ഇതിൽക്കൂടുതൽ വാങ്ങിയാൽ പിടിവീഴും! 27 ലക്ഷം സിം കാർഡുകൾ കേന്ദ്രം ഡീആക്ടിവേറ്റ് ചെയ്യാൻ പോകുന്നു
രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ സിം കാർഡുകൾക്ക് മേൽ കർശന നടപടികൾ തുടർന്ന് കേന്ദ്ര സർക്കാർ. സൈബർ തട്ടിപ്പുകളുടെ പ്രധാന കണ്ണി വ്യാജ സിം കാർഡുകളാണ്. ഇവയ്ക്കെതിരേ നടപടി കർശനമാക്കാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ നീക്കം. ഇതിന്റെ സുപ്രധാന ഘട്ടമെന്ന നിലയിൽ ഇപ്പോൾ 27 ലക്ഷം സിം കാർഡുകൾ ഡീആക്ടീവേറ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. തുടക്കത്തിൽ ബിഹാർ ടെലിക്കോം സർക്കിളിലാണ് ഈ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാർ ലൈസൻസ് സർവീസ് ഏരിയ (LSA)യിലെ 27 ലക്ഷം അനധികൃത സിം കാർഡുകൾ നീക്കുമെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ നിരോധിക്കാൻ പോകുന്ന 27 ലക്ഷം സിം കാർഡുകളിൽ 3 ലക്ഷം സിം കാർഡുകൾ ബിഎസ്എൻഎൽ കണക്ഷനുകളാണ്. ബാക്കി അവശേഷിക്കുന്ന ബഹുഭൂരിപക്ഷം കണക്ഷനുകളും, അതായത് ഏതാണ്ട് 24 ലക്ഷം കണക്ഷനുകളും ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികളുടേത് ആണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ഓരോ വ്യക്തിക്കും കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് അയാളുടെ പേരിൽ പരമാവധി 9 സിം കാർഡുകൾ വരെയാണ് സ്വന്തമാക്കാനാകുക. എന്നാൽ ബിഹാറിൽ പലരുടെയും പേരിൽ നിരവധി സിം കാർഡുകളുണ്ട്. 9 സിം കാർഡിന് മുകളിൽ കൈവശം വച്ചിരിക്കുന്നവരുടെ അധിക സിം കാർഡുകളാണ് ഡീആക്ടിവേറ്റ് ചെയ്യുക.
ഒമ്പതിൽ കൂടുതൽ സിം കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ അത് ടെലിക്കോം കമ്പനികളെ അറിയിക്കുകയും അവശ്യമുള്ള നമ്പർ ഏതെന്ന് പറഞ്ഞ ശേഷം മറ്റ് നമ്പറുകൾ ഒഴിവാക്കുകയും വേണം. ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാധകമാണ്. 9 സിം കാർഡുകൾക്ക് ശേഷമുള്ള സിം കാർഡുകൾ ഓട്ടോമാറ്റിക്കായി ഡീആക്ടിവേറ്റ് ചെയ്യപ്പെടും.
ബിഹാറിൽ സൈബർ കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് അധിക സിം കൈവശം വച്ചിരിക്കുന്നവർക്കെതിരേയുള്ള കർശന നടപടികൾ ബിഹാറിൽ നിന്ന് ആരംഭിച്ചിരിക്കുന്നത് എന്ന് IANS റിപ്പോർട്ട് പറയുന്നു. 9 സിം കാർഡിൽ അധികം കൈവശം വച്ചിരിക്കുന്ന ആയിരക്കണക്കിന് വ്യക്തികൾക്ക് ബിഹാറിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓരോരുത്തരുടെയും കൈവശമുള്ള സിം കാർഡുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടാകുന്നത് സൈബർ തട്ടിപ്പുകൾ കുറയ്ക്കാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു. നേരത്തെ സൈബർ തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി സിം കാർഡ് വിൽപ്പനയ്ക്കും കേന്ദ്ര ടെലിക്കോം വകുപ്പ് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ പുതിയ മൊബൈൽ കണക്ഷനുകൾക്കും ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (Prime Minister's Office) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് (ഡിഒടി) നിർദ്ദേശിച്ചതായി കഴിഞ്ഞ മാസം റിപ്പോർട്ട് ഉണ്ടായിരുന്നു.
നിയമവിധേയമായല്ലാതെ സിം വിൽപ്പന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത്തരക്കാർക്കെതിരേ കർശന നടപടി ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ടെലിക്കോം വകുപ്പിന്റെ നിലപാട്. നിയമവിരുദ്ധമായി സിം കാർഡ് വിൽപ്പന നടത്തിയതിന് ഇന്ത്യയിലുടനീളം 365 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇ.ടി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാജ കോളുകൾക്കെതിരേയും സംശയകരമായ നമ്പറുകൾക്കെതിരേയും റിപ്പോർട്ട് നൽകാൻ പൗരന്മാർക്കായി സഞ്ചാർ-സാഥി പോർട്ടൽ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പറുകൾ പരിശോധനയ്ക്ക് ശേഷം ഡീആക്ടിവേറ്റ് ചെയ്യും. ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്ന കുറ്റവാളികൾ, നിരവധി വാട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ജനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ് സിം കാർഡുകളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും സർക്കാർ ബ്ലോക്ക് ചെയ്തുവരുന്നു.


Click it and Unblock the Notifications








