ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്
"ഈ പരിസരത്ത് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളോ ചാർജ് ചെയ്യാൻ ആർക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ ചെയ്യുന്നത് വൈദ്യുതി മോഷണം ആയി കണക്കാക്കുകയും നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിടിക്കുകയും ചെയ്യും. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കണം." ഇന്റർനെറ്റിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു കുറിപ്പിലെ വാചകങ്ങളാണിവ. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിയുടെ നോട്ട് എന്ന നിലയിൽ ഒരു റെഡ്ഡിറ്റ് യൂസർ ആണ് ചിത്രം ആദ്യമായി ഷെയർ ചെയ്തത്. "എന്റെ ബോസ് ഉപേക്ഷിച്ച യുക്തിരഹിതമായ കുറിപ്പുകളുടെ അനന്തമായ പരമ്പരകളിലൊന്ന്. ഇത് ഇവിടെ ചേർക്കാൻ മികച്ചതാണ്, "ചിത്രത്തിന് അദ്ദേഹം നൽകിയ അടിക്കുറിപ്പ് ആണിത്. പിന്നാലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട ഇമേജ് വൈകാതെ വൈറലും ആയി.

ജോലി സ്ഥലത്ത് നിങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാൻ ജീവനക്കാർക്ക് അനുവാദമുണ്ടോ? ചോദ്യം കേട്ട് ആരും നെറ്റി ചുളിക്കണ്ട. അല്ലെങ്കിൽ വെറുതേ ചിരിച്ച് കളയുകയും വേണ്ട. നമ്മുടെ നാട്ടിലെയും പുറത്തുമുള്ള മിക്കവാറും കമ്പനികളിൽ ഇതിന് അനുവാദമില്ല എന്നതാണ് യാഥാർഥ്യം. ഫോൺ ചാർജ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വലിയ ശകാരം കേൾക്കേണ്ടി വരുന്നതും സാധാരണ സംഭവമാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങളും നിരവധിയാണ്.

എന്നാലും ഈ കുറിപ്പിന് രസകരമായാണ് ഇന്റർനെറ്റ് ലോകം കാണുന്നത്. ജീവനക്കാരുടെ ഫോൺ ചാർജ് ചെയ്യൽ മുതലാളിക്ക് അത്രയധികം ദേഷ്യം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് കടന്നിരിക്കണം. അല്ലെങ്കിൽ ഫോൺ ചാർജ് ചെയ്യുന്നതിനെ വൈദ്യുതി മോഷണം എന്ന രീതിയിൽ ഒക്കെ കാണുമെന്ന് പറയേണ്ടതില്ലല്ലോ. ഒപ്പം ശമ്പളത്തിൽ നിന്നും പണം തിരികെ പിടിക്കുമെന്നും കുറിപ്പിൽ പറയുന്നു. ചിലപ്പോൾ ലഭിച്ച സ്വാതന്ത്ര്യം ജീവനക്കാർ പരിധികളില്ലാതെ ദുരുപയോഗം ചെയ്തതും ആവാം. എന്തായാലും കുറിപ്പ് പുതിയ ഇന്റർനെറ്റ് സെൻസേഷൻ ആയിരിക്കുന്നു.

ഓഫീസിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ തടയുന്നത് ഒരു തരത്തിൽ യുക്തിരഹിതമായ നടപടിയാണ്. ഒമ്പതും പത്തും മണിക്കൂറും അതിൽ കൂടുതലും ജോലി സ്ഥലത്ത് ചിലവഴിക്കുന്ന ജീവനക്കാർ ഉണ്ട്. എങ്ങനെ സൂക്ഷിച്ചാലും ജീവനക്കാരുടെ ഫോണിന്റെ ചാർജ് ഈ സമയത്തിനുള്ളിൽ തീരുക തന്നെ ചെയ്യും. ബാറ്ററി ചാർജ് തീരാതെ നിൽക്കണമെങ്കിൽ രണ്ട് വഴികൾ ആണ് ഉള്ളത്. ഒന്നുകിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുക. അല്ലെങ്കിൽ മൊബൈൽ ഡാറ്റ ഓഫ് ചെയ്തിടണം.

ഇങ്ങനെ ഫോൺ ഓഫ് ചെയ്യുന്നതും ഡാറ്റ ഓഫാക്കിയിടുന്നതും വേറെയും പ്രശ്നങ്ങൾ സൃഷ്ടിക്കും. വ്യക്തിപരമായ അത്യാവശ്യങ്ങൾക്കടക്കം നിങ്ങളെ സമയത്ത് കിട്ടാതാകും. മാത്രമല്ല നിങ്ങളുടെ ജോലിയുടെ സ്വഭാവം അനുസരിച്ചും ഇത് പ്രശ്നങ്ങൾ ഉണ്ടാക്കും. എപ്പോഴും ഫോൺ കോളുകൾ വരുന്ന, അല്ലെങ്കിൽ വാട്സ്ആപ്പിൽ അടക്കം ഒഫീഷ്യൽ കാര്യങ്ങൾ സംസാരിക്കുന്ന ജോലികൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഭൂഷണം ആകില്ല. മാത്രമല്ല, നിങ്ങൾ ഓഫീസ് ജോലി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും നിങ്ങളുടെ ഫോണിലെ ചാർജ് തീരുന്നതും പ്രശ്നമാകും.

