അഞ്ച് വർഷത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 641 സർക്കാർ അക്കൗണ്ടുകൾ
സർക്കാർ എജൻസികളെയും ഭരണത്തലവന്മാരെയും ഉദ്യോഗസ്ഥന്മാരെയും ലക്ഷ്യമിട്ടുള്ള ഹാക്കിങ് ശ്രമങ്ങൾ ഇപ്പോൾ സർവ സാധാരണമാണ്. സ്വകാര്യ രേഖകളും സർക്കാർ രേഖകളും ഹാക്ക് ചെയ്യുന്നത് മിക്കവാറും എല്ലാ രാജ്യങ്ങളിലും നടക്കുന്ന കാര്യമാണ്. ചിലപ്പോൾ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പോലെയുള്ള പ്രമുഖരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാറുണ്ട്. സാധാരണക്കാരൻ ഹാക്കിംഗിന് ഇരയാകുമ്പോൾ, ഡിജിറ്റൽ ലോകത്ത് ആളുകൾ സുരക്ഷിതരായിരിക്കണമെന്ന് സൈബർ സുരക്ഷാ കമ്പനികളും സർക്കാർ ഏജൻസികളും നിർദേശം നൽകാറുണ്ട്. എന്തിനേറെ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഉള്ള ഗൈഡ് ലൈൻസ് പോലും ഇവരൊക്കെ പുറത്തിറക്കാറുണ്ട്. എന്നിട്ടും സർക്കാർ വെബ്സെറ്റുകളും സോഷ്യൽ മീഡിയ അക്കൌണ്ടുകളും നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു.

അതീവ ദുർബലമായ സെക്യൂരിറ്റി പ്രോട്ടോക്കോളുകളാണ് പലപ്പോഴും സർക്കാർ അക്കൌണ്ടുകളുടെ ഹാക്കിങിന് കാരണമാകുന്നത്. നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ സംവിധാനങ്ങളുടെ സൈബർ സുരക്ഷയുടെ കാര്യത്തിൽ നാം ഇപ്പോഴും വളരെ പിന്നിൽ ആണെന്നതാണ് വാസ്തവം. ഇന്ത്യൻ സർക്കാർ വെബ്സെറ്റുകളും സോഷ്യൽ മീഡിയ അക്കൌണ്ടുകളും നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയായ ചരിത്രം ഉണ്ട്. സർക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ലോക് സഭയിൽ കേന്ദ്ര സർക്കാർ തന്നെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാരിന്റെ 600ൽ അധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായാണ് വെളിപ്പെടുത്തൽ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ ആണ് ചൊവ്വാഴ്ച ലോക്സഭയിൽ ഈ വിവരങ്ങൾ നൽകിയത്.

സർക്കാരിന്റെ ട്വിറ്റർ ഹാൻഡിലിനെയും ഇമെയിൽ അക്കൗണ്ടുകളെയും കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി ലോക് സഭയിൽ മറുപടി നൽകിയത്. രേഖാമൂലം നൽകിയ മറുപടിയിൽ, 2017 മുതൽ ഇത്തരത്തിലുള്ള 641 ഹാക്കിങ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഈ വിവരങ്ങൾ കൈമാറിയതെന്നും മന്ത്രി ലോക് സഭയെ അറിയിച്ചു.

2017ൽ മാത്രം കേന്ദ്ര സർക്കാരിന്റെ 175 സോഷ്യൽ മീഡിയ അക്കൌണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 2018ൽ 114 അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. 2019ൽ ഹാക്ക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ അക്കൌണ്ടുകളുടെ എണ്ണം 61 ആണ്. 2020ൽ കേന്ദ്ര സർക്കാരിന്റെ 77 സോഷ്യൽ മീഡിയ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2021ൽ 186 ഹാക്കിങ് സംഭവങ്ങൾ രേഖപ്പെടുത്തി. ഈ വർഷം ഇത് വരെ 28 സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്കിങിന് ഇരയായി.

ഭാവിയിൽ ഇത്തരം ഹാക്കിങ് തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ചോദ്യം വന്നിരുന്നു. സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന വിധത്തിലാണ് അനുരാഗ് താക്കൂർ ലോക് സഭയിൽ സംസാരിച്ചത്. സൈബർ സുരക്ഷ കൂട്ടാനും ഹാക്കിങ് ശ്രമങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് സിഇആർടി-ഇൻ സ്ഥാപിച്ചതെന്നും മന്ത്രി സഭയിൽ മറുപടി നൽകി. ഏറ്റവും പുതിയ സൈബർ ഭീഷണികളെക്കുറിച്ചുള്ള അലർട്ടുകളും ഉപദേശങ്ങളും സിഇആർടി-ഇൻ നൽകുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സദാ പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു.

ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ / സ്‌മാർട്ട്‌ഫോൺ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഫിഷിങ് ആക്രമണങ്ങൾ തടയുന്നതിനുമായി കാലാകാലങ്ങളിൽ സിഎസ്ഐആർടികൾ നൽകാറുണ്ടെന്നും അനുരാഗ് താക്കൂർ ലോക് സഭയിൽ പറഞ്ഞു. നിരീക്ഷണങ്ങളും ഫയർവാളുകളും സംരക്ഷണം ഒരുക്കുന്ന സർക്കാർ സംവിധാനങ്ങൾ ഇത്രയധികം തവണ ഹാക്ക് ചെയ്യപ്പെടുന്നത് ഗൗരവമേറിയ വിഷയം തന്നെ ആണ് എന്നത് തർക്കമില്ലാത്ത കാര്യം ആണ്.


Click it and Unblock the Notifications