ചതിച്ചതാണാശാനേ! റഫറൻസിനായി ചാറ്റ്ജിപിടിയുടെ സഹായം തേടി, ഒടുവിൽ വക്കീൽ 'പ്രതി'യായി!
2022 നവംബറിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ ചാറ്റ്ജിപിടി വാർത്തകളിൽ സജീവമാണ്. ഉപന്യാസങ്ങളും കവിതകളും നോവലുകളും എഴുതുന്നത് മുതൽ കോഡ് സോൾവിംഗ് കോഡ് വരെ മനുഷ്യന് മാത്രം സാധിക്കുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും നിർവഹിച്ച് ലോകത്തെ അമ്പരപ്പെടുത്താൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു. സെർച്ചിങ്ങിൽ ഉൾപ്പെടെ മാറ്റം കൊണ്ടുവരാൻ ചാറ്റ്ജിപിടിക്കായി.
വൻ ടെക് കമ്പനികൾ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ അഭിമാന പദ്ധതികൾ പലതും മാറ്റിവച്ച് തങ്ങളുടെ സേവനങ്ങളിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പരീക്ഷണങ്ങൾ നടത്തിവരികയാണ്. ഏറെ നാളായി എഐ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഒരു കുതിച്ചുചാട്ടം ഇപ്പോൾ എഐ ഗവേഷണങ്ങളിൽ ദൃശ്യമാണ്.

ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള മികവും ചാറ്റ്ജിപിടിയെ പ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചിരുന്നു. ഇതുവരെ നാം ഗൂഗിൾ സെർച്ചിലും മറ്റും കണ്ടിരുന്നതിൽനിന്ന് വ്യത്യസ്മായി ഒരു സുഹൃത്ത് എങ്ങനെ മറുപടി നൽകുമോ അതുപോലെ ആധികാരികമായി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചാറ്റ്ജിപിടിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. എന്നാൽ അതിൽ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു.
ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാറ്റ്ജിപിടി മറുപടി നൽകുക. ഇന്റർനെറ്റിൽ ലഭ്യമായ എല്ലാവിവരങ്ങളും സത്യമായിരിക്കണമെന്നില്ല. എന്നാൽ ഇത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്ന ചാറ്റ്ജിപിടി നമ്മുടെ ചോദ്യത്തിന് ഉത്തരമായി ഈ വ്യാജ വിവരങ്ങളും നുണകളുമൊക്കെ ഉൾപ്പെടെ വിശകലനം ചെയ്താണ് ആധികാരികമെന്ന് തോന്നിപ്പിക്കുന്ന മറുപടി നൽകുക.

ചാറ്റ്ജിപിടി തുടക്കഘട്ടത്തിൽ ആയതിനാൽ ലഭ്യമാകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്നില്ല എന്ന് നിരവധി വിദഗ്ധർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിരുന്നു. ചാറ്റ്ജിപിടി ഗുരുതരമായ തെറ്റുകൾ മറുപടിയായി നൽകിയതു സംബന്ധിച്ച വാർത്തകളും ഇതിനോടകം നിരവധി വന്നിട്ടുണ്ട്. എന്നാൽ ഈ മുന്നിയിപ്പും വാർത്തകളുമൊന്നും അറിയാത് ചാറ്റ്ജിപിടിയെ കണ്ണും പൂട്ടി വിശ്വസിച്ച് സഹായം തേടിയ ഒരു അഡ്വക്കേറ്റ് ഇപ്പോൾ കോടതിയിൽ വെള്ളംകുടിച്ചുകൊണ്ടിരിക്കുകയാണ്.
ബിബിസിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ന്യൂയോർക്കിലെ ഒരു അഭിഭാഷകനായ പീറ്റർ ലോഡുക എന്ന അഭിഭാഷകനാണ് ചാറ്റ്ജിപിടി മൂലം പ്രശ്നങ്ങൾ നേരിടുന്നത്. ഒരു വ്യക്തിയും ഒരു എയർലൈനും തമ്മിലുള്ള തർക്കത്തിൽ എയർലൈനിന് എതിരേ വാദിക്കുന്നത് പീറ്റർ ആയിരുന്നു. കേസിന്റെ ആവശ്യത്തിനായി പീറ്റർ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സ്റ്റീവൻ എ ഷ്വാർട്‌സിന്റെ സഹായം തേടി.
