കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തി! ഐഫോൺ ഇന്ത്യയിൽ ഉണ്ടാക്കേണ്ടെന്ന് ആപ്പിളിനോട് കൽപ്പിച്ച് ട്രംപ്
അമേരിക്കയുടെ സൗഹൃദരാജ്യമായാണ് ഇന്ത്യ കരുതപ്പെടുന്നത്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് പെരുമാറിയിട്ടുള്ളതും. എന്നാൽ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ ഇന്ത്യക്കും പണി കിട്ടുമോ എന്ന് ആശങ്കയുണ്ടാക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാരണം ഐഫോൺ ഇന്ത്യയിൽ നിർമിക്കേണ്ട എന്ന നിലയ്ക്ക് ആപ്പിളിനോട് ട്രംപ് നിർദേശം നൽകി എന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. യുഎസും ഖത്തറും തമ്മിലുള്ള ബിസിനസ്സ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് തന്നെയാണ് ഇത്തരമൊരു നിർദേശം താൻ നൽകിയതായി വെളിപ്പെടുത്തിയിരിക്കുന്നത്.
"ടിം കുക്കുമായി ഇന്നലെ എനിക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഞാൻ പറഞ്ഞു, 'ടിം നിങ്ങൾ എന്റെ സുഹൃത്താണ്, ഞാൻ നിങ്ങളോട് വളരെ നന്നായി പെരുമാറിയിട്ടുണ്ട്, നിങ്ങൾ 500 ബില്യൺ ഡോളറിന്റെ പ്രഖ്യാപനവുമായി ഇവിടെ (യുഎസിൽ) വരുന്നു, ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം നിർമ്മാണം നടത്തുന്നതായി ഞാൻ കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല''.

''നിങ്ങൾക്ക് ഇന്ത്യയെ പരിപാലിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിർമ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്'" എന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് പറഞ്ഞു എന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയെ ഞെട്ടിക്കുന്ന ഒരു നീക്കം ആയാണ് വിലയിരുത്തപ്പെടുന്നത്. ചൈനയ്ക്ക് മേലുള്ള ട്രംപിന്റെ നടപടികൾ അടുത്തിടെ ഏറെ ചർച്ചയാകുകയും ലോക വിപണികളെപ്പോലും പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
ചൈനയുമായുള്ള യുഎസിന്റെ തർക്കങ്ങൾക്ക് കഴിഞ്ഞ ദിവസം താൽക്കാലിക വെടിനിർത്തൽ ഉണ്ടായി എന്ന് ആശ്വസിച്ചിരിക്കെയാണ് ഇന്ത്യക്ക് നേരെ ട്രംപിന്റെ ദൃഷ്ടി തിരിഞ്ഞിരിക്കുന്നത്. നേരത്തെ താരിഫ് വർധനവിന്റെ സമയത്ത് ഇന്ത്യക്കും യുഎസ് നികുതി വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇതും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പാര!
''അമേരിക്കയെ നശിപ്പിക്കാൻ പുറത്തുനിന്ന് ആരും വേണ്ട, ഇപ്പോൾ ഒരാൾ അവിടെത്തന്നെയുണ്ട്'' എന്നാണ് അമേരിക്കൻ വിരോധികൾ ഇപ്പോൾ പറഞ്ഞുനടക്കുന്നത്. ഇയാൾക്ക് ഭ്രാന്തുണ്ടോ എന്ന് സാധാരണക്കാർ പോലും അമ്പരപ്പോടെ ചോദിച്ചുപോകുന്ന തീരുമാനങ്ങളും പ്രസ്താവനകളും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ദേശിച്ച് ഇത്തരം ആക്ഷേപങ്ങൾ പരക്കുന്നതിനിടയിലാണ് ഇന്ത്യക്കെതിരേയും ട്രംപിന്റെ നാക്കുകൊണ്ടുള്ള അടി എത്തിയിരിക്കുന്നത്.
നേരത്തെ ചൈനയ്ക്കെതിരേ യുഎസ് തിരിഞ്ഞപ്പോൾ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ചൈനയിൽ നിന്ന് ഐഫോൺ ഉൽപ്പാദനം ഇന്ത്യയിലേക്ക് ഘട്ടം ഘട്ടമായി മാറ്റാൻ ആപ്പിൾ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ചൈനയ്ക്കെതിരേയുള്ള യുഎസ് നയം ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് കരുതിയിടത്തുനിന്ന് ട്രംപിന്റെ നീക്കം ഇന്ത്യയെ നിലവിൽ ഉള്ളതിനെക്കാൾ മോശം നിലയിലേക്ക് കൊണ്ടുപോകും എന്ന നിലയിലേക്ക് കാര്യങ്ങൾ ആശങ്കയിലായിരിക്കുന്നു.
ജൂൺ പാദത്തിൽ യുഎസിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ടിം കുക്ക് സ്ഥിരീകരിച്ച സമയത്താണ് ട്രംപിന്റെ പരാമർശങ്ങൾ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യുഎസ് ഉൽപന്നങ്ങൾക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ പറഞ്ഞതായും ട്രംപ് ഇപ്പോൾ അവകാശപ്പെട്ടിട്ടുണ്ട്. ഇക്കാലമത്രയും ആപ്പിൾ ചൈനയിൽ ഉത്പാദനം നടത്തിയത് ഞങ്ങൾ ക്ഷമിച്ചു. എന്നാൽ ഇന്ത്യയിൽ നിങ്ങൾ പ്ലാന്റുകൾ നിർമിക്കുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ല എന്ന ട്രംപിന്റെ നയം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
വായിൽ വരുന്നത് ട്രംപ് വിളിച്ചുപറയുമെങ്കിലും അതിൽപ്പലതും അപ്രായോഗികമായതിനാൽ നടപടികൾ ഉണ്ടാകാറില്ല. അതുപോലെ തന്നെ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നതിന് എതിരേയുള്ള ട്രംപിന്റെ പ്രസ്താവനയും വെറും ഉണ്ടയില്ലാ വെടി പോലെയായാൽ ഇന്ത്യക്ക് പേടിക്കാനില്ല. അതേസമയം നയത്തിൽ ഉറച്ചുനിന്ന് ഇന്ത്യയിലെ ഐഫോൺ നിർമാണം നിർത്തലാക്കാൻ ട്രംപ് മുന്നിട്ടിറങ്ങിയാൽ ആപ്പിളിനും ഇന്ത്യക്കും അത് ക്ഷീണമാകും.


Click it and Unblock the Notifications








