ചങ്കിലേറ്റി സ്നേഹിച്ച് കൂടെനിന്ന കേരളവും 5ജി ഇല്ലാത്ത ബിഎസ്എൻഎല്ലിനെ കൈവിടുമോ? കണക്കിൽ അപകടം മണക്കുന്നു!
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നലുള്ള സ്ഥാപനമാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ രാജ്യത്തിന്റെ ടെലിക്കോം സേവനങ്ങളുടെ മുഖമായി തിളങ്ങേണ്ട ബിഎസ്എൻഎൽ ഇന്ന് സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിൽ വീണ് കിടക്കുകയാണ്. കാലത്തിനൊത്ത മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ കാട്ടിയ വീഴ്ചയാണ് അതിന് കാരണമെന്നത് വ്യക്തം.
രാജ്യം 5ജി വേഗത്തിലേക്ക് ചുവടുവയ്ക്കുമ്പോഴും പതിറ്റാണ്ട് പിന്നിലാണ് ബിഎസ്എൻഎൽ. പലയിടത്തും 4ജി പോലും എത്തിക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ജിയോയും എയർടെലും 5ജി വ്യാപനവുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം 5ജി ആരംഭിക്കാൻ കഴിയാത്ത വിഐ പോലും രാജ്യമെങ്ങും തങ്ങളുടെ വരിക്കാർക്ക് 4ജി സേവനം നൽകുന്നു.

എന്നാൽ ബിഎസ്എൻഎല്ലിനെക്കൊണ്ട് എല്ലാ വരിക്കാർക്കും 4ജി എത്തിച്ചു നൽകാൻ പോലും കഴിഞ്ഞിട്ടില്ല. ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി ലഭ്യമാകുക. ഡാറ്റ വേഗത അനിവാര്യമായ ഇക്കാലത്ത് 5ജിയുടെ കുറവ് കമ്പനിയുടെ നഷ്ടം കൂട്ടുകയും നിലവിലുള്ള വരിക്കാരെ നഷ്ടപ്പെടുത്തുകയും ചെയ്യും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
രാജ്യത്ത് ബിഎസ്എൻഎല്ലിന് ഏറ്റവും വരുമാനവും സ്വാധീനവുമുള്ള സംസ്ഥാനമാണ് കേരളം. വരുമാന വളർച്ചയ്ക്കിടയിലും കേരളമടക്കം പ്രധാനപ്പെട്ട 9 സർക്കിളുകളിലെ ബിഎസ്എൻഎല്ലിന്റെ വരുമാനത്തിൽ ഇടിവ് ഉണ്ടായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ ബിഎസ്എൻഎൽ പ്രതീക്ഷാ നിർഭരമായ 14% വളർച്ച കാഴ്ചവച്ചിട്ടുണ്ട്.

