ചാറ്റ്ജിപിടിക്ക് 'അച്ഛൻ' ഇല്ലാതായി! ആൾട്ട്മാൻ ഔട്ട്; ഓപ്പൺ എഐയെ ഇനി മിറ മുറാട്ടി നയിക്കും
എഐ എന്ന രണ്ടക്ഷരത്തിന്റെ ശക്തി ലോകത്തെയാകെ ബോധ്യപ്പെടുത്തിയ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐ കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് സാം ആൾട്ട്മാൻ പുറത്ത്. ഓപ്പൺഎഐയുടെ സഹസ്ഥാപകൻ കൂടിയായ സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറാ മുറാട്ടിയെ ഇടക്കാല സിഇഒ ആയി നിയമിച്ചിട്ടുമുണ്ട്.
വളരെ അപ്രതീക്ഷിതമായാണ് കമ്പനി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓപ്പൺഎഐയിൽ വലിയ അഴിച്ചുപണികൾ നടക്കുമെന്നാണ് സൂചന. ആൾട്ട്മാന്റെ പുറത്താക്കൽ കൂടാതെ, ഓപ്പൺഎഐയുടെ സഹസ്ഥാപകനും ചെയർമാനുമായ ഗ്രെഗ് ബ്രോക്ക്മാൻ തന്റെ സ്ഥാനം രാജിവച്ചതായി ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആൾട്ട്മാന്റെ പുറത്താകൽ ടെക്നോളജി രംഗത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

മനുഷ്യനെക്കാണ്ട് മാത്രം കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ചെയ്തുകൊണ്ടാണ് ചാറ്റ്ജിപിടി ലോകത്തെ വിസ്മയിപ്പിച്ചത്. എഐയുടെ സാധ്യതകളിലേക്ക് സാധാരണക്കാരുടെ ശ്രദ്ധ എത്തിച്ചതും ചാറ്റ്ജിപിടി ആയിരുന്നു. അങ്ങനെയുള്ള ചാറ്റ്ജിപിടിക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് സാം ആൾട്ട്മാൻ ആയിരുന്നു. സിഇഒ എന്ന നിലയിൽ ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനങ്ങൾ പലതും നടത്തിയത് സാം ആൾട്ട്മാൻ ആയിരുന്നു.
അതിനാൽത്തന്നെ ചാറ്റ്ജിപിടി എന്നാൽ പലർക്കും ആദ്യം ഓർമ്മവരിക സാം ആൾട്ട്മാനെ ആണ്. എന്ത് കാരണത്തിനാലാണ് ആൾട്ട്മാനെ അടിയന്തരമായി കമ്പനിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ബോർഡുമായി ആശയവിനിമയം നടത്തുന്നതിൽ ആൾട്ട്മാൻ പരാജയപ്പെട്ടു എന്നതാണ് കാരണമായി പറയപ്പെടുന്നത്. ചാറ്റ്ജിപിടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാമിന് കഴിയില്ലെന്നും കമ്പനി ബോർഡിൽ അഭിപ്രായമുയർന്നു എന്നാണ് സൂചന.

ആൾട്ട്മാനെ പുറത്താക്കുന്നത് ചർച്ചചെയ്യാൻ വെള്ളിയാഴ്ച വൈകിട്ട് കമ്പനി അടിയന്തിര യോഗം ചേർന്നിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആൾട്ട്മാൻ മുഖ്യപ്രഭാഷണം നടത്തിയ ദേവ്‌ഡെ കോൺഫറൻസിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ഈ പരിപാടിയിൽ ഓപ്പൺഎഐയുടെ ഭാവി പദ്ധതികളെപ്പറ്റി സാം ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനപ്പെട്ട പുതിയ അപ്‌ഡേറ്റുകൾ തങ്ങൾ കൊണ്ടുവരുമെന്ന് അന്ന് സാം പ്രഖ്യാപിച്ചിരുന്നു. ഇതേപ്പറ്റി കമ്പനി ബോർഡ് അംഗങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്നതാകാം ചിലപ്പോൾ ഇത്തരമൊരു പുറത്താക്കലിന് കാരണം എന്ന് പറയപ്പെടുന്നു. തങ്ങളുമായുള്ള ആശയവിനിമയത്തിൽ സത്യസന്ധനല്ല എന്നാണ് ആൾട്ട്മാനെതിരേ കമ്പനി ബോർഡ് കുറ്റം ചുമത്തുന്നത്.
എന്നാൽ കമ്പനിയിൽ നിന്ന് എന്താണ് ആൾട്ട്മാൻ മറച്ചുവെച്ചത് എന്ന് ബോർഡ് പരാമർശിച്ചിട്ടില്ല. ആൾട്ട്മാനെതിരേ നടപടിയെടുത്ത അതേ ബോർഡ് ഗ്രെഗ് ബ്രോക്ക്മാനെതിരേയും നടപടിയെടുക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ സാം ആൾട്ട്മാനെ പോലെ അത്രവേഗം ഗ്രെഗ് ബ്രോക്ക്മാനെ പുറത്താക്കാനാകില്ല. അതിനാൽ ബോർഡിൽ നിലനിർത്തുകയായിരുന്നു എന്നാണ് വിവരം.

അതേസമയം സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ചേർന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രഗത്ഭരടങ്ങുന്ന ഒരു കമ്പനി തുടങ്ങുമെന്ന് പ്രശസ്ത പത്രപ്രവർത്തകയായ കാര സ്വിഷർ അവകാശപ്പെട്ടു. കൂടാതെ, ഓപ്പൺ എഐയുടെ ബോർഡിന് എതിരെ സാം കേസ് ഫയൽ ചെയ്യാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ആൾട്ട്മാന്റെ പുറത്തായാലും ഓപ്പൺഎഐയുമായി സഹകരണം തുടരുമെന്ന് പ്രധാന നിക്ഷേപകരിലൊരാളായ മൈക്രോസോഫ്ട് അറിയിച്ചു.
സാം ആൾട്ട്മാന് പകരം താൽക്കാലികമായി സിഇഒ സ്ഥാനത്തേക്ക് എത്തിയ മിറയ്ക്കും കമ്പനിക്കും പൂർണ്ണ സഹകരണവും മൈക്രോസോഫ്ട് വാഗ്ദാനം ചെയ്യുന്നു. അതേസമയം തന്നെ പുറത്താക്കിയതിൽ നിരാശയുണ്ടെന്ന് ആൾട്ട്മാൻ പ്രതികരിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കായി ചരമഗീതം പാടുന്നത് കാണേണ്ടിവന്നതുപോലെയാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു.
എലോൺ മസ്‌ക്, പീറ്റർ തീൽ, റീഡ് ഹോഫ്‌മാൻ തുടങ്ങിയവർക്കൊപ്പം ഓപ്പൺ എഐ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ് സാം ആൾട്ട്മാൻ. സാമിന് പകരം സിഇഒ സ്ഥാനത്തെത്തിയ മിറാ മുറാട്ടി മുൻനിര ഡവലപ്പർകൂടിയാണ്. ചാറ്റ്ജിപിടി കൂടാതെ Dall-E, Codex എന്നിവ വികസിപ്പിച്ച ടീമുകളിലും മിറ ഉണ്ടായിരുന്നു.


Click it and Unblock the Notifications








