ഇനി ബൂസ്റ്റും ചെയ്യേണ്ട ജാമും ചെയ്യേണ്ട; സിഗ്നൽ ബൂസ്റ്ററുകളും ജാമറുകളും നിരോധിച്ച് കേന്ദ്രം
രാജ്യത്ത് അംഗീകൃത എജൻസികൾ അല്ലാതെയുള്ളവർ സിഗ്നൽ ബൂസ്റ്ററുകൾ ( Signal Boosters ) ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) പുതിയ മാർഗ നിർദേശം പുറത്തിറക്കി. റിപ്പീറ്ററുകളുടെ ( Repeaters ) ഉപയോഗത്തിന് ഒപ്പം വയർലെസ് ജാമർ ( Wireless Jammers ), ജിപിഎസ് ബ്ലോക്കർ എന്നിവ പോലെയുള്ള സിഗ്നൽ ജാമറുകളുടെ ഉപയോഗവും ഇനി മുതൽ നിയമ വിരുദ്ധമാണെന്നും Telecom Department അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുമതി നൽകുന്ന ഏജൻസികൾക്കും സേനകൾക്കും മാത്രമാണ് ഇനി ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുതിയുള്ളത്.

വിവിധ പൊലീസ് സേനകൾ, സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സർക്കാരുകൾ, പ്രതിരോധ സേനകൾ തുടങ്ങിയവർക്കാണ് സിഗ്നൽ ജാമർ മോഡലുകൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കൊന്നും സിഗ്നൽ ജാമറുകൾ ഉപയോഗിക്കാൻ അനുമതിയില്ല. ഇത്തരം പ്രോഡക്ട്സ് രാജ്യത്ത് പരസ്യം ചെയ്യാനോ വിൽക്കാനോ പോലും ഇനി കഴിയില്ല. ഇത്തരം ഡിവൈസുകളുടെ വിൽപ്പനയും പരസ്യങ്ങളും നിയമവിരുദ്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ടെലിക്കോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Signal Boosters/ Repeaters: സിഗ്നൽ ബൂസ്റ്ററുകൾ നിയമ വിരുദ്ധം
സിഗ്നൽ ജാമറുകൾക്ക് പുറമെ, സിഗ്നൽ ബൂസ്റ്ററുകളുടെ ഉപയോഗവും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. സെൽ ഫോൺ സിഗ്നൽ റിസപ്ഷൻ കൂട്ടാൻ വേണ്ടിയാണ് സാധാരണ ഗതിയിൽ ആളുകൾ സിഗ്നൽ ബൂസ്റ്ററുകൾ ( റിപ്പീറ്ററുകൾ ) ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ഡിവൈസുകൾ അനധികൃതമായി ഉപയോഗിക്കുന്നതിനാൽ പൊതു ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

സിഗ്നൽ ബൂസ്റ്ററുകളുടെയും ജാമറുകളുടെയും ഉപയോഗം ടെലിക്കോം നെറ്റ്വർക്കുകളുടെ ഗുണ നിലവാരവും കവറേജും അവതാളത്തിലാക്കുന്നതിനാലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്. എമർജൻസി കോളുകൾ പോലും തടസപ്പെടുന്നത് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് പൊലീസ്, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ഉള്ള അടിയന്തര കോളുകൾക്ക് ഉണ്ടാകുന്ന തടസങ്ങൾ ജീവനുകൾ പൊലിയാൻ പോലും കാരണം ആകും.

ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് സിഗ്നൽ ബൂസ്റ്ററുകളുടെ ഉപയോഗം നിയമവിരുദ്ധമാക്കിയതെന്ന് ഡിഒടി അറിയിച്ചു. ടെലിക്കോം, ഇന്റർനെറ്റ് തുടങ്ങിയ മേഖലകളിൽ കർശന നിയന്ത്രണങ്ങളാണ് അടുത്തിടെയായി കേന്ദ്ര സർക്കാർ കൊണ്ട് വരുന്നത്. വിപിഎൻ സേവനങ്ങളുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ കൊണ്ട് വന്നത് സ്വകാര്യ വിപിഎൻ കമ്പനികളെ ഇന്ത്യ വിടാൻ പോലും പ്രേരിപ്പിച്ചിരുന്നു. അതിനിടയിലാണ് പുതിയ നിർദേശങ്ങളും വരുന്നത്.

ലൈസൻസ് ഉള്ള ടെലിക്കോം സേവനദാതാക്കൾക്ക് മാത്രമാണ് ഇനി സിഗ്നൽ ബൂസ്റ്ററുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. സ്വകാര്യ വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സിഗ്നൽ ബൂസ്റ്ററുകൾ കൈവശം വയ്ക്കാൻ ആകില്ല. സിഗ്നൽ ബൂസ്റ്ററുകൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം കോടതിയിൽ നിന്നും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ ഡിവൈസുകളുടെ നിയമവിരുദ്ധമായ കൈവശം വയ്ക്കൽ / ഉപയോഗം / വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ഉള്ള അവസരവും ഉണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ വയർലെസ് മോണിറ്ററിങ് ഓർഗനൈസേഷനെ ( WMO ) ആണ് സമീപിക്കേണ്ടത്. ഡബ്ല്യൂഎംഒയുടെ കോൺടാക്റ്റ് നമ്പറായ 011-2905-4712ൽ ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ മെയിൽ ഐഡിയിലും ബന്ധപ്പെടാൻ കഴിയും.

താഴെപ്പറയുന്ന നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സിഗ്നൽ ജാമറുകളും ബൂസ്റ്ററുകളും നിരോധിച്ചത്
- ഇന്ത്യൻ ടെലിഗ്രാഫി നിയമം, 1885 ( സെക്ഷൻ 20 ഉം മറ്റുള്ളവയും )
- ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1933 ( സെക്ഷൻ 6,6.1 ഉം മറ്റുള്ളവയും )
- ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000
- സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മറ്റ് സുരക്ഷ മാർഗനിർദ്ദേശങ്ങൾ / വ്യവസ്ഥകൾ.


Click it and Unblock the Notifications








