Digital Rupee | ഡിജിറ്റൽ രൂപ ( ഇ-രൂപ ) പെലറ്റ് റൺ ഡിസംബർ 1 മുതൽ; രണ്ടാം ഘട്ടത്തിൽ കൊച്ചിയും
ക്രിപ്റ്റോകറൻസികളുമായും എൻഎഫ്സികളുമായും ബന്ധപ്പെട്ടുള്ള ചർച്ചകൾ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് രാജ്യം ആദ്യമായി ഡിജിറ്റൽ രൂപയേക്കുറിച്ച് കേൾക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനകൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇപ്പോഴിതാ ഡിജിറ്റൽ രൂപ യാഥാർഥ്യമാകുകയാണ്. ഡിജിറ്റൽ രൂപയുടെ ( Digital Rupee ) പൈലറ്റ് റോൾ ഔട്ട് ഡിസംബർ ഒന്നിന് ആരംഭിക്കും (e-rupee).

നിയമപരമായ ക്രയവിക്രയങ്ങൾക്ക് ( ലീഗൽ ടെൻഡർ ) ഉപയോഗിക്കാവുന്ന ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും ഇ-രൂപ എത്തുന്നത്. റീട്ടെയിൽ ഇടപാടുകൾക്കുള്ള പൈലറ്റ് ടെസ്റ്റ് എന്ന വിധത്തിലാണ് ഡിസംബർ ഒന്നിന് ഡിജിറ്റൽ രൂപ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള റോൾ ഔട്ട് ആയതിനാൽ എല്ലാവർക്കും ഈ ഘട്ടത്തിൽ ഡിജിറ്റൽ രൂപയിലേക്ക് ആക്സസ് ലഭിക്കില്ല.

സെലക്റ്റ്ഡ് ആയിട്ടുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുത്ത ഗ്രൂപ്പുകളിലും ( ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് - സിയുജി ) ആളുകളിലുമാണ് ഡിജിറ്റൽ രൂപയുടെ പൈലറ്റ് റൺ നടത്തുന്നത്. വ്യാപാരികളും ഉപയോക്താക്കളും അടങ്ങുന്നവയായിരിക്കും ഈ ഗ്രൂപ്പുകൾ, നിലവിൽ നമ്മുടെ രാജ്യത്ത് ലഭ്യമായ കറൻസികളുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലായിരിക്കും ഡിജിറ്റൽ രൂപയും വരുന്നത്.

എന്താണ് ഇ-റുപ്പി (ഇ-രൂപ)
അച്ചടിച്ച നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ സൂക്ഷിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി ( ഇ-രൂപ). പ്രിന്റഡ് കറൻസി പോലെ മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള ട്രാൻസാക്ഷനുകൾ നടത്താൻ കഴിയും. സാധാരണ നോട്ടുകളെ പോലെ ബാങ്ക് അക്കൌണ്ടുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ കഴിയും. ഇടപാടുകളുടെ സ്വകാര്യത ഉറപ്പ് വരുത്താനും ഇ-രൂപ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

എവിടുന്ന് കിട്ടും
ഡിജിറ്റൽ രൂപ യൂസേഴ്സിന് ലഭിക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും തോന്നുന്ന സംശയമായിരിക്കും. സാധാ കറൻസികളുടെ മൂല്യമാണ് ഡിജിറ്റൽ കറൻസിക്കുമെന്ന് പറഞ്ഞല്ലോ. സാധാരണ കറൻസികൾ നമ്മുക്ക് ലഭ്യമാക്കുന്നവർ തന്നെയാണ് ഡിജിറ്റൽ രൂപയും യൂസേഴ്സിലേക്ക് എത്തിക്കുന്നത്. കുറച്ച് കൂടി സിംപിൾ ആയി പറഞ്ഞാൽ ബാങ്കുകൾ പോലെയുള്ള ഇന്റർമീഡിയറികൾ വഴി ഇ-രൂപ ലഭ്യമാകും.

