ഇലോൺ മസ്ക് ശ്രമിക്കുന്നത് ട്വിറ്റർ ചുളുവിലയ്ക്ക് സ്വന്തമാക്കാൻ; കേസുമായി നിക്ഷേപകർ
ഇലോൺ മസ്കിനെതിരെ നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ നിക്ഷേപകർ. കമ്പനിയുടെ ഓഹരി വില താഴാൻ മസ്ക് മനപൂർവം സ്വാധീനം ചെലുത്തിയെന്നും ട്വിറ്ററിലെ ഓഹരി വെളിപ്പെടുത്തുന്നത് വൈകിപ്പിച്ച് അമിത നേട്ടമുണ്ടാക്കിയെന്നും കാട്ടിയാണ് പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മസ്ക് എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് നിയമ നടപടിയുമായി നിക്ഷേപകർ രംഗത്ത് വരുന്നത്. ബോട്ട് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഏറ്റെടുക്കൽ നടപടികൾ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

മാർച്ച് 14ന് മുമ്പ് തന്നെ ട്വിറ്ററിന്റെ 5 ശതമാനത്തിൽ അധികം ഓഹരികൾ മസ്ക് വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ ഇത് വെളിപ്പെടുത്താൻ ലോക കോടീശ്വരൻ പരാജയപ്പെട്ടെന്നാണ് ട്വിറ്റർ ഇൻക് നിക്ഷേപകർ പറയുന്നത്. ഇങ്ങനെ മസ്ക് 156 മില്യൺ ഡോളറിന്റെ ലാഭം ഉണ്ടാക്കിയെന്നും ആരോപണം ഉണ്ട്. തങ്ങളെ ഒരു ക്ലാസ് ആയി പരിഗണിച്ച് നഷ്ടപരിഹാരം നൽകണമെന്നും നിക്ഷേപകരുടെ പരാതിയിൽ പറയുന്നു.

അറിയാത്തവർക്കായി, മാർച്ച് 14ന് മുമ്പ് തന്നെ ട്വിറ്ററിന്റെ 5 ശതമാനത്തിൽ കൂടുതൽ ഓഹരികൾ മസ്ക് വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ ഇത് പുറത്തറിഞ്ഞിരുന്നില്ല. മാർച്ച് 24 മുതലുള്ള ദിവസങ്ങളിൽ ട്വിറ്ററിനെതിരെ വലിയ വിമർശനങ്ങളുമായി മസ്ക് രംഗത്ത് എത്തിയിരുന്നു. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നില്ല, പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആവശ്യമാണോ തുടങ്ങിയ ട്വീറ്റുകൾ മസ്ക് നടത്തുകയും ചെയ്തു. വലിയ തരംഗമാണ് മസ്കിന്റെ ഇത്തരം ഇടപെടലുകൾ ട്വിറ്ററിലും നവമാധ്യമരംഗത്തും ഉണ്ടാക്കിയത്.

പിന്നാലെ ഏപ്രിൽ ആദ്യ വാരം ട്വിറ്ററിൽ മസ്കിന് ഓഹരികൾ ഉള്ളതായി വാർത്തകൾ വന്നു. എസ്ഇസി ഫയലിങ് രേഖകളിലൂടെയാണ് മസ്കിന്റെ ട്വിറ്റർ ഓഹരികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായത്. 9.2 ശതമാനം ട്വിറ്റർ ഓഹരികളാണ് മസ്ക് വാങ്ങിക്കൂട്ടിയത്. നിലവിൽ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇലോൺ മസ്ക്. ഒരേ സമയം ട്വിറ്ററിനെ പൊതുവിടത്തിൽ വിമർശിക്കുകയും രഹസ്യമായി ഓഹരി വാങ്ങിക്കൂട്ടുകയും ചെയ്തതാണ് സ്റ്റോക്ക് പ്രൈസ് മാനിപ്പുലേഷനായി നിക്ഷേപകർ പറയുന്നത്.

ട്വിറ്ററിൽ ഓഹരികൾ വാങ്ങിക്കൂട്ടിയ കാര്യം മറച്ച് വച്ച് ഇലോൺ മസ്ക് നടത്തിയ ഇടപെടലുകൾ ഓഹരി വിലയെയും മാർക്കറ്റിനെയും ബാധിച്ചു. ഇത് ട്വിറ്റർ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ മസ്കിനെ സഹായിച്ചുവെന്നും മെയ് 25ന് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ നിക്ഷേപകർ ആരോപിക്കുന്നു. വിർജീനിയ നിവാസിയായ വില്യം ഹെറെസ്‌നിയാക്കിന്റെ നേതൃത്വത്തിലാണ് നിക്ഷേപകർ മസ്കിനെതിരെ നിയമ നടപടി ആരംഭിച്ചത്.