ഈ പോസ്റ്റിന് റെഡ്ഡിറ്റിൽ മാത്രം മൂവായിരത്തിലധികം കമന്റുകളും പ്രതികരണങ്ങളും ലഭിച്ചു. ഒരു ഉപയോക്താവ് തന്റെ ജോലിസ്ഥലത്ത് അഭിമുഖീകരിച്ച സമാനമായ അനുഭവം വിവരിക്കുകയും പോസ്റ്റിൽ ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തു, "ഞാൻ ഒരു പെട്രോൾ സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്യാറുണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അവരുടെ സമ്മതമില്ലാതെ തന്നെ പണം പിടുങ്ങുന്ന സ്വഭാവം ഈ സ്ഥാപനത്തിലെ മുതലാളിമാർ കാണിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾക്ക് പോലും പണം ഈടാക്കുന്നത് ജീവനക്കാരിൽ നിന്ന്. ഇങ്ങനെ ഒരു കരാറിൽ ആരും ഒപ്പിട്ടില്ലെന്നും ഞാൻ മനസിലാക്കി. ഈ സംഭവം ഞാൻ റിപ്പോർട്ട് ചെയ്തു. ജോലിയിൽ നിന്ന് പുറത്ത് പോകുന്ന സമയത്ത് അവരെ വലിയ കുരുക്കിൽപ്പെടുത്തുകയും ചെയ്തു."

മറ്റൊരു ഉപയോക്താവ് ജനപ്രിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാൾമാർട്ടും ഫോണുകൾ ചാർജ് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ തടഞ്ഞതായി പറയുന്നു. "അവർ ഒരിക്കൽ വാൾമാർട്ടിൽ ഇത് ചെയ്തു. ഞാൻ ഉച്ചഭക്ഷണ സമയത്തായിരുന്നു, എന്റെ ഫോൺ പ്ലഗ് ഇൻ ചെയ്യാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. വൈദ്യുതി മോഷണം എന്ന രീതിയിൽ തന്നെയാണ് അവരും സംസാരിച്ചത്. " അദ്ദേഹം പറഞ്ഞു.

ഇങ്ങനെ നിരവധി കമ്പനികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ഇത്തരം പരാതികൾ ഉയരുന്നുണ്ടെന്നതാണ് വാസ്തവം. ജീവനക്കാർക്ക് നൽകേണ്ട അടിസ്ഥാന സൌകര്യങ്ങളിൽ ഒന്നാണ് ഇതെന്ന് കമ്പനികൾ തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുകയുള്ളൂ. ജോലി സ്ഥലത്ത് പിരിമുറുക്കങ്ങളും അധിക നിയന്ത്രണങ്ങളും ഇല്ലാത്ത സാഹചര്യം ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി കൂട്ടുമെന്നും സ്ഥാപനങ്ങൾ തിരിച്ചറിയണം. അത് പോലെ ജീവനക്കാരും തങ്ങളുടെ രീതികളെ അവലോകനം ചെയ്യുക. കമ്പനികൾ നൽകുന്ന സൌകര്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ഇക്കാരും ജീവനക്കാരും ഉറപ്പ് വരുത്തണം.

ജോലിസ്ഥലം കൂടുതൽ 'കൂൾ' അന്തരീക്ഷത്തിലേക്ക് മാറ്റാൻ വമ്പൻ കമ്പനികൾ ശ്രമിക്കുന്നതിനിടയ്ക്കാണ് ഇത്തരം വാർത്തകൾ കേൾക്കുന്നത് എന്നതാണ് സങ്കടകരം. അടുത്തിടെ ജോലിസ്ഥലത്ത് സംഗീതം കേൾക്കണമെന്ന് ജീവനക്കാരെ ഉപദേശിച്ച് കൊണ്ടുള്ള ടെസ്‌ല സിഇഒ ഇലോൺ മസ്കിന്റെ ഇമെയിൽ പുറത്ത് വന്നിരുന്നു. ഒക്‌ടോബർ 3-നാണ് മസ്ക് ജീവനക്കാർക്ക് മെയിൽ അയച്ചത്. ജോലിസ്ഥലത്ത് സംഗീതം കേൾക്കുന്നത് തനിക്ക് ഇഷ്ടമാണെന്നാണ് മസ്‌ക് മെയിലിൽ വ്യക്തമാക്കിയത്. "ജോലിക്കിടയിൽ ആളുകൾ സംഗീതം കേൾക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഫാക്ടറിയിൽ സംഗീതം വയ്ക്കുന്നതിനെ ഞാൻ പൂർണമായും സപ്പോർട്ട് ചെയ്യും. ജോലി കൂടുതൽ ആസ്വാദ്യകരമാക്കുന്ന എന്ത് കാര്യങ്ങൾക്കും എന്റെ പിന്തുണ ഉണ്ടായിരിക്കും." മസ്ക് തന്റെ മെയിലിൽ പറയുന്നു.

" കൂടാതെ, ഏത് സംഗീതം വേണമെന്നുള്ള ചോയ്‌സിന്റെ കാര്യത്തിൽ സഹപ്രവർത്തകർക്കിടയിൽ ന്യായമായ യോജിപ്പ് ഉള്ളടത്തോളം സ്പീക്കറുകളിൽ നിന്നുള്ള ആംബിയന്റ് സംഗീതവും തികച്ചും രസകരമാണ്. നിങ്ങളുടെ ദിവസം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്ന മറ്റ് കാര്യങ്ങൾ ഉണ്ടെങ്കിൽ, ദയവായി എന്നെ അറിയിക്കുക. നിങ്ങൾ എല്ലാ ദിവസവും ജോലിക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ വളരെ ശ്രദ്ധിക്കുന്നു." മസ്ക് തന്റെ മെയിലിൽ പറയുന്നു. മസ്‌കിന്റെ കീഴിൽ, ടെസ്‌ല ജോലി ചെയ്യാനുള്ള ഒരു 'കൂൾ' സ്ഥലമായി മാറിയെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.


Click it and Unblock the Notifications