ചന്ദ്രയാന്റെ കളികൾ ലോകം കാണാൻ കിടക്കുന്നതേ ഉള്ളു; റോവറിന്റെ പ്രവർത്തനത്തെ കുറിച്ച് കൂടുതൽ വിവിരങ്ങൾ അറിയാം...
ലോകത്തിന് മുന്നിൽ അഭിമാനമായി ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തി. ബുധനാഴ്ച വൈകിട്ട് 6.04നോട് കൂടിയാണ് ഇന്ത്യയും ഇസ്രോയും ചരിത്രം കുറിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യക്ക് സാധിച്ചു.
എന്നാൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. നിരവധി ഗർത്തങ്ങൾ അടങ്ങിയ ഈ പ്രദേശത്ത് പേടകം ഇറക്കുക ഏറെ ശ്രമകരമായിരുന്നു. എന്നാൽ ഈ ദൗത്യം ഇസ്രോ വിജയകരമായി പൂർത്തിയാക്കി. പേടകം ചന്ദ്രോപരിതലത്തിലിറക്കി ഏകദേശം ആറ് മണിക്കൂറുകൾക്ക് ശേഷം രാത്രി പത്ത് മണിയോടെയാണ് പേടകത്തിൽ നിന്ന് റോവർ പുറത്തുവന്നത്. 26 കിലോ ഭാരവും ആറ് ചക്രങ്ങളുമുള്ളതാണ് ഇന്ത്യയുടെ പ്രഗ്യാൻ റോവർ.

റോവറിന്റെ ചക്രങ്ങളിൽ ഇസ്രോയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. സെക്കന്റിൽ ഒരു സെന്റിമീറ്റർ എന്ന വേഗതയിലായിരിക്കും റോവർ സഞ്ചരിക്കുക. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ ചന്ദ്രന്റെ പരിസരങ്ങൾ നിരീക്ഷിക്കാൻ സഹായകമാകും. റോവറിന് ചന്ദ്രന്റെ ഉപരിതലത്തിൽ പഠനം നടത്തുന്നതിനുള്ള സമയക്രമം ഏകദേശം 14 ദിവസമാണ്. ഇതിന് ശേഷം പ്രദേശത്ത് കനത്ത തണുപ്പ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില മൈനസ് 238 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം എന്നാണ് കരുതുന്നത്.
ശേഷം ഈ 14 ദിവസങ്ങൾ കഴിഞ്ഞാണ് വീണ്ടും സജീവമായി പഠനങ്ങൾ നടത്താൻ സാധിക്കു. പഠനത്തിൽ കൂടുതൽ വിപുലീകരണം പ്രതീക്ഷിക്കമെന്നാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തിയത്. അതേ സമയം ചന്ദ്രന്റെ ഒരു ദിവസത്തെ പകലിന്റെ സമയം എന്നത് ഭൂമിയിലെ 14 ദിവസം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുപോലെ ഒരു രാത്രിയും ഭൂമിയിലെ 14 ദിവസത്തോളം വരും ആയതിനാലാണ് ഇത്തരത്തിൽ പഠനം നടത്തുന്നത്.

വിക്രം ലാൻഡറിന്റെ നിരീക്ഷണ പരിധിയിലായിരിക്കും റോവർ പര്യവേഷണം ചെയ്യുക. ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ വഴി റോവറിന്റെ പ്രവർത്തനങ്ങൾ ഇസ്രോക്ക് നിരീക്ഷിക്കാൻ വേണ്ടിയാണ് ദൗത്യം ഇത്തരത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ചന്ദ്രന്റെ താപ ചാലകതയും താപനിലയും അളക്കാൻ രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ അടക്കം ഈ റോവറിന് അകത്ത് ഉണ്ട്. റോവറിൽ ഉള്ള ആൽഫ പാർട്ടിക്കിൾ എക്സ്- റേ സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിന്റെയും ഉപരിതലത്തിന്റെയും ഘടന വിശകലനം ചെയ്യാൻ സാധിക്കുന്നതാണ്.
ലാൻഡിംഗ് സോണിന് ചുറ്റുമുള്ള ഭൂകമ്പ പ്രതിഭാസങ്ങൾ അളക്കാൻ സമർപ്പിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി, പ്ലാസ്മ സാന്ദ്രതയും കണ്ടെത്താൻ ലാങ്മുയർ പ്രോബ് ചന്ദ്ര ലേസർ. റേഞ്ചിംഗ് പഠനം നടത്താൻ ഒരു നിഷ്ക്രിയ ലേസർ റിട്രോഫ്ലെക്റ്റർ അറേ എന്നിവ അടങ്ങിയതാണ് റോവർ. ചന്ദ്രോപരിതലത്തിനടുത്തുള്ള അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രത അളക്കുക, താപഗുണങ്ങൾ, ഭൂകമ്പ പ്രവർത്തനങ്ങൾ, ചന്ദ്രന്റെ പുറംതോടിന്റെ ആവരണ ഘടന എന്നിവയെക്കുറിച്ച് പഠിക്കാനും ഈ ദൗത്യം ലക്ഷ്യം വെയ്ക്കുന്നു.
ഇനി വരുന്ന 14 ദിവസങ്ങൾ ഈ ദൗത്യത്തിൽ ഏറ്റവും വലിയ നിർണ്ണായകമാകും കാരണം ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ആദ്യമായാണ് ഒരു പേടകം ഇറക്കിയിരിക്കുന്നത്. ഇവിടെ നിരവധിയായി ഗർത്തങ്ങളും ജലവും ഐസും എല്ലാം ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവയെക്കുറിച്ച് വിശദമായി ഒന്നും തന്നെ വെളിപ്പെട്ടിട്ടില്ല. ആയതിനാൽ ഇവിടെ ആദ്യം പേകടം ഇറക്കിയ ഇന്ത്യക്ക് ഇത് ഒരു സുവർണ്ണ നേട്ടം തന്നെയാണ്.
ഇന്ത്യയുടെ ഇസ്രോയും തന്നെയായിരിക്കും ഇവിടെ നിന്ന് ആധികാരികമായ വിവിരങ്ങൾ ആദ്യമായി ലോകത്തിന് നൽകുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. തുടർന്ന് ലാൻഡറാണ് ഈ വിവരങ്ങൾ ഉപഗ്രഹത്തിന് നൽകുന്നത്. ഉപഗ്രഹം വഴിയാണ് ഇത് ഭൂമിയിലെത്തുക. ഈ ദൗത്യം വഴി ശേഖരിച്ച ആദ്യ വിവിരങ്ങൾ ലഭിക്കാനായി കാത്തിരിക്കുകയാണ് ഇന്ത്യ. അമേരിക്കയ്ക്കും, റഷ്യയ്ക്കും, ചൈനയ്ക്കും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








