അതിർത്തിയിലെ ഇന്ത്യൻ പവർ ഗ്രിഡുകൾ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ
ചൈനീസ് ഹാക്കർമാർ ഇന്ത്യൻ വൈദ്യുതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി റിപ്പോർട്ട്. ലഡാക്ക് അതിർത്തിയോട് അടുത്തുള്ള പവർ ഗ്രിഡുകൾക്ക് നേരെയാണ് ഹാക്കിങ് ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും വിവരങ്ങൾ ചോർത്തിയതായും സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോർഡ്ഡ് ഫ്യൂച്ചർ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സർക്കാർ സ്‌പോൺസേർഡ് ഹാക്കർമാരാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്. ലഡാക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ഗ്രിഡ് നിയന്ത്രണത്തിനും വൈദ്യുതി വിതരണത്തിനുമായി പ്രവർത്തിക്കുന്ന ഏഴ് "ലോഡ് ഡിസ്പാച്ച്" കേന്ദ്രങ്ങൾക്കാണ് ചൈനീസ് ഹാക്കർമാർ മുഖ്യ പരിഗണന നൽകിയതെന്നും റെക്കോർഡ്ഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ട് പറയുന്നു.

"കഴിഞ്ഞ മാസങ്ങളിൽ, ഈ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ളിൽ ഗ്രിഡ് നിയന്ത്രണത്തിനും വൈദ്യുതി വിതരണം ചെയ്യുന്നതിനുമുള്ള തത്സമയ പ്രവർത്തനങ്ങൾ നടത്തുന്നതിനും ചുമതലപ്പെട്ട കുറഞ്ഞത് 7 സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളെ (എസ്എൽഡിസി) ലക്ഷ്യമിട്ടുള്ള നെറ്റ്‌വർക്ക് നുഴഞ്ഞുകയറ്റങ്ങൾ ഞങ്ങൾ നിരീക്ഷിച്ചു. ഉത്തരേന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഈ ലക്ഷ്യങ്ങൾ എല്ലാം ഭൂമിശാസ്ത്രപരമായി ലഡാക്കിലെ തർക്കമുള്ള ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്," റെക്കോർഡ്ഡ് ഫ്യൂച്ചർ അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

പ്രത്യക്ഷമായ സൈബർ ചാരപ്രവർത്തനത്തിന്റെ ഭാഗമായി കാണാവുന്നതാണ് ഈ ആക്രമണങ്ങൾ എന്നാണ് വിലയിരുത്തൽ. പവർ ഗ്രിഡ്, എമർജൻസി റെസ്‌പോൺസ് സിസ്റ്റം എന്നിവയെ ആക്രമിക്കുന്നത് വഴി ഇന്ത്യയുടെ വൈദ്യതി മേഖലയാകെ ലക്ഷ്യം വച്ചിരിക്കുകയാണ് ചൈനീസ് ഹാക്കർമാർ. ഇപ്പോൾ ഹാക്കിങ് ശ്രമങ്ങൾ നടന്നതിൽ ഒരു ലോഡ് ഡിസ്‌പാച്ച് സെന്ററർ നേരത്തെയും ഹാക്കിങ് ശ്രമങ്ങൾ നടന്ന സ്ഥലമാണ്. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 'റെഡ് എക്കോ' ഹാക്കിങ് ഗ്രൂപ്പാണ് അന്ന് ഹാക്കിങ് ശ്രമം നടത്തിയത്.

സാമ്പത്തിക ചാരവൃത്തി അല്ലെങ്കിൽ പരമ്പരാഗത രഹസ്യാന്വേഷണ വിവര ശേഖരണം എന്നിവയിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ പവർഗ്രിഡ് ഹാക്കിങ് വഴി സാധിക്കില്ലെന്നാണ് റെക്കോർഡ്ഡ് ഫ്യൂച്ചർ തങ്ങളുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വൈദ്യുതി ശൃംഖല പോലെ നിർണായകമായ കേന്ദ്രങ്ങളെ പറ്റിയുള്ള വിവര ശേഖരണം ഭാവി പ്രവർത്തനങ്ങൾക്കായുള്ളതായിരിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഹാക്കർമാർ ഒരു ഇന്ത്യൻ ദേശീയ അടിയന്തര പ്രതികരണ സംവിധാനവും ഒരു മൾട്ടിനാഷണൽ ലോജിസ്റ്റിക്സ് കമ്പനിയുടെ അനുബന്ധ സ്ഥാപനവും ഹാക്ക് ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായും സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായും ബന്ധപ്പെട്ടിരിക്കുന്ന 'ഷാഡോപാഡ്' എന്ന മാൾവെയറാണ് ടാഗ് 38 ഹാക്കിങ് ഗ്രൂപ്പ് ഉപയോഗിച്ചതെന്ന് റെക്കോർഡ്ഡ് ഫ്യൂച്ചർ അതിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണകാരികൾ നുഴഞ്ഞുകയറ്റം നടത്താൻ ഉപയോഗിച്ച രീതി അസാധാരണമാണെന്നാണ് റെക്കോർഡ്ഡ് ഫ്യൂച്ചറിലെ സീനിയർ മാനേജർ ജോനാഥൻ കോന്ദ്ര പറഞ്ഞു. നുഴഞ്ഞുകയറ്റം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ ദക്ഷിണ കൊറിയയിലും തായ്‌വാനിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം റിപ്പോർട്ടിന്മേൽ ഇന്ത്യ, ചൈനീസ് വിദേശകാര്യ മന്ത്രാലയങ്ങൾ ഇത് വരെയും പ്രതികരിച്ചിട്ടില്ല.

സൈബർ ഭീഷണി നേരിടാൻ റെസ്പോൺസ് ടീമുമായി ഇന്ത്യ
ഇന്ത്യയുടെ പവർ ഗ്രിഡുകൾ ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണ ഭീഷണികൾ നേരിടാൻ പ്രത്യേക ടീം രൂപീകരിക്കാൻ ആലോചനയിലാണ് ഇന്ത്യ. ഒരു പ്രത്യേക കമ്പ്യൂട്ടർ സുരക്ഷാ സംഭവ പ്രതികരണ ടീം (സിഎസ്‌ഐആർടി) രൂപീകരിക്കുന്നതാണ് സർക്കാർ പരിഗണനയിൽ ഉള്ളത്. സ്വകാര്യ മേഖലയിൽ നിന്നുള്ള ഡൊമെയ്ൻ വിദഗ്ധർ ഉൾപ്പെടെയുള്ള പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ അടങ്ങുന്ന ടീം, ഇന്ത്യയുടെ അപെക്‌സ് പവർ സെക്‌ടർ പ്ലാനിംഗ് ബോഡിയായ സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (സിഇഎ) യുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് എൻജിനീയറിങ് സർവീസസ് പരീക്ഷയിലൂടെയാണ് ഉദ്യോഗസ്ഥരെ നിയമിക്കുക. വർധിച്ച് വരുന്ന ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങൾക്കിടയിലും മാൽവെയർ ആക്രമണങ്ങളിലൂടെ പവർ ഗ്രിഡുകളും ഗതാഗത സംവിധാനങ്ങളും പോലുള്ള ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കിടയിലാണ് ഈ നീക്കം.


Click it and Unblock the Notifications