ട്വിറ്ററിൽ വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി: ഗൂഗിൾ ഫ്യൂസ് ഊരിയതെന്ന് ചിലർ, തന്ത്രമെന്ന് മസ്ക്!
ട്വിറ്ററിൽ വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച് ചെയർമാൻ ഇലോൺ മസ്ക്. ശനിയാഴ്ച ഒരു ട്വീറ്റിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്ഥിരീകരിക്കപ്പെട്ട അക്കൗണ്ടുകളുടെ ഉടമകൾക്ക് ഒരു ദിവസം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം 6,000 ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരീകരിക്കാത്ത അക്കൗണ്ടുടമകൾക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം 600 ആയി പരിമിതപ്പെടുത്തും.
വെരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുടമകൾക്ക് പ്രതിദിനം 300 പോസ്റ്റുകൾ മാത്രമാണ് ഇനി വായിക്കാൻ കഴിയുകയെന്നും ട്വീറ്റിൽ മസ്ക് അറിയിക്കുന്നു. ട്വിറ്റർ നേരിടുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ നീക്കം എന്നാണ് മസ്ക് പറയുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റർ ആക്സസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

ചില ഉപയോക്താക്കൾക്ക് ട്വീറ്റുകൾ കാണാനായില്ല. മറ്റു ചിലർക്ക് ട്വീറ്റുകൾ ലഭിക്കാനുള്ള പരിധി പിന്നിട്ടു എന്ന സന്ദേശമാണ് ലഭ്യമായത്. ഇതോടെ ഉപയോക്താക്കൾ പരാതിപ്പെടുകയും മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മസ്ക് പുതിയ തീരുമാനം സംബന്ധിച്ച അറിയിപ്പ് ട്വീറ്റിലൂടെ അറിയിച്ചത്.
ട്വിറ്റർ ഡാറ്റകൾ അനധികൃതമായി ചിലർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ''ഡാറ്റാ സ്‌ക്രാപ്പിംഗിന്റെയും സിസ്റ്റം കൃത്രിമത്വത്തിന്റെയും'' പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ തീരുമാനം നടപ്പാക്കിയിരിക്കുന്നത് എന്നുമാണ് മസ്കിന്റെ വിശദീകരണം. ഇതിൻ പ്രകാരം ഉപയോക്താക്കൾക്ക് ദിവസം നിശ്ചിത എണ്ണം ട്വീറ്റുകൾ മാത്രം വായിക്കാം. ഈ പ്രശ്നം നേരിടുന്നതിന് മുമ്പ് ട്വിറ്ററിൽ മസ്ക് മറ്റൊരു തീരുമാനം നടപ്പാക്കിയിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു അക്കൗണ്ട് ഉള്ളവർക്കേ ഇനി ട്വീറ്റുകൾ കാണാൻ സാധിക്കൂ എന്നതായിരുന്നു ആ തീരുമാനം. ഈ നീക്കത്തെ താൽക്കാലിക അടിയന്തര നടപടി എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. നിരവധി സ്ഥാപനങ്ങൾ ട്വിറ്ററിലെ ഡാറ്റ തങ്ങളുടെ ആവശ്യങ്ങൾക്കായി അനധികൃതമായി കൈക്കലാക്കുന്നു എന്നാണ് മസ്ക് ആരോപിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഓപ്പൺഎഐ ട്വിറ്റർ ഡാറ്റ ചോർത്തി ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതായി മസ്ക് പ്രത്യക്ഷമായിത്തന്നെ ആരോപിച്ചിരുന്നു. എഐ ഗവേഷണം നടത്തുന്ന പല സ്ഥാപനങ്ങളും തങ്ങളുടെ ട്വിറ്റർ ഡാറ്റ ഉപയോഗിക്കുന്നു എന്നാണ് മസ്കിന്റെ വാദം. ഇക്കാര്യത്തിലുള്ള അതൃപ്തി മസ്ക് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ട്വീറ്റ് പരിധി നിയന്ത്രണമെന്നാണ് വിശദീകരണം.
എന്നാൽ, മസ്കിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്നും ട്വിറ്റർ ഗുരുതരമായ തകർച്ച നേരിടുന്നു എന്നും ചില ഉപയോക്താക്കൾ ആരോപിക്കുന്നു. അതിനെ മറച്ചുപിടിക്കാനാണ് പുതിയ നിയന്ത്രണങ്ങൾ എന്നാണ് ചിലർ ആരോപിക്കുന്നത്. ട്വിറ്റർ 'DDOS' ചെയ്തിരിക്കാമെന്നും അതാണ് പലർക്കും ട്വീറ്റുകൾ ലഭിക്കാതായത് എന്നും ഷെൽഡൻ ചാങ് എന്ന വെബ് ഡെവലപ്പർ അഭിപ്രായപ്പെടുന്നു.

DDoS എന്നത് ഡിസ്ട്രിബ്യൂട്ടഡ് ഡിനൈയൽ ഓഫ് സർവീസിനെ സൂചിപ്പിക്കുന്നു. ഉയർന്ന അളവിലുള്ള അഭ്യർത്ഥനകളുള്ള ഒരു സെർവറിനെയോ നെറ്റ്‌വർക്കിനെയോ അടിച്ചമർത്തുന്നത് ഒരു DDoS ആക്രമണത്തിൽ ഉൾപ്പെടുന്നു. അതോടെ നെറ്റ്വർക്ക് ആക്‌സസ് ചെയ്യാനാകാതെവരുന്നു. ട്വിറ്ററിന്റെ ഉള്ളിലെ പ്രക്രിയകൾ അതിന്റെ സ്വന്തം സിസ്റ്റത്തെ അടിച്ചമർത്തുകയും അത് തകരാറുകൾക്ക് കാരണമാകുകയും ചെയ്തിരിക്കാം എന്ന് ചാങ് ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് ട്വിറ്റർ ഉപയോക്താക്കളുടെ ട്വീറ്റുകളും മറ്റ് വിവരങ്ങളും ലഭ്യമാകാത്ത വിധത്തിലുള്ള മാറ്റം അടുത്തിടെ ട്വിറ്ററിൽ നടപ്പാക്കി. ഈ അപ്ഡേറ്റ് ആകാം പിന്നീട് ഉപയോക്താക്കൾക്ക് അനുഭവപ്പെട്ട തകരാറിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനുപുറമെ, ഗൂഗിളുമായുള്ള കമ്പനിയുടെ കരാർ പുതുക്കൽ തീയതി ജൂൺ 30 ന് ആയിരുന്നു.
എന്നാൽ ട്വിറ്റർ തങ്ങളുടെ ഗൂഗിൾ ക്ലൗഡ് ബില്ലുകൾ അടയ്ക്കാൻ വിസമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമൂലവും ട്വിറ്ററിൽ പ്രശ്നങ്ങൾ നേരിട്ടിരിക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാർ കാലാവധി പിന്നിട്ടതിന്റെ പിറ്റേ ദിവസമാണ് തകരാറുകൾ ഉണ്ടായത് എന്നതിനാൽ ബില്ല് അടയ്ക്കാഞ്ഞതിനെ തുടർന്ന് ഗൂഗിൾ 'ഫ്യൂസ്' ഊരിയതാകാം പ്രശ്നങ്ങൾക്ക് കാരണമെന്ന വാദവും തള്ളിക്കളയാനാകില്ല.


Click it and Unblock the Notifications








