ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 7,297 കോടിയുടെ നഷ്ടമാണ് VI നേരിടുന്നത്. റിലയൻസ് ജിയോയും എയർടെലും ലാഭകരമായി മുന്നോട്ട് പോകുമ്പോഴാണ് വിഐയുടെ ദുർഗതിയെന്ന് ഓർക്കണം.

എആർപിയു നിരക്കിൽ പിന്നോട്ട് പോകുന്നതാണ് വിഐയുടെ നഷ്ടക്കണക്കുകൾക്ക് ഒരു കാരണമെന്നാണ് വിലയിരുത്തൽ. എയർടെലും വിഐയും ഉയർന്ന എആർപിയുവാണ് ഈടാക്കുന്നത്. ഈ രണ്ട് കമ്പനികളെയും അപേക്ഷിച്ച് കുറഞ്ഞ എആർപിയുവാണ് വിഐയ്ക്ക് ഉള്ളത്. എന്താണ് എആർപിയുവെന്നും ഓരോ കമ്പനികളുടെയും എആർപിയു എത്രയാണെന്നും അറിയാൻ തുടർന്ന് വായിക്കുക.

എന്താണ് എആർപിയു
രാജ്യത്തെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും കഴിഞ്ഞ നവംബർ മാസത്തിൽ പ്ലാൻ റേറ്റുകൾ ഉയർത്തിയിരുന്നു. അന്നാണ് നമ്മളിൽ പലരും ആദ്യമായി എആർപിയു എന്നൊരു പദം കേട്ടത്. ഒരു ഉപയോക്താവിൽ നിന്നും ടെലിക്കോം കമ്പനികൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിനെയാണ് എആർപിയു എന്ന് പറയുന്നത്.

ഉപയോക്താക്കളിൽ നിന്നുള്ള ആളോഹരി വരുമാനം ഉയർത്താൻ വേണ്ടിയാണ് കമ്പനികൾ നവംബറിൽ നിരക്ക് വർധനവ് കൊണ്ട് വന്നത്. ഇതിന്റെ ഫലമായി പ്രധാനപ്പെട്ട രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളുടെയും വരുമാനം വർധിച്ചിരുന്നു. റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളുടെ എആർപിയുവും മറ്റ് കൂടുതൽ വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ എആർപിയു
183 രൂപയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ എയർടെലിന്റെ എആർപിയു. നിലവിൽ ടെലിക്കോം രംഗത്തെ ഏറ്റവും ഉയർന്ന എആർപിയുവും ഇത് തന്നെ. വിപണിയിൽ ഏറ്റവും കൂടുതൽ പ്രീമിയം കസ്റ്റമേഴ്സ് ഉള്ള സേവനദാതാവ് എയർടെൽ ആണെന്നതാണ് ഉയർന്ന എആർപിയു സൂചിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണം.

ഏറ്റവും വലിയ എതിരാളിയായ ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ കൂടിയ നിരക്കുകൾ ഉള്ള പ്ലാനുകളാണ് എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. കൂടുതൽ പണം ചിലവഴിക്കുന്ന പ്രീമിയം ഉപയോക്താക്കളെയാണ് തങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നതെന്നാണ് എയർടെൽ ഇതിന് നൽകുന്ന ന്യായീകരണം. ഇത് ശരി വയ്ക്കുന്ന വിധത്തിലാണ് എആർപിയു കണക്കുകൾ.

റിലയൻസ് ജിയോ എആർപിയു
175.7 രൂപയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ജിയോയുടെ എആർപിയു. എയർടെലുമായി ചെറിയ വ്യത്യാസം മാത്രമാണ് ഇക്കാര്യത്തിൽ ജിയോയ്ക്കുള്ളത്. എന്നാൽ എആർപിയു കുറവാണെങ്കിലും റിലയൻസ് ജിയോയുടെ മൊത്തത്തിലുള്ള വരുമാനം എയർടെലിനെ അപേക്ഷിച്ച വളരെ കൂടുതൽ ആണ്. കൂടുതൽ ഉയർന്ന ലാഭക്കണക്കുകളും ജിയോയ്ക്ക് സ്വന്തം. മൂന്ന് സ്വകാര്യ കമ്പനികളിൽ ഏറ്റവും ലാഭകരമായ പ്ലാനുകൾ ഓഫർ ചെയ്യുന്നതും ജിയോ തന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയും റിലയൻസ് ജിയോയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വോഡഫോൺ ഐഡിയ എആർപിയു
ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 128 രൂപയാണ് വോഡഫോൺ ഐഡിയയുടെ ( വിഐ ) എആർപിയു. സ്വകാര്യ ടെലിക്കോം സെക്ടറിലെ തന്നെ ഏറ്റവും കുറഞ്ഞ എആർപിയു നിരക്കാണ് ഇതെന്നും അറിഞ്ഞിരിക്കണം. മറ്റ് കമ്പനികളുടെ എആർപിയു നിരക്കുകൾക്ക് അടുത്തെങ്കിലും എത്താൻ വിഐയ്ക്ക് നിരക്ക് വർധനവ് എന്ന ഓപ്ഷൻ ആണ് മുന്നിലുള്ളത്. അതിന് കമ്പനി തയ്യാറാകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

എങ്ങനെ നന്നാകും വിഐ?
പുറത്ത് നിന്നുള്ള നിക്ഷേപങ്ങൾ സമാഹരിക്കാൻ കഴിയാത്തതാണ് വിഐ നേരിടുന്ന പ്രധാന വെല്ലുവിളി. കമ്പനിയുടെ ഇക്വിറ്റി കൺവേർഷൻ പ്രോസസ് വൈകുന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. എയർടെലും ജിയോയും സെറ്റ് ചെയ്തിരിക്കുന്ന ക്യാപകസ് സ്പെൻഡിങ് ലിമിറ്റിലേക്ക് വിഐയും എത്തേണ്ടതുണ്ട്.

5ജി സ്പെക്ട്രം ലേലത്തിൽ വളരെ കരുതലോയാണ് വിഐ പങ്കെടുത്തത്. പ്രത്യേക സർക്കിളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ നിന്ന് വരുമാനം നേടാനുമാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് തോന്നുന്നത്. ബിഹാർ ഒഴികെയുള്ള ടെലിക്കോം സി സർക്കിളുകളിൽ ഒന്നിൽ പോലും കമ്പനി താത്പര്യം കാണിച്ചില്ലെന്നതും ഓർക്കണം.

ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,530 കോടി രൂപയാണ്. എയർടെലിന് 1,607 കോടി രൂപയും അറ്റാദായമുണ്ട്. ഇവിടെയാണ് വോഡഫോൺ ഐഡിയ 7,297 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ലതല്ലെന്നതിന് ഇതിലും വലിയ സൂചന ആവശ്യമില്ല. സ്ഥാപനത്തിൽ നിക്ഷേപം നടത്തിയവർക്ക് താത്പര്യം നഷ്ടപ്പെടുന്നതിന് മുമ്പ് എതെങ്കിലും മാർഗത്തിൽ വരുമാന വർധനവ് കണ്ടെത്തുകയാണ് വിഐ ചെയ്യേണ്ടത്.


Click it and Unblock the Notifications








