം സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ ഏറെ പിന്നിലാണ്. മോശം സേവനങ്ങളും 5ജി വ്യാപനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി 17ന് ടെലിക്കോം മന്ത്രാലയം കമ്പനികളുമായി ചർച്ച നടത്തും.
പ്രശ്നക്കാരൻ ആര്
4ജിയെക്കാൾ പത്ത് മടങ്ങ് അധിക വേഗതയുള്ള 5ജി സേവനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. 5ജി എത്തുന്നതോടെ രാജ്യത്തെ ടെലിക്കോം സേവനങ്ങളുടെ നിലവാരം ഉയരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽപ നേർ വിപരീതമാണ് സംഭവിച്ചത്. 5ജി വ്യാപനം ആരംഭിച്ചതിന് ശേഷമാണ് തങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ നേരിട്ടുതുടങ്ങിയതെന്ന് ഒരു വിഭാഗം ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഇതിനോടകം 300 ലേറെ ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനം എത്തിയിട്ടുണ്ടെന്നാണ് കണക്ക്. റിലയൻസ് ജിയോയും എയർടെലും മാത്രമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുള്ളത്.

പുരോഗതി വിപരീത ദിശയിൽ
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഐയുടെ 5ജി വ്യാപനം എങ്ങുമെത്തിയിട്ടില്ല, 4ജി ആരംഭിക്കാൻ കഷ്ടപ്പെടുന്ന ബിഎസ്എൻഎല്ലും 5ജിയുടെ കാര്യത്തിൽ ഇപ്പോൾ നിശബ്ദനാണ്. ഈ വർഷം ജനുവരി മധ്യത്തോടെ പുറത്തുവന്ന ഒരു ഓൺലൈൻ സർവേ റിപ്പോർട്ട് പറയുന്നത് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേരും 5ജി സേവനങ്ങൾ എത്തിയിട്ടും തങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പുരോഗതിയില്ല എന്ന് വ്യക്തമാക്കുന്നു എന്നാണ്. 5ജി സേവനങ്ങളിലേക്ക് മാറിയശേഷം കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ നേരിടുന്നതായി 19 ശതമാനം പേർ പറയുന്നു. സർവേയിൽ പങ്കെടുത്ത 28 ശതമാനം പേർക്കും അവരുടെ 50 ശതമാനം കോളുകളിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഒച്ചിഴയുന്ന ഡാറ്റ വേഗം തുടരുമോ?
ഒച്ചിഴയുന്ന ഡാറ്റ വേഗവും വിളിച്ചാലും കിട്ടാത്ത അവസ്ഥയും ഉപയോക്താക്കൾക്ക് സാമ്പത്തിക നഷ്ടവും ഏർപ്പെടുത്തുന്നു. ഉയർന്ന നിരക്ക് നൽകിയാണ് പലരും റീച്ചാർജ് ചെയ്യുന്നത്. എന്നാൽ ആ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭ്യമല്ല എന്നതാണ് പ്രശ്നം. കഴിഞ്ഞ മാസം വിഷയം ഉയർന്നുവന്നപ്പോൾ ഉടൻ പ്രശ്നങ്ങൾ പരിഹരിക്കും എന്നായിരുന്നു കമ്പനികളുടെ മറുപടി. എന്നാൽ ഇപ്പോഴും കാര്യങ്ങൾ പഴയപടി തന്നെയാണ്. ഇതോടെയാണ് നിലവാരം ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ടെലിക്കോം മന്ത്രാലയം ട്രായിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ നിർദ്ദേശത്തിന്മേൽ എന്ത് മാനദണ്ഡങ്ങളാണ് ട്രായി കൊണ്ടുവരിക എന്നറിയാൻ ഇന്ത്യ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications








