ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും
കൊവിഡ് കാലത്ത് ആരംഭിച്ച ചിപ്പ് ക്ഷാമം നേരത്തെ തന്നെ പല മേഖലകളെയും രൂക്ഷമായി ബാധിച്ചിരുന്നു. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ, ഓട്ടോമൊബൈൽസ് തുടങ്ങി നിരവധി വ്യവസായങ്ങളാണ് ഇത്തരത്തിൽ ചിപ്പ് ക്ഷാമം മൂലം വലയുന്നത്. ഡെയിലി ഉത്പാദനം നിർത്തി വയ്ക്കേണ്ട സാഹചര്യത്തിൽ വരെ ചിലപ്പോഴൊക്കെ ഇൻഡസ്ട്രികൾ എത്തിച്ചേർന്നിരുന്നു. മഹാമാരി കാലത്താണ് ചിപ്പ് ക്ഷാമം ആദ്യം ബാധിച്ചു തുടങ്ങിയത്. ഇപ്പോൾ സാഹചര്യം വളരെ രൂക്ഷവും ആയിരിക്കുന്നു. അടുത്ത വർഷം അവസാനം വരെ ചിപ്പ് ക്ഷാമം ഗുരുതരമായി തുടരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

ചിപ്പ് ക്ഷാമം ഇന്ത്യയിൽ ഉപഭോക്താക്കളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. നിരവധി കമ്പനികൾ തങ്ങളുടെ ഡിവൈസുകൾക്ക് നേരിയ തോതിൽ വില ഉയർത്താൻ ആരംഭിച്ചിരിക്കുന്നു. റെഡ്മി, ഒപ്പോ, സാംസങ് തുടങ്ങിയ പ്രധാന കമ്പനികളെല്ലാം ഇത്തരത്തിൽ വില വർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും അധികം വൈകാതെ ഇതേ രീതിയിൽ വില ഉയർത്തിത്തുടങ്ങും. ആഗോള ചിപ്പ് ക്ഷാമം തന്നെയാണ് വില വർധനവിനുള്ള പ്രധാന കാരണം. വിതരണ ശൃംഖലയിലെ പരിമിതികളും വില വർധനവിനെ സ്വാധീനിക്കുന്നുണ്ട്.

വിപണിയിലെ നിരീക്ഷകരുടെ അഭിപ്രായത്തിൽ സ്മാർട്ട്ഫോണുകളുടെ വില ഇനിയും കൂടാൻ തന്നെയാണ് സാധ്യത. പ്രത്യേകിച്ചും എൻട്രി ലെവൽ, മിഡ് റേഞ്ച് ഫോൺ സെഗ്മെന്റിൽ. ഈ റേഞ്ചിലുള്ള ഫോണുകളുടെ വില 2022 അവസാനം വരെ മുകളിലേക്ക് തന്നെ പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കൌതുകകരമായ കാര്യം പ്രീമിയം സെഗ്മെന്റിനെ ചിപ്പ് ഷോർട്ടേജ് അത്ര കാര്യമായി ബാധിക്കാൻ സാധ്യത ഇല്ലെന്നതാണ്. വിപണിയിലെ ഒട്ടുമിക്ക നിരീക്ഷകരും ഇക്കാര്യത്തിൽ സമാന അഭിപ്രായമാണ് പങ്ക് വയ്ക്കുന്നത്. ആഗോള വിതരണ ശൃംഖലയിലെ തകരാർ, ചിപ്പ് ക്ഷാമം, ഇൻപുട്ട് ചെലവുകൾ ഉയരുന്നത് എന്നിവയാണ് ഇന്ന് ഇലക്ടോണിക്സ് ഡിവൈസുകളുടെയും കമ്പോണന്റ്സിന്റെയും വില ഉയരാൻ കാരണം.

പ്രീമിയം സ്‌മാർട്ട്‌ഫോൺ വിഭാഗത്തേക്കാൾ സ്‌മാർട്ട്‌ഫോൺ വിപണിയിലെ മിഡ് റേഞ്ചിനും താഴേക്കുമുള്ള സെഗ്മെന്റുകളിലാണ് ചിപ്പ് ക്ഷാമം കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ആഗോള ചിപ്പ് ക്ഷാമം സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഓട്ടോമൊബൈലുകൾ എന്നിവയുടെ വിലയെ രൂക്ഷമായി ബാധിക്കുമെന്ന് ഐഡിസി ഇന്ത്യയുടെ റിസർച്ച് ഡയറക്ടർ നവകേന്ദർ സിംഗ് പറയുന്നു. വിതരണ രംഗത്തെ വെല്ലുവിളികൾ ആണ് അദ്ദേഹം പ്രധാന പ്രശ്നമായി എടുത്ത് കാട്ടുന്നത്. ചില ബ്രാൻഡുകൾ ആകാശ മാർഗം ചരക്ക് നീക്കം നടത്തുന്നത് വില വർധനവിന് കാരണം ആകുന്നുണ്ട്. കണ്ടെയ്നറുകളുടെ ലഭ്യതക്കുറവാണ് ഇത്തരം ചെലവേറിയ ചരക്ക് നീക്കത്തിലേക്ക് ബ്രാൻഡുകളെ നയിക്കുന്നത്. ചരക്ക് നീക്കത്തിന്റെ ചെലവ് കൂടുന്നത് ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നു.

ചിപ്പ് ക്ഷാമം മിക്ക ഫോൺ നിർമാതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഷവോമി, റിയൽമി പോലുള്ള ബ്രാൻഡുകൾ പറയുന്നത്, തങ്ങളുടെ ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ്. എന്നാൽ ചിപ്‌സെറ്റുകൾ, ബാറ്ററികൾ എന്നിവയുടെയും മറ്റ് ഘടകങ്ങളുടെയും വില വർധന കാരണം ബുദ്ധിമുട്ടുകയാണെന്നും കമ്പനി പറയുന്നു. "എല്ലാ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളും ഉപയോഗിക്കുന്ന ചിപ്‌സെറ്റുകൾ, ബാറ്ററികൾ, മെമ്മറി ചിപ്പുകൾ മുതലായ ഘടകങ്ങളുടെ വില വർധനയ്‌ക്ക് ഇപ്പോൾ വിപണി സാക്ഷ്യം വഹിക്കുകയാണ്. ഇത് സ്മാർട്ട്‌ഫോണുകളുടെ വിലയെ ബാധിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ വിലയിൽ ഒരു നിശ്ചിത ശതമാനം വർധനവ് ഉണ്ടാകും," ഷവോമിയുടെ ഔദ്യോഗിക വക്താവ് പറയുന്നു.

റിയൽമിയുടെ മാധവ് ഷേത്ത് പറയുന്നത്, വിലനിർണയം പിടിച്ചു നിർത്താൻ ഇൻഡസ്ട്രി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ്. എന്നാൽ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ കുറച്ച് ഉൽപ്പന്നങ്ങളുടെ വിപണി പ്രവർത്തന വില കൂട്ടേണ്ടതുണ്ട്. റിയൽമി ഉൾപ്പെടെയുള്ള ഒരു ബ്രാൻഡിനും എല്ലാ നഷ്ടങ്ങളും സ്വയം വഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ചിപ്പുകൾ അടക്കമുള്ള ഘടകങ്ങളുടെ ക്ഷാമം വിലവർധനവിലേക്ക് നയിക്കും എന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. കമ്പനികളുടെ സംഭരണ ശാലകളിൽ കാലിയാകുന്നതോടെ വിലയിൽ വലിയ മാറ്റങ്ങളും ഉണ്ടാകാം. കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി അടുത്ത വർഷം അവസാനത്തോടെയെങ്കിലും അവസാനിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതും.


Click it and Unblock the Notifications