വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇലോൺ മസ്ക്; ഇത്തവണ ചൊറിച്ചിൽ വാട്സ്ആപ്പിനിട്ട് | WhatsApp
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ടെക്ക് കമ്പനികൾക്കെതിരെ ഇടയ്ക്ക് രംഗത്ത് വരുന്നത് ലോക കോടീശ്വരന്മാരിൽ ഒരാളായ ഇലോൺ മസ്കിന്റെ സ്ഥിരം സ്വഭാവമാണ്. പണ്ട് പലപ്പോഴായി ട്വിറ്ററിനെതിരെയും സ്ഥാപനത്തിന്റെ നയങ്ങൾക്കെതിരെയും Elon Musk രംഗത്ത് വന്നിട്ടുണ്ട്. ഒടുവിൽ സ്ഥാപനം തന്നെ സ്വന്തമാക്കിയിട്ടാണ് മസ്ക് ആ പരിപാടി നിർത്തിയതെന്ന് ഓർക്കണം.
ഇപ്പോഴിതാ ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിനെതിരെയും രംഗത്ത് വന്നിരിക്കുകയാണ് മസ്ക്. WhatsApp വിശ്വസിക്കാൻ കൊള്ളാത്ത ആപ്ലിക്കേഷനാണെന്നാണ് മസ്ക് പറഞ്ഞത്. ട്വിറ്ററിലെ ഒരു ജീവനക്കാരന്റെ ട്വീറ്റിനോടായിരുന്നു മസ്കിന്റെ "വാട്സ്ആപ്പ് വിരുദ്ധ" പ്രതികരണം. വാട്സ്ആപ്പിന് സമാനമായ ഫീച്ചറുകൾ ട്വിറ്ററിലും അവതരിപ്പിക്കാൻ ഇരിക്കെയാണ് മസ്കിന്റെ ട്വീറ്റെന്നതാണ് ഏറ്റവും ശ്രദ്ധേയം. എത് സാഹചര്യത്തിലാണ് ഇലോൺ മസ്ക് വാട്സ്ആപ്പിനെതിരെ രംഗത്ത് വന്നതെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

താൻ ഉറങ്ങിക്കിടക്കുമ്പോൾ പോലും വാട്സ്ആപ്പ് തന്റെ ഫോണിന്റെ മൈക്രോഫോൺ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ട്വിറ്റർ എഞ്ചിനീയർ രംഗത്ത് വന്നതാണ് സംഭവത്തിന്റെ തുടക്കം. തന്റെ വാദങ്ങളെ ന്യായീകരിക്കാൻ ട്വിറ്ററർ ജീവനക്കാരൻ ആൻഡ്രോയിഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും ഷെയർ ചെയ്തിരുന്നു. ഈ ട്വീറ്റിന് മറുപടി എന്ന നിലയിലാണ് വാട്സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മസ്ക് പ്രതികരിച്ചത്. വാട്സ്ആപ്പിന് സമാനമായി വോയ്സ്, വീഡിയോ കോൾ സൌകര്യങ്ങളും ട്വിറ്ററിൽ ലഭ്യമാക്കാൻ ഇരിക്കെയാണ് മസ്കിന്റെ പരാമർശങ്ങൾ എന്നതാണ് ഏറ്റവും രസകരം.
ഇവിടെയാണ് ട്വിറ്ററിനെതിരെ മസ്ക് നേരത്തെ നടത്തിയ പരാമർശങ്ങൾ ഓർക്കേണ്ടത്. ട്വിറ്ററിനും കമ്പനി മേധാവികൾക്കുമെതിരെ കടുത്ത പരാമർശങ്ങളാണ് മസ്ക് നടത്തിയത്. തുടർന്ന് ട്വിറ്റർ ഓഹരികളിൽ അടക്കം വലിയ ഇടിവ് നേരിട്ടിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ മസ്ക് എറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ട്വീറ്റുകളിലൂടെ ട്വിറ്ററിന്റെ ഓഹരി മൂല്യം ഇടിക്കാൻ മസ്ക് മനപ്പൂർവം ശ്രമം നടത്തിയെന്നതടക്കമുള്ള വിമർശനങ്ങളും മസ്കിനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പിനെയും മസ്ക് കേറി ചൊറിയുന്നത്.
ഫോഡ് ഡബിരി എന്ന ട്വിറ്റർ എഞ്ചിനീയറാണ് വാട്സ്ആപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. വെളുപ്പിനെ 4:20 മുതൽ 6:53 വരെ വാട്സ്ആപ്പ് ഡിവൈസിന്റെ മൈക്രോഫോൺ ഉപയോഗിച്ചതായി കാണിക്കുന്ന ആൻഡ്രോയിഡ് ഡാഷ്‌ബോർഡ് സ്ക്രീൻഷോട്ടും ഇയാൾ പങ്ക് വച്ചിരുന്നു. താൻ ഉറങ്ങുന്ന സമയത്ത് വാട്സ്ആപ്പ് ഫോണിന്റെ മൈക്രോഫോൺ ഉപയോഗിക്കുന്നതായും ഇയാൾ ട്വിറ്ററിൽ ആരോപിച്ചു. എന്നാൽ ആരോപണത്തിൽ പ്രതികരണവുമായി വാട്സ്ആപ്പും രംഗത്ത് വന്നു.
ആൻഡ്രോയിഡിലെ ബഗ് മൂലം പ്രൈവസി ഡാഷ്ബോർഡിൽ തെറ്റായ വിവരങ്ങൾ കാണിക്കുന്നതാണെന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം. വിഷയത്തിൽ പരിശോധന നടത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും കമ്പനി ട്വീറ്റ് ചെയ്തു. വാട്സ്ആപ്പിലെ മൈക്രോഫോൺ സെറ്റിങ്സിന്റെ പൂർണ നിയന്ത്രണവും യൂസഴ്സിന് തന്നെയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ കമ്പനി വ്യക്തമാക്കുകയും ചെയ്തു. യൂസർ വോയ്സ് കോൾ, വോയ്‌സ് നോട്ട്, വീഡിയോസ് എന്നിവ റെക്കോർഡ് ചെയ്യുമ്പോൾ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യപ്പെടുന്നതെന്നും വാട്സ്ആപ്പിന്റെ ട്വീറ്റുകളിൽ പറയുന്നു.
അതേ സമയം, വാട്സ്ആപ്പിന് സമാനമായ ഫീച്ചറുകൾ ട്വിറ്ററിലേക്കും കൊണ്ട് വരികയാണ് ഇലോൺ മസ്ക്. ട്വിറ്റർ ത്രെഡുകളിലെ ഏത് മെസേജിനും ഡയറക്റ്റ് മെസേജ് അയ്ക്കാനും റെസ്പോൺഡ് ചെയ്യാനും കഴിയുന്ന വിധത്തിലാണ് മാറ്റങ്ങൾ വരുന്നത്. വോയ്‌സ് കോളുകൾക്കും വീഡിയോ കോളുകൾക്കും ഭാവിയിൽ ട്വിറ്ററിൽ സപ്പോർട്ട് ലഭിക്കും. അയയ്ക്കുന്ന ഡയറക്റ്റ് മെസേജുകൾ ( ഡിഎം ) മറ്റാർക്കും ആക്സസ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്നും ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications








