കേരളമില്ല...തമിഴ്നാടുണ്ട്; ആപ്പിളിനെയും ഐഫോൺ പ്ലാന്റുകളെയും വരവേൽക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും
ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനിയുടെ മുൻനിര പ്രോഡക്റ്റുകളുടെ ഭൂരിപക്ഷവും ഉത്പാദിപ്പിക്കുന്ന, കയറ്റുമതി നടത്തുന്ന രാജ്യമായി മാറുക, അത് വഴി മറ്റ് വമ്പൻ കമ്പനികളേയും ഇങ്ങോട്ടാകർഷിക്കുക. സ്വപ്നസമാനമായ നേട്ടത്തിനരികിലാണ് ഇന്ത്യ. ഐഫോണുകൾ തുടങ്ങിയ ഡിവൈസുകളുടെയും ഗാഡ്ജറ്റുകളുടെയും ഉത്പാദനം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. നിർമാണ യൂണിറ്റുകൾക്ക് സമീപമുള്ള അടിസ്ഥാന സൌകര്യ വികസനം തുടങ്ങി വലിയ ആലോചനകളാണ് സർക്കാർ തലത്തിൽ നടക്കുന്നത് (Apple).

ആപ്പിളിനെ ആകർഷിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ് കേന്ദ്രം. വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളും അപ്പിളിന് പിന്നാലെയുണ്ട്. ഏത് രാജ്യത്ത് പോകുന്നതാണ് ലാഭകരമെന്ന പഠനങ്ങൾക്ക് ശേഷമായിരിക്കും ആപ്പിൾ വലിയ നിക്ഷേപങ്ങൾക്ക് തയ്യാറാകുക. ഈ സാഹചര്യം പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോൾ താത്പര്യം അറിയിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ നിർമാണ മേഖലകളിലെ വലിയ സാധ്യതകൾ ബോധ്യപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. അഞ്ച് വർഷം കൊണ്ട് ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ അഞ്ചിൽ ഒരു ഭാഗം ഇന്ത്യയിൽ നിന്നാക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ഉത്പാദന പ്ലാന്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭ്യമാകുന്ന അടിസ്ഥാന സൌകര്യങ്ങൾ പോലും ഇക്കാര്യത്തിൽ നിർണായകമാണ്. അവർക്ക് ലഭ്യമാകുന്ന സൌകര്യങ്ങൾ ആഗോള നിലവാരത്തിൽ ഉള്ളവയാണെന്നും ഉറപ്പിക്കേണ്ടി വരും. ഡോർമിറ്ററികളുടെ മാതൃകകൾ, സൌകര്യങ്ങൾ എന്നീ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ പ്ലാന്റിൽ ഡോർമിറ്ററികളെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് പ്രതിഷേധവും സംഘർഷാവസ്ഥയും നില നിന്നിരുന്നു. ചില ഡോർമിറ്ററികൾ ഒട്ടും നിലവാരം പുലർത്തുന്നില്ലെന്ന് ആപ്പിളും ഫോക്സ്കോണും പരാതി പറയുന്ന സാഹചര്യവും ഉണ്ടായി. ഇത്തരം പ്രശ്നങ്ങളും ആശങ്കകളും വീണ്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പണമടച്ച് താമസിക്കാവുന്ന ഡോർമിറ്ററികൾ വരെയുള്ള സംവിധാനങ്ങളാണ് സർക്കാർ നിർദേശിക്കുന്നത്.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വലിയ കമ്പനികളെ രാജ്യത്തേക്കാകർഷിക്കാൻ നയപരമായ ഇടപെടലുകളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ഐടി ഹാർഡ്വെയർ രംഗത്തെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ( പിഎൽഐ ) സ്കീം പരിഷ്കരിക്കുന്നതിനും സ്മാർട്ട് വാച്ചുകൾ പോലെയുള്ള ഗാഡ്ജറ്റുകളുടെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെയും നിർമാണ മേഖലയ്ക്കായി പുതിയ പിഎൽഐ സ്കീമുകൾ അവതരിപ്പിക്കാനുമൊക്കെ സർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

മോഹങ്ങളും പ്രതീക്ഷകളും
ആപ്പിൾ കമ്പനിയുടെ മുഴുവൻ ഉത്പാദനത്തിന്റെയും 20 ശതമാനം അടുത്ത നാലോ അഞ്ചോ കൊല്ലത്തിനുള്ളിൽ ഇന്ത്യയിൽ നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ശതമാനത്തിലും താഴെ മാത്രമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഉത്പാദനം. 2022 അവസാനത്തോടെ ഐഫോൺ 14 മോഡലിന്റെ ആഗോള ഉത്പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് എത്തുമെന്ന് ജെപി മോർഗൻ റിപ്പോർട്ട് പറയുന്നു.

2025 ഓടെ രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ ഐഫോണുകളുടെയും 25 ശതമാനവും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നവയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ആപ്പിളും ഐഫോണുകളും ഇന്ത്യയിൽ കാലുറപ്പിച്ച് നിന്നാൽ പിന്നാലെ മറ്റ് കമ്പനികളും രാജ്യത്തെത്തുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. കാര്യങ്ങൾ മുറയ്ക്ക് നടന്നാൽ ഈ സ്വപ്നം യാഥാർഥ്യമാകാൻ തന്നെയാണ് സാധ്യത. വലിയ തൊഴിൽ സാധ്യതകളും സാമ്പത്തിക വളർച്ചയും ഒപ്പം വരികയും ചെയ്യും.


Click it and Unblock the Notifications








