എന്റെ കമ്പനി എന്റെ സൌകര്യം.. തന്നോട് തർക്കിച്ച ട്വിറ്റർ ജീവനക്കാരനെ പുറത്താക്കി ഇലോൺ മസ്ക്
പൊതുവിടത്തിൽ സ്വന്തം കമ്പനിയിലെ ജീവനക്കാരാൽ തിരുത്തപ്പെടുകയും വിമർശിപ്പിക്കപ്പെടുകയും ഒക്കെ ചെയ്താൽ ഏതെങ്കിലും മുതലാളിമാർ സഹിക്കുമോ...? എന്റെ മുതലാളി സഹിക്കുമെന്ന് നെഞ്ചിൽ തൊട്ട് പറയാൻ ഒരു തൊഴിലാളിക്കും സാധിക്കില്ല. ആ പാഠം ട്വിറ്ററിലെ ജീവനക്കാരെ ഒന്ന് പഠിപ്പിച്ച് വിട്ടിരിക്കുകയാണ് സാക്ഷാൽ ഇലോൺ മസ്ക്. സോഷ്യൽ മീഡിയയിൽ ( Twitter ) മസ്ക് നടത്തിയ അഭിപ്രായപ്രകടനങ്ങളെ തിരുത്തുകയും വിമർശിക്കുകയും ഒക്കെ ചെയ്ത ജീവനക്കാരനെ രണ്ട് വാക്കുകൾ മാത്രമുള്ള ട്വീറ്റിലൂടെ മസ്ക് പുറത്താക്കി. പിന്നാലെ എതിർത്ത് സംസാരിക്കുന്നവരുടെ ജോലി കളയുന്ന സമീപനം നല്ലതാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ ട്വിറ്ററിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്.

എറിക് ഫ്രാൻഹോഫർ ( Eric Frohnhoefer ) എന്ന ട്വിറ്റർ എഞ്ചിനീയർക്കാണ് ജോലി നഷ്ടമായത്. ഏറ്റവും രസകരമായ കാര്യം 3,000ത്തിൽ അധികം ട്വിറ്റർ ജീവനക്കാർക്ക് ജോലി നഷ്ടമായ കൂട്ടപ്പിരിച്ചുവിടൽ സമയത്ത് കമ്പനി നിലനിർത്തിയ ആളുകളിൽ ഒരാളാണ് എറിക് ഫ്രാൻഹോഫർ എന്നതാണ്. ഒടുവിൽ ദിവസങ്ങൾക്കിപ്പുറം ലോക കോടീശ്വരനായ സ്വന്തം മുതലാളിയോട് തർക്കിച്ചതിന്റെ പേരിൽ എറിക്കിന് ജോലി നഷ്ടമാകുകയും ചെയ്തു.

ട്വിറ്റർ സ്ലോ ആകുന്നതിനെച്ചൊല്ലിയാണ് മുതലാളിയും ജീവനക്കാരനും ട്വിറ്ററിൽ തല്ല് കൂടിയതെന്നതാണ് ഏറ്റവും രസകരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വിറ്റർ സ്ലോ ആകുന്നതിൽ മാപ്പ് ചോദിച്ച് കൊണ്ട് മസ്ക് ഒരു ട്വീറ്റ് ഇട്ടിരുന്നു. പിന്നാലെ മസ്കിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത എറിക് ഫ്രാൻഹോഫർ ആറ് വർഷം ട്വിറ്ററിന്റെ ആൻഡ്രോയിഡ് വിഭാഗത്തിൽ പണിയെടുത്ത തനിക്കിത് തെറ്റാണെന്ന് പറയാൻ കഴിയുമെന്ന് വാദിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പേരും തമ്മിൽ ചൂടേറിയ വാഗ്വാദവും നടന്നു.

തർക്കം മുറുകുന്നതിനിടയിൽ എറിക്കിന്റെ ധിക്കാരം നിറഞ്ഞ മറുപടികളിൽ മസ്ക് ഏറെ അസ്വസ്ഥനാകുന്നതായി മനസിലാകും. ഒരു ഘട്ടത്തിൽ ട്വിറ്ററിന്റെ പ്രകടനം മോശമായതിനെക്കുറിച്ച് വരെ മസ്ക് ചോദ്യമുയർത്തി. ആൻഡ്രോയിഡ് ഡിവൈസുകളിൽ ട്വിറ്റർ സ്ലോ ആയത് പരിഹരിക്കാൻ നിങ്ങൾ എന്ത് ചെയ്തുവെന്ന് വരെ മസ്ക് ചോദിച്ചു. മൂന്ന് മണിക്കൂറോളം ഇരുവരും ട്വിറ്ററിൽ ഏറ്റുമുട്ടി.