യൂസേഴ്സിന്റെ മൊബൈൽ ഫോണുകളിലെ ഡിജിറ്റൽ വാലറ്റ് വഴിയാണ് ഇ-രൂപയുടെ കൈമാറ്റം നടക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് നിലവിലുള്ള അതേ പേയ്മെന്റ് രീതികൾ തന്നെ യൂസേഴ്സിന് അവലംബിക്കാൻ കഴിയും. ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ ഒട്ടും സങ്കീർണമല്ലെന്ന് സാരം. ആളുകൾക്ക് ക്യുആർ കോഡുകൾ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പേമെന്റും നടത്താം.

സാധാരണ കറൻസിയെയും സർക്കാർ തന്നെ പുറത്തിറക്കുന്ന ഡിജിറ്റൽ രൂപയെയും ക്രിപ്റ്റോകറൻസികൾ പോലെയുള്ള ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം റിസർവ് ബാങ്കും രാജ്യത്തെ സാമ്പത്തിക രംഗവും പകരുന്ന ഉറപ്പുകളും വിശ്വാസവുമാണ്. റിസർവ് ബാങ്കിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ സാധാരണ കറൻസിക്ക് സമാനമായി വിശ്വാസം, സെക്യൂരിറ്റി, ഇടപാടുകളുടെ പൂർത്തീകരണം എന്നിവയെല്ലാം ഇ-രൂപയും ഓഫർ ചെയ്യുന്നു.

നമ്മുടെ കയ്യിലിരിക്കുന്ന കാശ് പോലെ തന്നെ ഡിജിറ്റൽ രൂപ പ്രത്യേകിച്ച് പലിശയൊന്നും ഓഫർ ചെയ്യുന്നില്ല. എന്നാൽ ബാങ്ക് ഡെപ്പോസിറ്റുകൾ പോലെയുള്ള രൂപങ്ങളിലേക്ക് കൺവേർട്ട് ചെയ്ത് ഉപയോഗപ്പെടുത്താൻ കഴിയും. അതായത് സാധാ രൂപ ഉപയോഗപ്പെടുത്തുന്ന എല്ലാ രീതികളിലും ഡിജിറ്റൽ രൂപയും യൂസ് ചെയ്യാനാകും.

കറൻസി നമ്മുടെ കയ്യിൽ വരുമ്പോൾ ആ നോട്ടിന് റിസർവ് ബാങ്ക് നൽകുന്ന വിനിമയ മൂല്യം ഏജൻസിയും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള ഉടമ്പടിയാണ്. രൂപം മാറുകയാണെങ്കിലും ഡിജിറ്റൽ രൂപയും സമാനമായ ഉടമ്പടിയിൽ അധിഷ്ഠിതമാണ്. നേരത്തെ പറഞ്ഞത് പോലെ റിസർവ് ബാങ്ക് തരുന്ന ഉറപ്പാണ് ഡിജിറ്റൽ രൂപയുടെയും അടിസ്ഥാനം.

മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിൽ മാത്രമാണ് ഡിസംബർ 1 മുതൽ ഡിജിറ്റൽ രൂപയുടെ പൈലറ്റ് റോൾ ഔട്ട് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ നമ്മുടെ കൊച്ചി, അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, പട്‌ന, ഷിംല തുടങ്ങിയ നഗരങ്ങളിൽ ലഭ്യമാക്കും. ക്രമേണ കൂടുതൽ ഉപയോക്താക്കളിലേക്കും സ്ഥലങ്ങളിലേക്കും ഡിജിറ്റൽ രൂപ വ്യാപിപ്പിക്കുമെന്നും സർക്കാർ പറയുന്നുണ്ട്.

പൈലറ്റ് റോൾ ഔട്ടിൽ മൊത്തം എട്ട് ബാങ്കുകളും പങ്കെടുക്കും. ആദ്യ ഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളിൽ മാത്രമാണ് ഡിജിറ്റൽ രൂപ സേവനങ്ങൾ ആരംഭിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളും പദ്ധതിയിൽ ചേരും.


Click it and Unblock the Notifications