ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യക്കാർക്കിട്ട് പണി അൽപ്പം കടുപ്പിച്ച് മസ്ക്..?
ട്വിറ്ററിന്റെ 50 ശതമാനം ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് പുതിയ മേധാവി ഇലോൺ മസ്ക് പുറത്താക്കിയത്. ആഗോള തലത്തിൽ 7,500 ജീവനക്കാരാണ് കമ്പനിയ്ക്ക് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് 3,738 ജീവനക്കാരെ കമ്പനി ( മസ്ക് ) പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലും ഒറ്റ ദിവസം കൊണ്ട് ജോലി നഷ്ടപ്പെട്ടത് പകുതിയിൽ കൂടുതൽ ജീവനക്കാർക്ക് ( elon musk twitter ).

ഇന്ത്യയിൽ ആകെ മുന്നൂറോളം ജീവനക്കാരാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. അതിൽ 200ൽ അധികം ആളുകൾക്കും ജോലി നഷ്ടമായെന്നാണ് കരുതുന്നത്. അതായത് ആകെയുണ്ടായിരുന്ന ജീവനക്കാരുടെ മൂന്നിൽ രണ്ട് ഭാഗവും പുറത്തായി. അങ്ങനെയാണെങ്കിൽ ആഗോള തലത്തിൽ നടന്നതിലും കൂടുതൽ കടുത്ത നടപടിയാണ് രാജ്യത്ത് ട്വിറ്റർ ജീവനക്കാർക്കെതിരെ നടന്നത്.

നേരത്തെ ട്വിറ്ററും ഇന്ത്യൻ സർക്കാരും തമ്മിൽ ചില്ലറ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. അത് പോലെ തന്നെ ഇലോൺ മസ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ഇടപഴകലുകളും അത്ര സുഗമമല്ല. ഇതിനിടയിലാണ് ട്വിറ്ററിനെ മസ്ക് ഏറ്റെടുക്കുന്നതും ഇന്ത്യയിൽ നിന്നടക്കം ജീവനക്കാരെ വളരെപ്പെട്ടെന്ന് പുറത്താക്കുന്നതും. ഇന്ത്യയിലെ ജീവനക്കാരെ ഒഴിവാക്കിയപ്പോൾ ശതമാനക്കണക്ക് കൂടിയത് ഈ പഴയ സാഹചര്യങ്ങൾ കൂട്ടിച്ചേർത്ത് വായിക്കേണ്ടി വരും.

ഏതൊക്കെ വകുപ്പുകളെ പിരിച്ചുവിടൽ ബാധിച്ചെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്. ട്വിറ്ററിലെ നടപടികളിൽ മസ്കിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്വീകരിച്ച രീതി, വാക്ക് മാറ്റം, ജീവനക്കാരിലേൽപ്പിച്ച മാസസിക സംഘർഷം എന്നിവയെല്ലാമാണ് വിമർശനങ്ങളുടെ കാതൽ. ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

വർഷങ്ങളായി ട്വിറ്ററിൽ ജോലി ചെയ്ത് വന്നവരെയടക്കമാണ് ഇലോൺ മസ്ക് ഒരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കിയത്. കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകിയ ശേഷമാണ് മസ്കിന്റെ ഈ നടപടികൾ എന്നും ഓർക്കണം. 75 ശതമാനം ജീവനക്കാരെ നില നിർത്തുമെന്ന് ഇലോൺ മസ്ക് ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നുവെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.

ഈ ഉറപ്പുകൾ നൽകിയ ശേഷം ആഗോള തലത്തിൽ വിവിധ ഓഫീസുകൾ അടച്ച് പൂട്ടുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്തത് അതിക്രൂരമായ നടപടിയെന്നാണ് വിലയിരുത്തുന്നത്. അതും മെയിൽ അയച്ചാണ് പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യയിൽ പുലർച്ചെ നാല് മണി മുതലാണ് ജീവനക്കാർക്ക് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ച് തുടങ്ങിയത്.

ജോലി നഷ്ടപ്പെട്ടവർക്ക് ഇനി മുതൽ ട്വിറ്ററിന്റെ ഇന്റേണൽ കമ്മ്യൂണിക്കേഷൻ ചാനലുകളിലേക്കും ബാക്കെൻഡ് സിസ്റ്റങ്ങളിലേക്കും ആക്സസ് ലഭിക്കില്ലെന്ന് ടെർമിനേഷൻ മെയിലുകളിൽ പറയുന്നുണ്ട്. സ്വന്തം ഇ മെയിൽ പ്ലാറ്റ്ഫോമിന് പുറമെ സ്ലാക്കും ട്വിറ്റർ ഇന്റേണൽ കമ്മ്യൂണിക്കേഷന് ഉപയോഗിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകളിലും പുറത്താക്കിയ ജീവനക്കാർക്ക് ആക്സസ് നഷ്ടമായിട്ടുണ്ട്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ട്വിറ്റർ ഇന്ത്യയുടെ പകുതിയിൽ കൂടുതൽ ജീവനക്കാരും പുറത്തായിട്ടുണ്ട്. ഇന്ത്യയിൽ ട്വിറ്ററിന്റെ എഞ്ചിനീയറിങ്, സെയിൽസ്, കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമാണ് ആളുകളെ പറഞ്ഞ് വിട്ടിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

മസ്കിന്റെ വിളയാട്ടം
ഇലോൺ മസ്ക് ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തിട്ട് അധിക നാളുകൾ ആയിട്ടില്ല. ആരെയൊക്ക നില നിർത്തണം, ഒഴിവാക്കണം എന്ന് ആഴത്തിൽ ചിന്തിച്ച് തീരുമാനം എടുക്കാൻ പോലും ട്വിറ്റർ മാനേജർമാർക്ക് മസ്ക് സമയം നൽകിയില്ലെന്നും കരുതേണ്ടി വരും. ചിലവ് നിയന്ത്രിച്ച് വരുമാന നഷ്ടം പിടിച്ചുനിർത്താൻ വേണ്ടിയാണ് നടപടിയെന്ന് കൂട്ടപ്പിരിച്ചുവിടലിനെ മസ്ക് ന്യായീകരിക്കുന്നുമുണ്ട്.

പ്രതിദിനം നാല് മില്യൺ അമേരിക്കൻ ഡോളറാണ് കമ്പനിയുടെ നഷ്ടമെന്നും ഈ സാഹചര്യത്തിൽ വേറൊരു പോംവഴിയുമില്ലെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ടവർക്കെല്ലാം മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്നും മസ്കിന്റെ ട്വീറ്റിൽ പറയുന്നുണ്ട്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർ ട്വിറ്ററിനെതിരെ കേസ് നൽകിയിട്ടുമുണ്ട്. മസ്കും ട്വിറ്ററും പിരിച്ചുവിടൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് നിയമനടപടി. ഇന്ത്യയിലെ ജീവനക്കാരുടെ കാര്യത്തിൽ ഈ കേസിലെ വിധി സ്വാധീനിക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications