ചന്ദ്രനിലെ ഓരോതരിമണ്ണും 'രുചിച്ച്' പ്രഗ്യാൻ! ചന്ദ്രോപരിതലത്തിൽ സൾഫറുണ്ടെന്ന് സ്ഥിരീകരിച്ചു, പഠനം മുന്നോട്ട്
ഇന്ത്യയുടേയും ഇസ്രോയുടേയും അഭിമാനമായി മാറിയ ചന്ദ്രയാൻ-3 ദൗത്യം പ്രതീക്ഷിച്ചത് പോലെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു എന്ന് ഇസ്രോ. ചന്ദ്രനിലെ സർഫർ അടക്കം നിരവധി മൂലകങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും റോവറിന് സാധിച്ചതായി ഇസ്രോ അറിയിച്ചു. റോവറിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷമുള്ള പ്രതികരണത്തിലാണ് ഇസ്രോ ഇക്കാര്യം വെളിപ്പെടുത്തിയത്.
റോവർ ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സിഗ്നൽ പുറത്ത് വിട്ടതായി ഇസ്രോ പറഞ്ഞു. ഇത് ആദ്യമായാണ് ചന്ദ്രനിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സർഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. നേരത്തെയും സൾഫർ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിന് പ്രത്യക്ഷമായ തെളിവുകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും റോവർ സ്ഥിരീകരിച്ചിട്ടുണ്ട്. റോവറിലെ ലിബ്സ് എന്ന ഉപകരണമാണ് ഇത് കണ്ടെത്തിയത്.

ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്‌ട്രോ-ഒപ്റ്റിക്‌സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഉപകരണമാണ് ലിബ്സ്. മാംഗനീസ്, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ കൂടിയ അളവും ചന്ദ്രനിൽ ഉണ്ട് എന്നാണ് റോവർ നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹൈഡ്രജന്റെ സാന്നിധ്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ഇസ്രോ ഉദ്യോഗസ്ഥർ പറയുന്നു. ചന്ദ്രനിലെ വിവിധ മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാൻ മാത്രമായി റോവറിൽ ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ഇത്തരത്തിലിൽ ചന്ദ്രനിലുള്ള മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയാണ്.
റോവർ അയച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രന്റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ച നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവേ അഗ്നിപർവ്വത മേഘലകളിലാണ് സർഫറിന്റെ സാന്നിധ്യം കൂടുതലായി കാണാൻ സാധിക്കുന്നത്. ചന്ദ്രനിൽ ഇവ കണ്ടെത്തിയത് മൂലം ചന്ദ്രന്റെ ഘടനയെക്കുറിച്ച് കൂടുതൽ വിവിരം നൽകാൻ സഹായിക്കുന്നതാണ്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും റോവറിൽ നിന്ന് ഇസ്രോയ്ക്ക് ലഭ്യമായിട്ടുണ്ട്.

ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ വിവരം ശേഖരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്. പത്ത് പ്രത്യേക സെൻസറുകളുടെ സഹായത്തോടെയാണ് ചാസ്തേ പ്രവർത്തിക്കുന്നത്. ചന്ദ്രോപരിതലം മുതൽ 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ഇപ്പോൾ പരിശോധിച്ചിരിക്കുന്നത്. തുടർന്ന് വീണ്ടും ആഴത്തിൽ പരിശോധന ഉണ്ടാകുന്നതാണെന്നും ഇസ്രോ അറിയിച്ചു.
പകൽ സമയങ്ങളിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ചന്ദ്രോപരിതലത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസാണ് എന്നാൽ 80 മില്ലീമീറ്റർ താഴെയുള്ള താപനിലെ മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണെന്നും റോവർ പറയുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ചാസ്തേ എന്ന ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്. അതിനിടെ കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവറിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടു. ആഗസ്റ്റ് 27ന് എടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
റോവറിലെ നാവിഗേഷൻ ക്യാമറ വഴിയാണ് ചിത്രങ്ങൾ പകർത്തിയത്. റോവറിന്റെ സഞ്ചാരം വ്യക്തമായി മനസിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കുന്നതാണ്. സഞ്ചരിക്കുന്നതിനിടെ മുന്നിൽ ഉള്ള ഗർത്തങ്ങളുടെ വ്യക്തത ഇതിലൂടെ മനസിലാക്കാൻ സാധിച്ചിരുന്നു. നാല് മീറ്ററോളം വ്യാസമുള്ള ഗർത്തമാണ് ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നത്. പിന്നീട് പിന്നോട്ട് പോയതിന് ശേഷമാണ് റോവർ യാത്ര തുടർന്നത്. റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. റോവർ പുറത്തു വിടുന്ന കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഇസ്രോ
റോവർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതോടെ ചന്ദ്ര പഠനത്തിൽ വ്യക്തമായ ഒരു ആധിപത്യം സ്ഥാപിക്കാൻ ഇസ്രോയ്ക്കും ഇന്ത്യയ്ക്കും സാധിക്കുന്നതാണ്. പേകടം ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറക്കാൻ സാധിച്ചു എന്നതാണ് ഇസ്രോയ്ക്ക് നേട്ടമായി മാറിയത്. ഇത് ആദ്യമായാണ് ഇവിടെ ഒരു രാജ്യം പേടകം ഇറക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ ഇവിടെ കൂടുതൽ പഠനങ്ങൾ നടത്തിയാൽ ലോകത്തിന് മുന്നിൽ തന്നെ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും മികച്ച നേട്ടം ആയിരിക്കും അത്.


Click it and Unblock the Notifications








