രാജ്യത്തെ ഡാറ്റ ഉപയോഗം സർവകാല റെക്കോർഡിൽ; 4 വർഷത്തിനിടെ 7 മടങ്ങ് വർധനവ്
അതിവേഗം കുതിച്ചുയരുകയാണ് രാജ്യത്തെ ഡാറ്റ ഉപയോഗം. വളരുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റും കൊവിഡ് കാലവും ഇതിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം വയർലെസ് ഡാറ്റ ഉപയോഗം 2021 - 22ന്റെ ആദ്യ പാദത്തിൽ മാത്രം 32,397 പെറ്റാബൈറ്റിലെത്തിയെന്നാണ് ( 1,000 ടിബിയാണ് ഒരു പെറ്റാബൈറ്റ് ) പുതിയ കണക്കുകൾ പറയുന്നത്. 2017-18ൽ ഉണ്ടായിരുന്നതിന്റെ 7 മടങ്ങോളമാണ് ഡാറ്റ ഉപയോഗത്തിൽ വന്നിരിക്കുന്ന വർധനവ്. ബജറ്റിന് മുന്നോടിയായി ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ശരാശരി വയർലെസ് ഡാറ്റ ഉപയോഗത്തിലും വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പ്രതിമാസം വെറും 1.4 ജിബിയായിരുന്നു ശരാശരി ഡാറ്റ ഉപയോഗം. ഇപ്പോൾ അത് 14.1 ജിബിയായി കൂടുകയും ചെയ്തിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ന് അനുകൂലമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രാജ്യത്ത് ഉണ്ടായിക്കഴിഞ്ഞതായും ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, ടെലിക്കോം ഓപ്പറേറ്റർമാർ രാജ്യത്തുടനീളം 6.93 ലക്ഷം മൊബൈൽ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. മൊബൈൽ ടവറുകളുടെ എണ്ണം കൂടുന്നതും ഡാറ്റ / മൊബൈൽ ഉപയോഗം വർധിക്കുന്നതിന്റെ ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ അടിസ്ഥാന സൌകര്യ വികസനത്തിന് രാജ്യത്ത് ലഭിക്കുന്ന വലിയ പിന്തുണയും ഡാറ്റ ഉപയോഗത്തിന്റെ വർധനവിന് കാരണം ആയിട്ടുണ്ട്.

ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്
രാജ്യത്തെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 6 ലക്ഷം ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ഭാരത് നെറ്റ്. രാജ്യവ്യാപകമായി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഭാരത് നെറ്റ് പ്രോജക്റ്റിന് കീഴിൽ ഇത് വരെ 5.46 ലക്ഷം കിലോമീറ്റർ ഒഎഫ്‌സി ( ഒപ്റ്റിക്കൽ ഫൈബർ കേബിൾ ) സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇത് വരെ മൊത്തം 1.73 ലക്ഷം ഗ്രാമപഞ്ചായത്തുകളെയാണ് ഭാരത് നെറ്റ് പദ്ധതിക്ക് കീഴിൽ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നത്. 1.59 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഒഎഫ്‌സി സേവനത്തിന് ഇപ്പോൾ തന്നെ തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അടുത്ത 1,000 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളെയും ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

എല്ലാ വർഷവും യൂണിയൻ ബജറ്റ് പുറത്തിറക്കുന്നതിന് മുമ്പാണ് ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. 2015-ൽ രാജ്യത്തെ ഇന്റർനെറ്റ് വരിക്കാരിൽ 67.2 ശതമാനവും നാരോബാൻഡ് കണക്ഷനുകളായിരുന്നു. 32.8 ശതമാനം മാത്രമായിരുന്നു ബ്രോഡ്ബാൻഡ് കണക്ഷനുകൾ യൂസ് ചെയ്തിരുന്നത്. 2021 ജൂൺ അവസാനത്തോടെ നാരോബാൻഡ് കണക്ഷനുകൾ നാല് ശതമാനം മാത്രമായി കുറഞ്ഞു. ബ്രോഡ്ബാൻഡ് കണക്ഷനുകൾ ആകട്ടെ 96 ശതമാനമായും കൂടി.

ടെലിക്കോം സെക്റ്ററിലെ പുതിയ പരിഷ്കാരങ്ങൾ കൊവിഡാനന്തര ലോകത്തിന് ആവശ്യമായ വഴക്കവും നൂതനത്വവും കൊണ്ട് വരാൻ കാരണമായെന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നു. കൊവിഡിന്റെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, മറ്റ് മേഖലകൾ ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ടെലിക്കോം മേഖലയുടെ പ്രവർത്തനത്തെയും സർവേ റിപ്പോർട്ട് അഭിനന്ദിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പെയ്നെക്കുറിച്ചും ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസം, വർക്ക് ഫ്രം ഹോം, സോഷ്യൽ മീഡിയ കണക്ഷൻ, വെർച്വൽ മീറ്റിംഗുകൾ എന്നിവ കൊവിഡ് കാലം സാർവത്രികമാക്കി മാറ്റിയ പൊതു രീതികളാണ്. ഇതിനൊക്കെയായി കൂടുതൽ ആളുകൾ ഡാറ്റയെ ആശ്രയിക്കുന്നുണ്ട്. ബ്രോഡ്ബാൻഡ്, പ്രീപെയ്ഡ് സെഗ്മെന്റുകളിൽ എല്ലാം ഡാറ്റ ഉപഭോഗത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാകാൻ ഈ മാറിയ രീതികൾ കാരണമാണ്. രാജ്യത്ത് ബ്രോഡ്‌ബാൻഡ്, ടെലിക്കോം കണക്റ്റിവിറ്റി വരും നാളുകളിൽ കൂടുതൽ വിപുലീകരിക്കപ്പെടുമെന്നും ഇക്കണോമിക് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








