ലാഭത്തിലേക്ക് കുതിക്കാൻ ബിഎസ്എൻഎൽ! വരുമാനലക്ഷ്യം പുനർ നിശ്ചയിച്ച് കേന്ദ്രസർക്കാർ
ഇപ്പോൾ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, പൊതുമേഖലയിലുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് 2027 ൽ ലാഭത്തിലെത്തുമെന്നാണ് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നത്. ആ നിലയ്ക്കുള്ള പ്രസ്താവനകൾ കേന്ദ്രം ഏതാനും നാൾ മുമ്പ് നടത്തുകയും ചെയ്തിരുന്നു.
ബിഎസ്എൻഎല്ലിനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വിവിധ പദ്ധതികളുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ വരുമാന ലക്ഷ്യം പുനർനിശ്ചയിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. 2023 സാമ്പത്തിക വർഷത്തിൽ ഏതാണ്ട്17,000 കോടി രൂപയുടെ വരുമാനം ബിഎസ്എൻഎൽ സ്വന്തമാക്കുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ഈ കണക്കിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിലെ ബിഎസ്എൻഎല്ലിന്റെ വരുമാന ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാരും ടെലിക്കോം വകുപ്പും പുനർ നിശ്ചയിച്ചിരിക്കുന്നു എന്നാണ് വിവരം. വരുന്ന സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 20,008 കോടി രൂപ (FY24), 24,428 കോടി (FY25), 28,746 കോടി (FY26) എന്നിങ്ങനെയാണ് ബിഎസ്എൻഎല്ലിന്റെ വരുമാനലക്ഷ്യമായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാൻ തയാറെടുക്കാൻ ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ എല്ലാ സിജെഎമ്മുകൾക്കുമയച്ച കത്തിൽ ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ''ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായുള്ള ധാരണാപത്രത്തിൽ (എംഒയു) വരുമാന ലക്ഷ്യങ്ങളിൽ 17% വർധന നേടേണ്ടതിനാൽ 2023-24 സാമ്പത്തിക വർഷം ഒരു വെല്ലുവിളി നിറഞ്ഞ വർഷമായിരിക്കും''
'' അതിനാൽ എല്ലാ സർക്കിളുകളും വരുമാന ലക്ഷ്യം നേടാൻ ഉണർന്ന് പ്രവർത്തിക്കണം'' എന്ന് സിഎംഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. വരും വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കപ്പെടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 4ജി എത്തുന്നതോടെ ബിഎസ്എൻഎൽ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് കമ്പനിയും കേന്ദ്ര സർക്കാരും പ്രതീക്ഷിക്കുന്നു.

ഇപ്പോൾ പലയിടത്തും കുറഞ്ഞ വേഗതയിലാണ് ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. എന്നാൽ 4ജി എത്തുന്നതോടുകൂടി പലയിടങ്ങളിലും ഡാറ്റ വേഗതയിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകി ബിഎസ്എൻഎല്ലിന് മുന്നേറാനും അതുവഴി വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
4ജി എത്തുന്നതോടെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ സേവനങ്ങളിലേക്ക് ആളുകൾ ആകൃഷ്ടരാകും എന്നാണ് കരുതപ്പെടുന്നത്. 2022-ൽ കേന്ദ്രം പ്രഖ്യാപിച്ച 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന്റെ ബലത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപന നടപടികളുമായി മുന്നേറുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാനും ലാഭത്തിലാക്കാനും സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുനരുജ്ജീവന പാക്കേജ്.
പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്ന ഹോംഗ്രൗൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി പുറത്തിറക്കുക. ഭാവിയിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ബിഎസ്എൻഎൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ബിഎസ്‌എൻഎല്ലിന്റെ 4 ജി ഹിറ്റായാൽ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും രാജ്യത്തെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർക്ക് കടുത്ത മത്സരം നൽകാനും ബിഎസ്‌എൻഎല്ലിന് കഴിയും.

നിലവിൽ ഒരുലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനുള്ള അവസാനവട്ട നടപടിക്രമങ്ങളിലൂടെയാണ് ബിഎസ്എൻഎൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ വർഷം തന്നെ 4ജി അവതരിപ്പിക്കാനായാൽ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന വരുമാന ലക്ഷ്യം പടിപടിയായി നേടാൻ ബിഎസ്എൻഎല്ലിന് സാധിക്കും എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2027ൽ ബിഎസ്എൻഎൽ ലാഭത്തിന്റെ ട്രാക്കിലേക്ക് എത്തുമെന്ന കേന്ദ്ര പ്രവചനം സത്യമാകും.
എന്നാൽ പടിക്കലെത്തി കലമുടയ്ക്കുന്ന പരിപാടിപോലെ 4ജി വ്യാപനം ഇനിയും വൈകിയാൽ അത് ബിഎസ്എൻഎല്ലിന്റെ അതിജീവന സാധ്യതകൾക്ക് കൂടുതൽ വെല്ലുവിളിയായി മാറും. വർഷങ്ങളായി നഷ്ടത്തിലുള്ള ബിഎസ്എൻഎല്ലിനെ ലാഭത്തിലേക്ക് നയിക്കാൻ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും തിളക്കമുള്ള അധ്യായമായി ബിഎസ്എൻഎൽ മാറും എന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