എന്നാൽ, രാജ്യത്തെ തങ്ങളുടെ 30 ടെലിക്കോം സർക്കിളുകളിൽ, ശക്തമായ വരുമാനത്തിന് പേരുകേട്ട കേരളം അടക്കം 9 സർക്കിളുകളിൽ ബിഎസ്എൻഎൽ വരുമാനത്തിൽ ഇടിവ് ഉണ്ടായതായി ഫിനാൻഷ്യൽ എക്‌സ്പ്രസിന്റെ റിപ്പോർട്ട് വെളിപ്പടുത്തുന്നു. ആൻഡമാൻ & നിക്കോബാർ, ഗുജറാത്ത്, ചെന്നൈ, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്( വെസ്റ്റ്) എന്നിവയാണ് തിരിച്ചടി നേരിട്ട മറ്റ് സർക്കിളുകൾ.
ഈ സർക്കിളുകളിൽ, ഏറ്റവുമധികം വരുമാന ഇടിവ് ഉണ്ടായിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ആകെ 327 കോടി രൂപയാണ് ഇവിടെ വരുമാനം (19% വരുമാനം ഇടിവ്). പഞ്ചാബിൽ 12.5 ശതമാനം ഇടിഞ്ഞ് വരുമാനം 857 കോടി രൂപയിലേക്ക് എത്തി. ബിഎസ്എൻഎല്ലിന്റെ 'സ്വന്തം നാടായ' കേരളം ചെറിയ തോതിൽ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ 1,656 കോടി രൂപ വരുമാനം നേടാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. എങ്കിലും വരുമാനത്തിൽ 2% ഇടിവ് നേരിട്ടു. ഇത് ഒരു അപകട സൂചനയായാണ് ബിഎസ്എൻഎൽ കാണുന്നത്. വരുമാനത്തിൽ മൊത്തത്തിൽ ഒരു ഉണർവ് പ്രകടമാകുമ്പോഴും ശക്തികേന്ദ്രങ്ങളിൽ ബലം ക്ഷയിക്കുന്നതിന്റെ ലക്ഷണമായാണ് വരുമാന ഇടിവ് വിലയിരുത്തപ്പെടുന്നത്.
ജിയോയുടെയും എയർടെലിന്റെയും 5ജിയുടെ കടന്നുവരവ് ഈ വരുമാന നഷ്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൽ നിരവധി ഇടങ്ങളിൽ ഇതിനോടകം ജിയോയുടെയും എയർടെലിന്റെയും 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അൺലിമിറ്റഡ് 5ജി സൗജന്യമായി ലഭ്യമാകുന്നതോടെ നിരവധി പേർ ജിയോ വരിക്കാരായി മാറുന്നുണ്ട്. കുറച്ചുപേർ എയർടെലിലേക്കും പോകുന്നു.
കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ബിഎസ്എൻഎൽ ഡാറ്റയേക്കാൾ, സൗജന്യമായി ലഭിക്കുന്ന 5ജി ഡാറ്റയാണ് ജനം ഇഷ്ടപ്പെടുന്നത്. അൺലിമിറ്റഡ് 5ജി ബിഎസ്എൻഎല്ലിന് മാത്രമല്ല, വിഐയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 4ജി പോലും നൽകാൻ കഴിയുന്നില്ല എന്നതാണ് ബിഎസ്എൻഎല്ലിന്റെ വരുമാനം ഇടിയാനുള്ള പ്രധാന കാരണം. കേരളത്തിൽ ഇപ്പോൾ നേരിട്ട ചെറിയ തിരിച്ചടി ബിഎസ്എൻഎല്ലിനുള്ള വലിയൊരു സൂചനയാണ്.

മികച്ച സേവനങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ കൂടുതൽ കഠിനമായ സാഹചര്യങ്ങൾ നേരിടേണ്ടിവരും എന്ന പാഠം ബിഎസ്എൻഎൽ ഇപ്പോഴത്തെ തിരിച്ചടികളിൽനിന്ന് മനസിലാക്കുന്നു. വരുമാനം ഇടിയുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ അതത് സർക്കിളുകളിലെ ചീഫ് ജനറൽ മാനേജർമാരോട് ( സിജിഎം ) അഭ്യർത്ഥിച്ചു.
എത്രയും വേഗം 5ജി അവതരിപ്പിക്കുക എന്നതാണ് ജിയോയോടും എയർടെലിനോടും പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് മുന്നിലുള്ള ഏകവഴി. 4ജി വ്യാപന നടപടികൾ വേഗത്തിലാക്കി ബിഎസ്എൻഎൽ അതിനായി ശ്രമിക്കുന്നുമുണ്ട്. ഈ വർഷം രണ്ടാം പകുതിയോടെ കൂടുതൽ ഇടങ്ങളിൽ 4ജി അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. 4ജി വ്യാപനം പൂർത്തിയായാൽ സോഫ്ട്വേർ അപ്ഡേഷനിലൂടെ അതിവേഗം 5ജിയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് സാധിക്കും.


Click it and Unblock the Notifications