മറ്റ് ട്വിറ്റർ യൂസേഴ്സും ഇതിനിടയിൽ തർക്കത്തിൽ ഇടപെട്ടിരുന്നു. മസ്കിനൊപ്പമായിരുന്നു ഇവരിൽ ഭൂരിപക്ഷവും. പൊതു പ്ലാറ്റ്ഫോമിൽ ഇലോൺ മസ്കുമായി തർക്കിക്കുന്നതിൽ എറിക് ഫ്രാൻഹോഫറെ ഇക്കൂട്ടർ വിമർശിക്കുകയും ചെയ്തു. മസ്ക് ചോദ്യങ്ങൾ സ്വകാര്യമായി ചോദിക്കണമെന്നാണ് ഇതിന് എറിക് നൽകിയ മറുപടി. മസ്കിന് സ്ലാക്കും ഇ മെയിലും ഉപയോഗിക്കാമെന്നും എറിക് പറഞ്ഞു.

ട്വീറ്റുകളുടെയും റീ ട്വീറ്റുകളുടെയും ഒരു പരമ്പരയ്ക്കൊടുവിൽ എറിക് ഫ്രാൻഹോഫറെ പുറത്താക്കിയതായി ( He's fired ) മസ്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. സല്യൂട്ട് ചെയ്യുന്ന ഇമോജി അയച്ചായിരുന്നു ഈ ട്വീറ്റിന് എറിക് മറുപടി നൽകിയത്. പൊതുവിടത്തിൽ തന്നെ എതിർത്ത ജീവനക്കാരനെ അവിടെ വച്ച് തന്നെ പുറത്താക്കുന്ന അസാധാരണമായ നടപടിയാണ് മസ്കിൽ നിന്നുണ്ടായത്.

പുറത്താക്കിയത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പുകളോ സന്ദേശങ്ങളോ തനിക്ക് ട്വിറ്ററിൽ നിന്ന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് എറിക് ഫ്രാൻഹോഫർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ലാപ്ടോപ്പ് ലോക്ക് ആയെന്നും അത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും എറിക് പറയുന്നു. നേരത്തെ ജോലി നഷ്ടമായ ജീവനക്കാരുടെ ലാപ്പുകളും സമാനമായി പണി മുടക്കിയിരുന്നു.

കമ്പനിയിൽ ഇപ്പോൾ ആർക്കും തമ്മിൽ വിശ്വാസമില്ലെന്നാണ് എറിക് പറയുന്നത്. പുതിയ മാനേജ്മെന്റിലും ജീവനക്കാർക്ക് വിശ്വാസമില്ല. മാനേജ്മെന്റിന് ജീവനക്കാരെയും വിശ്വാസമില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ട്വിറ്റർ പ്രവർത്തിക്കുന്നത്. ട്വിറ്ററിലെ പ്രശ്നങ്ങൾക്ക് കാരണം ഈ അനിശ്ചിതാവസ്ഥയാണെന്നും എറിക് ഫ്രാൻഹോഫർ ചൂണ്ടിക്കാട്ടുന്നു.

41 കാരനായ എറിക് ഫ്രാൻഹോഫർ 8 വർഷമായി ട്വിറ്ററിൽ ജോലി ചെയ്ത് വരികയായിരുന്നു. വളരെപ്പെട്ടെന്ന് ജോലി നഷ്ടമായതിന്റെ ആഘാതത്തിലാണ് ഫ്രാൻഹോഫറെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ സ്വന്തം സ്ഥാപനത്തിന്റെ മേധാവിയെ പൊതുവിടത്തിൽ അധിക്ഷേപിച്ചതിൽ എറിക് ഫ്രാൻഹോഫറും വിമർശനം നേരിടുന്നുണ്ട്.


Click it and Unblock the Notifications