നിയമ നടപടിയിൽ ട്വിറ്ററിനെയും നിക്ഷേപകർ എതിർ കക്ഷിയാക്കിയിട്ടുണ്ട്. മസ്കിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ടെന്നാണ് നിക്ഷേപകരുടെ പക്ഷം. അതേ സമയം തന്നെ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഒന്നും നിക്ഷേപകർ ആവശ്യപ്പെടുന്നില്ല. ഏറ്റെടുക്കൽ ചർച്ചകളെ സംശയ മുനയിൽ കൊണ്ട് വരുന്ന പ്രസ്താവനകളും ട്വീറ്റുകളും മസ്ക് നടത്തിയെന്നും ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും നിക്ഷേപകരുടെ പരാതിയിൽ പറയുന്നു.

അതേ സമയം മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ട്വിറ്ററിലെ സ്പാം / ബോട്ട് അക്കൌണ്ടുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരുത്താതെ എറ്റെടുക്കൽ നടപടികൾ മുന്നോട്ട് പോകില്ലെന്നാണ് ഇലോൺ മസ്കിന്റെ നിലപാട്. ട്വിറ്റർ വാങ്ങുന്നത് താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നുവെന്ന മസ്കിന്റെ ട്വീറ്റ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും നിക്ഷേപകർ ആരോപിക്കുന്നു.

നിലവിലുള്ള ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കുന്നത് ട്വിറ്ററിന്റെ ഓഹരി മൂല്യം ഇടിയാൻ വേണ്ടിയാണെന്നും നിക്ഷേപകർ പറയുന്നു. ടെസ്ലയുടെ സ്റ്റോക്ക് ഇടിഞ്ഞത്, ട്വിറ്റർ ഏറ്റെടുക്കാൻ ഉള്ള മസ്കിന്റെ ശേഷിയെ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പരമാവധി കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ സ്വന്തമാക്കുക, അല്ലെങ്കിൽ പിഴയൊന്നും കൂടാതെ പിന്മാറുക എന്നതാണ് ഇലോൺ മസ്ക് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും നിക്ഷേപകർ ആരോപിക്കുന്നു.

ട്വിറ്ററിലെ ബോട്ട് അക്കൌണ്ടുകളെ കുറിച്ച് മസ്കിന് നേരത്തെ തന്നെ ധാരണ ഉണ്ടായിരുന്നു. എറ്റെടുക്കൽ നടപടികൾ ആരംഭിച്ച ശേഷമുള്ള പ്രസ്താവനകൾ ട്വിറ്ററിന്റെ സ്റ്റോക്ക് ഇടിക്കാൻ വേണ്ടിയായിരുന്നു. ഇത് വിജയിച്ചെന്നും കമ്പനിയ്ക്ക് വാല്യൂവേഷനിൽ 8 ബില്യൺ ഡോളർ നഷ്ടമായെന്നും നിക്ഷേപകരുടെ പരാതിയിൽ പറയുന്നു. അതേ സമയം മസ്കിന്റെ ഭാഗത്ത് നിന്നും ഈ നിയമ നടപടികളെക്കുറിച്ച് പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

മസ്ക് തന്റെ ഓഹരി വെളിപ്പെടുത്തിയ സമയം സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് ഈ മാസം ആദ്യം വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എസ്ഇസി നിയമപ്രകാരം ഒരു കമ്പനിയിൽ 5 ശതമാനത്തിൽ ഓഹരി വാങ്ങുന്ന ഏതൊരു നിക്ഷേപകനും 10 ദിവസത്തിനുള്ളിൽ ഹോൾഡിങുകൾ വെളിപ്പെടുത്തണം. ഇത് ലംഘിക്കപ്പെട്ടോ എന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ പരിശോധിക്കുക.

ഇക്വിറ്റി ഫിനാൻസിങ് വഴി 6.25 ബില്യൺ യുഎസ് ഡോളർ കൂടി ട്വിറ്റർ ബിഡിനായി മസ്ക് കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് ട്വിറ്റർ ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ മസ്ക് ശ്രമിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തൽ. മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ തടയണം എന്ന് ആവശ്യപ്പെട്ട് ഡെലവെയർ കോടതിയിൽ ഫ്ലോറിഡ പെൻഷൻ ഫണ്ട് നൽകിയ കേസും തുടരുകയാണ്. മറ്റ് ചില വലിയ ട്വിറ്റർ ഷെയർഹോൾഡർമാർ ഏറ്റെടുക്കലിനെ പിന്തുണയ്ക്കുന്നുവെന്നും ഇത് ഡെലവെയർ നിയമത്തിന് വിരുദ്ധമാണെന്നും കാട്ടിയാണ് കേസ്. അതേ സമയം നിക്ഷേപകരുടെ പരാതിയിൽ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെടുന്നില്ല.


Click it and Unblock the Notifications








