സ്ഥാനം പോയാലും കയ്യിലെത്തുക കോടികൾ; ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന്റെ ഭാവിയെന്ത്?
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നിലൂടെ ട്വിറ്റർ സ്വന്തമാക്കിയിരിക്കുകയാണ് ലോക കോടീശ്വരൻ ഇലോൺ മസ്ക്. നാളുകൾ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലാണ് മോഹ വില നൽകി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്ന് മസ്ക് സ്വന്തമാക്കിയത്. ഏകദേശം 44 ബില്യൺ ഡോളറാണ് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികൾക്കുമായി ഇലോൺ മസ്ക് ഓഫർ ചെയ്തിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അന്തിമ കരാറിൽ ഒപ്പിടുന്നതോടെ ട്വിറ്റർ മസ്കിന്റെ സ്ഥാപനമാകും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ നിലവിലെ സിഇഒ പരാഗ് അഗ്രവാളിന് എന്ത് സംഭവിക്കുമെന്നതാണ് ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ചകളിൽ ഒന്ന്.

ഏറെ നാളുകളായി ട്വിറ്റർ മാനേജ്മെന്റിനെതിരെ കനത്ത വിമർശനമാണ് ഇലോൺ മസ്ക് നടത്തി വരുന്നത്. മാനേജ്മെന്റിൽ വിശ്വാസമില്ലെന്ന പ്രസ്താവനയും മസ്ക് നടത്തിയിരുന്നു. അതിനാൽ തന്നെ മസ്കിന്റെ കീഴിലെ പുതിയ മാനേജ്മെന്റിൽ പരാഗിനെ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ പരാഗിനെ അങ്ങനെയങ്ങ് ഇറക്കി വിടാനും മസ്കിന് ആവില്ല. കമ്പനി ഏറ്റടെുത്ത് 12 മാസത്തിനുള്ളിൽ പരാഗിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഏകദേശം 42 മില്യൺ യുഎസ് ഡോളർ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ 320 കോടിയോളം വരും ഈ തുക. റിസർച്ച് ഫേം ആയ ഇക്വിലാറാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

അഗ്രവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും അദ്ദേഹത്തിന്റെ ട്വിറ്റർ ഓഹരികളുടെ ഉയർന്ന നിരക്കും മറ്റും കണക്കിലെടുത്താണ് ഇക്വിലാറിന്റെ വിലയിരുത്തൽ. ഒരു ഷെയറിന് 54.20 ഡോളർ എന്നതാണ് മസ്ക് നൽകിയിരിക്കുന്ന ഓഫർ. ഇതും പരാഗ് അഗ്രവാളിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുടെ കണക്ക് കൂട്ടിലിനെ സ്വാധീനിച്ചിട്ടുണ്ട്. അതേ സമയം ഇക്വിലാറിന്റെ എസ്റ്റിമേറ്റിനെക്കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

2021 നവംബറിലാണ് പരാഗ് അഗ്രവാൾ ട്വിറ്റർ സിഇഒ ആയി നിയമിതനാകുന്നത്. അതിന് മുമ്പ് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. 2021ൽ 30.4 മില്യൺ ഡോളറാണ് അഗ്രവാളിന് ട്വിറ്റർ നൽകിയ പ്രതിഫലം. ഓഹരികളുടെ രൂപത്തിലാണ് ഈ തുകയിൽ ഭൂരിഭാഗവും അദ്ദേഹത്തിന് ലഭിച്ചത്. ഓഹരികൾക്ക് ഉയർന്ന വിലയാണ് മസ്ക് ഓഫർ ചെയ്തിരിക്കുന്നത്. ഇതിന് അനുസരിച്ച് പരാഗിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയും ഉയരും.

അഗ്രവാളിന്റെയും ട്വിറ്ററിന്റെയും ഭാവി
2013 മുതൽ പബ്ലിക് കമ്പി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ട്വിറ്ററാണ് മസ്കിന്റെ മാത്രം കമ്പനിയായി മാറുന്നത്. ട്വിറ്ററിൽ അഗ്രവാൾ തുടരുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണ് എന്ന് തന്നെയാണ് ഉത്തരം. നേരത്തെ പറഞ്ഞത് പോലെ തനിക്ക് ട്വിറ്റർ മാനേജ്മെന്റിൽ വിശ്വാസമില്ലെന്ന് മസ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മസ്ക് ആദ്യമായി ട്വിറ്ററിൽ ഓഹരികൾ സ്വന്തമാക്കിയ സമയത്ത്, മസ്ക് ട്വിറ്റർ ബോർഡിൽ അംഗമാകില്ലെന്നും അത് നല്ലതാണെന്നും പരാഗ് അഗ്രവാൾ പറഞ്ഞിരുന്നു.

ഇതൊരു ഉരസലിന്റെ ലക്ഷണമായി വേണമെങ്കിലും വിലയിരുത്താവുന്നതാണ്. എങ്കിലും ഇലോൺ മസ്കിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നത് അൽപ്പം ബുദ്ധിമുട്ടാണെന്നത് കാര്യങ്ങളിൽ അവ്യക്തത നിലനിർത്തുന്നു. ട്വിറ്റർ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ടൌൺഹാൾ മീറ്റിങ് നടത്താൻ ഒരുങ്ങുകയാണ് ഇലോൺ മസ്ക്. ടൌൺഹാളിൽ ഇലോൺ മസ്ക് നടത്തുന്ന പരാമർശങ്ങൾ ട്വിറ്ററിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കും എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും എന്ന് ഉറപ്പാണ്.

ഇപ്പോഴത്തെ വിൽപ്പനയടക്കമുള്ള നടപടികൾ പരാഗ് അഗ്രവാളിൽ ട്വിറ്റർ മാനേജ്മെന്റിനും വലിയ താത്പര്യമില്ലെന്നാണ് കരുതേണ്ടത്. പ്രത്യേകിച്ചും കമ്പനി വേണ്ടത്ര ലാഭം ഉണ്ടാക്കുന്നില്ലെന്ന സാഹചര്യം പരിഗണിച്ച്. 2021 നവംബറിൽ ട്വിറ്റർ സഹ സ്ഥാപകൻ ജാക്ക് ഡോർസിയിൽ നിന്നാണ് പരാഗ് അഗ്രവാൾ സിഇഒ സ്ഥാനം ഏറ്റെടുത്തത്. മസ്ക് ട്വിറ്റർ എറ്റെടുക്കുന്നതോടെ വരുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ വലിയ ധാരണയില്ലെന്നും കാര്യങ്ങൾ അനിശ്ചിതത്വത്തിൽ ആണെന്നും അഗ്രവാൾ പറഞ്ഞിരുന്നു. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്റർ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു പരാഗ്. റോയിറ്റേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.


Click it and Unblock the Notifications








