പൊതുജനം ഏറെ ആഗ്രഹിച്ചു, പക്ഷേ...! സ്പെഷൽ റീച്ചാർജ് പ്ലാനുകളോട് 'നോ' പറഞ്ഞ് കേന്ദ്രം
ഇന്ത്യയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന പൊതുജനം ഏറെ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്ത കാര്യമാണ് സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കണം എന്നത്. ഇപ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകിക്കൊണ്ടിരിക്കുന്ന പ്ലാനുകളെല്ലാം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമാക്കി ഉള്ളതാണ്. അതായത് ഡാറ്റ ആനുകൂല്യം ഉൾപ്പെടുത്തി അവതരിപ്പിക്കപ്പെട്ടിരിക്കുന്നവയാണ്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരുന്നതിൽ പ്രധാന ഘടകം ഡാറ്റയാണ്. കൂടുതൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ നൽകണമെങ്കിൽ കൂടുതൽ തുക നൽകണം എന്ന നിലയിലാണ് പ്ലാനുകൾ എത്തുന്നത്. എന്നാൽ ഡാറ്റ ആവശ്യമില്ലാത്ത ടെലിക്കോം വരിക്കാരും ഈ രാജ്യത്തുണ്ട്.
അതായത് ഡാറ്റ ആവശ്യമില്ലാത്തതും എന്നാൽ കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ വേണ്ടതുമായ മൊബൈൽ ഉപയോക്താക്കൾ നിരവധി പേർ ഇന്ത്യയിലുണ്ട്. അവർക്കായി ടെലിക്കോം കമ്പനികൾ പ്രത്യേക പ്ലാനുകൾ അധികം വാഗ്ദാനം ചെയ്യുന്നില്ല. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്ന പ്ലാനുകളെ തന്നെ സാധാരണ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരും റീച്ചാർജിനായി ആശ്രയിക്കേണ്ട ഒരു അവസ്ഥ നിലനിൽക്കുന്നു.

സ്മാർട്ട്ഫോൺ ഉള്ളവർ മാത്രമല്ല, സാധാരണ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരും മൊബൈൽ സേവനങ്ങൾ- കോളിങ്, എസ്എംഎസ്- ഉപയോഗിക്കേണ്ടതുണ്ട്. അവർക്കായി കുറഞ്ഞ നിരക്കിൽ പ്രത്യേക റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലിക്കോം കമ്പനികളോട് ശുപാർശ ചെയ്യാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) മുൻകൈയെടുത്ത് നീക്കങ്ങൾ നടത്തിയിരുന്നു. എന്നാലിപ്പോൾ ഈ നീക്കങ്ങളുടെ കടയ്ക്കൽ വെട്ടിക്കൊണ്ട് ടെലിക്കോം മന്ത്രിയുടെ ഒരു പ്രതികരണം എത്തിയിരിക്കുന്നു.
സ്‌മാർട്ട്‌ഫോൺ ഇതര ഉപയോക്താക്കൾക്കായി പ്രത്യേക മൊബൈൽ പ്ലാനുകൾ കൊണ്ടുവരാൻ ടെലിക്കോം കമ്പനികളെ നിർബന്ധിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സ്‌മാർട്ട്‌ഫോൺ ഇതര ഉപയോക്താക്കൾക്കായി പ്രത്യേക മൊബൈൽ പ്ലാനുകൾ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ ഒരു അടിസ്ഥാന റീച്ചാർജ് പ്ലാനിന് 200 രൂപയ്ക്കടുത്താണ് ചെലവ്. സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മാസം റീച്ചാർജിനായി 200 രൂപ മുടക്കുക എന്നത് വലിയ ചെലവേറിയ കാര്യമാണ്. ഓരോ ഉപയോക്താവിൽ നിന്നും പരമാവധി വരുമാനം നേടാനാണ് സ്വകാര്യ കമ്പനികൾ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽത്തന്നെ അടിസ്ഥാന കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമുള്ള പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കുന്നതിനോട് അവർക്ക് താൽപര്യമില്ല.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) മാത്രമാണ് സാധാരണക്കാർക്ക് ഏറെ താങ്ങാനാകുന്ന നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്. കോളിങ്, വാലിഡിറ്റി എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളും അവതരിപ്പിക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.
ഈ വിഷയത്തിൽ ഇടപെടില്ല എന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയത് ഫീച്ചർ ഫോൺ ഉപയോക്താക്കളായ ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. നേരത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതിൽ ഇടപെടണം എന്ന് ആവശ്യമുയർന്നപ്പോഴും സർക്കാരിന് അതിൽ ഇടപെടാൻ കഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തിയിരുന്നു. അതുതന്നെയാണ് സ്പെഷൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിലും ഇപ്പോൾ ആവർത്തിച്ചിരിക്കുന്നത്.

നേരത്തെ റീച്ചാർജ് നിരക്കുകൾ സ്വകാര്യ കമ്പനികൾ വർധിപ്പിച്ചപ്പോൾ പ്രധാനമന്ത്രിക്കെതിരേ ശക്തമായ വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു. ബിഎസ്എൻഎല്ലിനെ തളർത്താനും സ്വകാര്യ കമ്പനികളെ വളർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്നതായിരുന്ന പ്രധാന ആക്ഷേപം. ഇപ്പോൾ വില കുറഞ്ഞ റീച്ചാർജ് പ്ലാനുകൾക്കായുള്ള ഈ പ്രസ്താവനയും സാധാരണ മൊബൈൽ ഉപയോക്താക്കൾക്കിടയിൽ സർക്കാരിന് വില്ലൻ പരിവേഷമാണ് സൃഷ്ടിക്കുക.


Click it and Unblock the Notifications







