5ജി സ്പെക്ട്രം വില അംഗീകരിച്ച് ടെലിക്കോം മന്ത്രാലയം, ബാൻഡുകൾ നൽകുക 20 കൊല്ലത്തേക്ക്
5ജി സ്പെക്ട്രം ബാൻഡുകളുടെ അടിസ്ഥാന വിലയിൽ ട്രായ് നിർദേശങ്ങൾ അംഗീകരിച്ചിരിക്കുകയാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയം. അതേ സമയം സ്വകാര്യ 5ജി നെറ്റ്വർക്കുകളെന്ന ആശയം തള്ളുകയും ചെയ്തു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും വലിയ സമിതിയായ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷനാണ് ( ഡിസിസി ) 5ജി സ്പെക്ട്രം വിലയുമായി ബന്ധപ്പെട്ട ട്രായ് നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. സ്പെക്ട്രം ലേലം ചെയ്യുന്നതിന് 20 വർഷത്തെ പരിധി വയ്ക്കാനും സമിതി തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ. ഡിസിസി നിർദേശങ്ങൾ കേന്ദ്ര ക്യാബിനറ്റിന് സമർപ്പിക്കും.

വിലയും കാലപരിധിയും സംബന്ധിച്ച സമിതിയുടെ തീരുമാനങ്ങൾ രാജ്യത്തെ ടെലിക്കോം ഓപ്പറേറ്റർമാർക്ക് കനത്ത തിരിച്ചടിയാണ്. സ്പെക്ട്രം എയർ വേവുകളുടെ ബേസ് പ്രൈസ് കുറയ്ക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ബാൻഡ് വിത്ത് ഉപയോഗത്തിന് 30 വർഷത്തെ കാലാവധിയും കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ടെലിക്കോം സെക്രട്ടറി ചെയർമാനായുള്ള ഇന്റർ മിനിസ്റ്റീരിയൽ പാനലാണ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (ഡിസിസി). സ്വകാര്യ 5ജി നെറ്റ്വർക്കുകൾ അനുവദിക്കാനുള്ള നിർദേശം സമിതി തള്ളിക്കളഞ്ഞിട്ടുണ്ട്.

നിർദേശം തള്ളണമെന്ന ടെലിക്കോം കമ്പനികളുടെ ആവശ്യം അംഗീകരിച്ചാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നേരിട്ട് സ്പെക്ട്രം അനുവദിക്കേണ്ടെന്ന് സമിതി തീരുമാനമെടുത്തത്. പകരം ലൈസൻസ് ഉള്ള ടെലിക്കോം കമ്പനികളുമായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സഹകരിക്കാമെന്നുമാണ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ തീരുമാനം. നേരത്തെ സ്വകാര്യ 5ജി നെറ്റ്വർക്കുകൾക്ക് അനുമതി നൽകാനുള്ള ട്രായ് നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ടെലിക്കോം കമ്പനികൾ ഉയർത്തിയത്. ട്രായ് നിർദേശം വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം ഇല്ലാതാക്കുമെന്നാണ് കമ്പനികളുടെ നിലപാട്. ഇത് 5ജി സ്പെക്ട്രത്തിന്റെ ബിസിനസ് സാധ്യതകൾ ഇല്ലാതാക്കുമെന്നും ടെലിക്കോം കമ്പനികൾ പറയുന്നു.

സാറ്റലൈറ്റ് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ആവശ്യങ്ങൾ സമിതി അനുഭാവ പൂർവം പരിഗണിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടത് പോലെ 27.5 ഗിഗാഹെർട്സ് മുതൽ 28.5 ഗിഗാഹെർട്സ് വരെയുള്ള മില്ലിമീറ്റർ വേവ് ബാൻഡിലുള്ള എയർവേവുകൾ ലേലത്തിൽ നിന്ന് ഒഴിവാക്കാനും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ടെലിക്കോം കമ്പനികളും സാറ്റ്‌കോം കമ്പനികളും "സഹവർത്തിത്വത്തിന്റെ അടിസ്ഥാനത്തിൽ" ബാൻഡ് ഉപയോഗിക്കണമെന്നാണ് റെഗുലേറ്ററിന്റെ നിർദേശം. പൊതു മേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനായി ( ബിഎസ്എൻഎൽ ) കുറച്ച് 5ജി ബാൻഡുകൾ റിസർവ് ചെയ്യാനും പാനൽ തീരുമാനിച്ചിട്ടുണ്ട്.

ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ തീരുമാനങ്ങൾക്ക് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര മന്ത്രിസഭയാണ്. അടുത്ത ക്യാബിനറ്റ് യോഗത്തിൽ തന്നെ ഡിസിസിയുടെ നിർദേശങ്ങൾ പരിഗണിച്ച് സർക്കാർ തീരുമാനം എടുക്കാനാണ് സാധ്യത. ജൂൺ ആദ്യ വാരം തന്നെ 5ജി സ്പെക്ട്രം ലേലം ഉണ്ടാകുമെന്ന് നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

ക്യാബിനറ്റിന്റെ അനുമതി കൂടി ലഭിച്ചാൽ 45 മുതൽ 60 ദിവസത്തിനുള്ളിൽ ലേലം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുക എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. 5ജി ലോഞ്ചിലൂടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കൂടുതൽ മിഴിവ് നൽകാനും രാഷ്ട്രീയ നേട്ടമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5 ലക്ഷം കോടിയിൽ അധികം വിലമതിക്കുന്ന 100,000 മെഗാഹെർട്സിൽ അധികം വരുന്ന എയർവേവുകളാണ് സർക്കാർ ലേലം ചെയ്യുന്നത്.

രാജ്യത്ത് 5ജി ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രായ് ടെലിക്കോം കമ്പനികൾ, അസോസിയേഷനുകൾ എന്നിവരിൽനിന്ന് നേരിട്ട് പ്രതികരണം തേടിയിരുന്നു. ഇതിനെ തുടർന്നുള്ള അന്തിമ ശുപാർശയാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻ പരിഗണിച്ചത്. നേരത്തെ സ്പെക്ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉൾപ്പെടെയുള്ള വിഷയങ്ങളിലും ചർച്ച നടന്നിരുന്നു. ജനുവരി മാർച്ച് കാലയളവിൽ സ്പെക്ട്രം ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ട്രായ് നടപടി ക്രമങ്ങൾ നീണ്ടതാണ് ലേലം വൈകാനുള്ള കാരണം.


Click it and Unblock the Notifications








