പൊങ്ങിയ റോക്കറ്റ് ദേ വെള്ളത്തിൽ; ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അവശിഷ്ടങ്ങൾ ഫിലിപ്പീൻസ് കടലിൽ
ലോകം ആശങ്കയോടെ നോക്കിയിരുന്ന ചൈന(China) യുടെ 23 ടണ്ണിന്റെ ലോങ്മാർച്ച് ബി റോക്കറ്റ് ഭാഗം ഫിലിപ്പീൻസിനു സമീപം കടലിൽ പതിച്ചതായി റിപ്പോർട്ട്. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്ഗോങ്ങിന്റെ നിർമാണത്തിനുള്ള മൂന്നാം മൊഡ്യൂളുമായി പുറപ്പെട്ട റോക്കറ്റിന്റെ ഭാഗമാണ് കടലിൽ കണ്ടെത്തിയത് എന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹൈനാൻ ദ്വീപിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് ലോങ് മാർച്ച് 5 ബി റോക്കറ്റ് കുതിച്ചുയർന്നത്.

ഈ റോക്കറ്റിൽനിന്ന് മൊഡ്യൂളിന്റെ ഭാഗം വേർപ്പെട്ട് ബഹിരാകാശത്ത് വിജയകരമായി എത്തുകയും ടിയാങ്ഗോങ്ങിൽ ഘടിപ്പിക്കുകയും ചെയ്തു. എന്നാൽ മൊഡ്യൂൾ വേർപെട്ട ശേഷമുള്ള റോക്കറ്റിന്റെ ഭാഗം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ലോങ് മാർച്ച് ബി നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കുന്നു എന്ന വിവരം അറിഞ്ഞതുമുതൽ ചൈനയ്ക്കെതിരേ വിവിധ രാജ്യങ്ങളും നാസ അടക്കമുള്ള സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇത് നാലാം തവണയാണ് നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ലോകത്തിന്റെ ഉറക്കം കളയുന്നത്. ഓരോ തവണയും ദുരന്തം തലനാരിഴയ്ക്ക് വഴിമാറി പോകുകയാണ് ചെയ്യുന്നത്. ഈ ഘട്ടങ്ങളിലൊന്നും ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ നടത്താനോ അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ ചൈന തയാറാകാത്തതും വിമർശനത്തിന് ഇടയാക്കുന്നുണ്ട്.

ചൈനയുടെ ഈ റോക്കറ്റുകൾ ഏറ്റവുമധികം ഭീഷണിയുയർത്തുന്നത് ഇപ്പോൾ ലോങ് മാർച്ച് റോക്കറ്റ് തകർന്നുവീണ കടലിനോടു ചേർന്നുള്ള ഫിലിപ്പീൻസിനാണ്. ഇതിനുമുമ്പും രണ്ടുതവണ ലോങ് മാർച്ച് റോക്കറ്റുകൾ ഫിലിപ്പൈന്റെ കടലിൽ തകർന്നുവീണിട്ടുണ്ട്. ചൈന ഉയർത്തുന്ന അപകട ഭീഷണിയിൽനിന്ന് രക്ഷതേടി, ബഹിരാകാശ മാലിന്യങ്ങൾ സംബന്ധിച്ച യു.എൻ. ഉടമ്പടിയിൽ ഒപ്പുവയ്ക്കാനുള്ള തയാറെടുപ്പിലാണ് ഫിലിപ്പൈൻ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ.

ചൈനയുടെ ബഹിരാകാശ യാത്രാ പാത ഫിലിപ്പൈനുമുകളിലൂടെയാണ് എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. യു.എൻ. ഉടമ്പടിയിൽ ഒപ്പുവയ്ക്കാനായാൽ ബഹിരാകാശ അവശിഷ്ടങ്ങൾ പതിക്കുന്നതു മൂലം രാജ്യത്തെ പൗരന്മാർക്ക് ഉണ്ടാകുന്ന പരുക്കുകൾക്കും നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം തേടാൻ ഫിലിപ്പീൻസിന് സാധിക്കും. അടുത്തിടെ ഉണ്ടായ ചൈനീസ് റോക്കറ്റ് അപകടങ്ങൾ ഫിലിപ്പീൻസിന്റെ കര പ്രദേശത്ത് കാര്യമായ നാശം ഉണ്ടാക്കിയിട്ടില്ല.

എന്നാൽ കടലിൽ വീണിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും കപ്പലുകളും നിരന്തരം സഞ്ചരിക്കുന്ന ഫിലിപ്പീൻസിന്റെ കടൽ മേഖലയ്ക്കും വ്യോമ മേഖലയിലെ വിമാനങ്ങൾക്കും ബഹിരാകാശ മാലിന്യങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളും വെല്ലുവിളി ഉയർത്തുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, ഇപ്പോഴും വൻ ഭീഷണി നിലനിൽക്കുകയാണ്.

അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ അവശിഷ്ടങ്ങൾ ആളപായമുണ്ടാക്കാൻ 10 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ നാലുവർഷവും ചൈനീസ് റോക്കറ്റുകൾ ലോകത്തിന് ഭീഷണിയായി ഭൂമിയിലേക്ക് പതിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ വച്ച് അവശിഷ്ടങ്ങൾ കത്തിപ്പോകുന്ന വിധത്തിലാണ് റോക്കറ്റുകൾ നിർമിച്ചിരിക്കുന്നത് എന്നൊക്കെ പറയുമെങ്കിലും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല.

ലോങ് മാർച്ച് 5ബി ഈ വർഷമാദ്യം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിച്ചപ്പോൾ കടലിലും കരയിലും അവശിഷ്ടങ്ങൾ പതിച്ചിരുന്നു. ചൈനീസ് ബഹിരാകാശ നിലയത്തിലെ മൂന്ന് മൊഡ്യൂളുകളിൽ രണ്ടാമത്തേതായ വെന്റിയനുമായി പോയ റോക്കറ്റിന്റെ ഭാഗമാണ് തിരിച്ചുവരുന്നതിനിടെ നിയന്ത്രണം നഷ്ടമായത്. മൊഡ്യൂൾ വേർപെട്ട ശേഷം ബാക്കി റോക്കറ്റ് ഭാഗം തിരിച്ചിറങ്ങുന്നത് സംബന്ധിച്ച് യാതൊരറിയിപ്പും ചൈന ലോകരാജ്യങ്ങൾക്ക് നൽകിയിരുന്നില്ല.

അതിനാൽ റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായ വാർത്ത വിവിധ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലാണ് അന്ന് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തിനശിച്ചെങ്കിലും ബൂസ്റ്ററിന്റെയും ലോഞ്ചറുകളുടെയും അവശിഷ്ടങ്ങൾ ഇന്തോനേഷ്യയും മലേഷ്യയും ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യ രാജ്യങ്ങളുടെ പ്രദേശങ്ങളിൽ കണ്ടെത്തിയിരുന്നു.


Click it and Unblock the Notifications