കേസിൽ തന്റെ ഭാഗത്തെ സാധൂകരിക്കുന്ന സമാന കേസുകളുടെ റഫറൻസുകളും മറ്റുമാണ് പീറ്റർ സുഹൃത്തായ സ്റ്റീവനോട് ആവശ്യപ്പെട്ടത്. സഹായം ഏറ്റെടുത്ത സ്റ്റീവൻ വൈകാതെ പീറ്ററിന് ആവശ്യമായ റഫറൻസുകളൊക്കെ നൽകി. പീറ്റർ അതൊക്കെ കൃത്യമായി പഠിച്ച് കോടതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ എയർലൈൻസിന്റെ അഡ്വക്കേറ്റ് ഈ കേസുകൾ പരിശോധിക്കാനായി അന്വേഷിച്ചെങ്കിലും അങ്ങനെയൊരു സംഭവം കണ്ടെത്താൻ കഴിഞ്ഞില്ല.
എയർലൈൻ അഭിഭാഷകൻ ഇക്കാര്യം കോടതിലെ അറിയിച്ചു. കോടതിക്കും പീറ്റർ പരാമർശിച്ച കേസുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ജഡ്ജി വിശദീകരണം തേടിയപ്പോഴാണ് റഫറൻസ് നൽകിയത് തന്റെ സുഹൃത്ത് നൽകിയ വിവരങ്ങളാണെന്ന് പീറ്ററിന് പറയേണ്ടിവന്നത്. അതോടെ സ്റ്റീവനെ ചോദ്യം ചെയ്തു. ഈ ഘട്ടത്തിലാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഉണ്ടാക്കിയ റഫറൻസുകളാണ് കോടതിയിൽ ഉദ്ധരിച്ചത് എന്ന് പുറത്തുവന്നത്.
ചാറ്റ്ജിപിടിയിൽ നിന്ന് ലഭിക്കുന്ന മറുപടികളിൽ തെറ്റായ വിവരങ്ങളും ഉണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സ്റ്റീവൻ പറയുന്നത്. സംഭവത്തിൽ പീറ്റർ നിരപരാധിയാണെന്നും റഫറൻസ് തയാറാക്കിയത് എങ്ങനെയാണ് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നും സ്റ്റീവൻ മൊഴിനൽകി. തെറ്റുപറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ഏതാണ്ട് 30 വർഷമായി അഭിഭാഷകനായി പ്രവർത്തിക്കുന്ന ആളാണ് സ്റ്റീവൻ എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതിനുമുമ്പും ചില കേസുകളിൽ സ്റ്റീവൻ ചാറ്റ്ജിപിടി സഹായം ഉപയോഗിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. അസാധാരണമായ സാഹചര്യം എന്നാണ് കോടതി ഈ സംഭവത്തെ വിലയിരുത്തിയത്. അതേസമയം ഇനിയൊരിക്കലും ആധികാരികത പരിശോധിക്കാതെ ചാറ്റ്ജിപിടി വിവരങ്ങൾ ഉപയോഗിക്കില്ലെന്ന് സ്റ്റീവൻ പറയുന്നു.
ഇതാദ്യമായല്ല ചാറ്റ്ജിപിടി തെറ്റായ വിവരങ്ങൾ നൽകിയത് വാർത്തയാകുന്നത്. കുറച്ചുനാൾ മുമ്പ് ഒരു പ്രൊഫസർ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടുകൾ ഉണ്ടെന്നും ചാറ്റ്ജിപിടിയിൽനിന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവമുണ്ടാകുകയോ വാർത്ത വരികയോ ചെയ്തിരുന്നില്ല. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ചാറ്റ്ജിപിടിയുടെ സഹായം തേടുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








