ഇലോൺ മസ്ക് പാപ്പരാകുന്നുവോ? ട്വിറ്റർ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ഇതാ
ട്വിറ്ററിലെ വിവാദ പരിഷ്ക്കാരങ്ങൾക്ക് പിന്നാലെ ട്വിറ്റർ ഉടമ ഇലോൺ മസ്കിനെതിരെ വിവാദ വെളിപ്പെടുത്തലുമായി ട്വിറ്ററിലെ മുൻ ജീവനക്കാരൻ. സാമ്പത്തികമായ ലാഭത്തിന് വേണ്ടി മാത്രമാണ് ഇലോൺ മസ്ക് ഇത്തരം ഒരു പരിഷ്ക്കാരം കൊണ്ടുവന്നത് എന്നാണ് ട്വിറ്ററിലെ മുൻ ജീവനക്കാരനായ ഡോ.റുമ്മൻ ചൗധരി വെളിപ്പെടുത്തിയത്.
2022 നവംബർ വരെ ട്വിറ്ററിന്റെ ഡാറ്റ സൈന്റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ചൗധരി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചൗധരി ഇക്കാര്യം വെളിപ്പെടുത്തിയത്. ബില്ലുകൾ അടക്കാൻ വേണ്ടിയാണ് ഉപഭോക്താക്കളുടെ കൈയ്യിൽ നിന്ന് പരിഷ്ക്കാരങ്ങളുടെ പേരിൽ പണം മുതലാക്കിയത് എന്നായിരുന്നു ചൗധരിയുടെ വെളിപ്പെടുത്തൽ. നിലവിൽ മസ്ക് ചിലവുകൾ കുറക്കാനുള്ള ശ്രമത്തിലാണെന്നും ചൗധരി കൂട്ടിച്ചേർത്തു.

ഇത് വളരെ തീവ്രവും അപ്രതീക്ഷിതവുമായ ഒരു തീരുമാനം ആയിരുന്നു. എന്നാൽ മസ്കിന്റെ ഈ തീരുമാനം പരാജയപ്പെട്ടുവെന്നും ഇദ്ദേഹം പറഞ്ഞു. ട്വിറ്റർ ഗൂഗിൾ ക്ലൗഡ് ബില്ലുകൾ അടയ്ക്കുന്നില്ല എന്നതരത്തിൽ നേരത്തെ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഗൂഗിളുമായുള്ള ട്വിറ്ററിന്റെ കരാർ പുതുക്കൽ തീയതി അവസാനിച്ചതിനാൽ ബില്ലുകൾ അടയ്ക്കാൻ ട്വിറ്റർ വിസമ്മതിച്ചു എന്നായിരുന്നു വാർത്തകൾ
കഴിഞ്ഞ വർഷം ഒക്ടോബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കും മുമ്പ് ഗൂഗിളും ട്വിറ്ററും തമ്മിൽ നിരവധി കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പ്രധാനം സ്പാമുകളിൽ നിന്ന് അക്കൗണ്ടുകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ മസ്ക് അധികാരം ഏറ്റെടുത്തതിൽ പിന്നെ ഗൂഗിൾ ക്ലൗഡ് ബില്ലുകൾ അടയ്ക്കാൻ ട്വിറ്റർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഈ സംഭവം വാർത്തയായത്.
മസ്കിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്മാമിൽ നിന്നും വ്യാജന്മാരിൽ നിന്നും ട്വിറ്ററിനെ സംരക്ഷിക്കാനും ഡാറ്റകൾ ചോരാതിരിക്കാനും ആണ് പുതിയ പരിക്ഷരണങ്ങൾ എന്നാണ് ട്വിറ്ററിന്റെ വാദം. പ്രൊഫൈൽ വേരിഫിക്കേഷനായി ഉപയോക്താക്കളുടെ പക്കൽ നിന്ന് പണം ഈടാക്കൽ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന പോസ്റ്റുകളുടെ എണ്ണം കുറക്കൽ തുടങ്ങി നിരവധി പരിക്ഷ്ക്കാരങ്ങൾ ആണ് അടുത്തിടെ ട്വിറ്റർ നടത്തിയത്.
പുതിയ പരിക്ഷ്കാരം കൊണ്ടുവന്നപ്പോൾ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് ഒരു ദിവസം 600 പോസ്റ്റുകൾ മാത്രമാണ് വായിക്കാൻ സാധിച്ചിരുന്നത്. തുടർന്ന് ഉപയോക്താക്കളുടെ പ്രതിക്ഷേധം കണക്കിലെടുത്ത് ഇത് 1000 പോസ്റ്റുകളാക്കി ഉയർത്തി. വെരിഫൈഡ് അക്കൗണ്ടുകൾക്ക് ദിവസവും 6,000 പോസ്റ്റുകൾ നിലവിൽ കാണാം. പുതുതായി വെരിഫൈഡ് ആകുന്നവർക്ക് ദിവസം 500 ട്വീറ്റുകൾ മാത്രമാണ് കാണാൻ സാധിക്കുക.
ഓപ്പൺ എ.ഐ, ചാറ്റ്ജിപിടി, തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനങ്ങൾ ട്വിറ്ററിൽ നിന്ന് ഡാറ്റകൾ ശേഖരിക്കുന്നുണ്ടെന്നും ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും ഇലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടർന്ന് മസ്ക് പുതിയ പരിക്ഷക്കാരങ്ങൾ കൊണ്ടുവന്നത്. ട്വിറ്ററിലെ പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ഉപയോക്താക്കൾ സമാനമായ മറ്റ് ആപ്ലിക്കേഷനുകൾ തേടിപോകുന്നുമുണ്ട്.

അതിനിടെ ട്വിറ്ററിന് ബദലായ മെറ്റയുടെ ത്രെഡ്സ് വ്യാഴാഴ്ച ലോഞ്ച് ചെയ്യും. ഇൻസ്റ്റഗ്രാം അടിസ്ഥാനമാക്കി ഒരു ചാറ്റിംഗ് ആപ്പ് പോലെ ആയിരിക്കും ത്രെഡ്സ് പ്രവർത്തിക്കുക. ട്വിറ്ററിനെ അപേക്ഷിച്ച് കൂടുതൽ സുതാര്യമായിരിക്കും ത്രെഡ്സ് എന്നാണ് മെറ്റ അവകാശപ്പെടുന്നത്. പ്രധാനമായും ട്വിറ്ററിലെ ഉപഭോക്താക്കളെ ത്രെഡ്സിലേക്ക് ആകർഷിക്കാനായിരിക്കും മെറ്റ ശ്രമിക്കുന്നത്.
ഫെയിസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയകൾ നിയന്ത്രിക്കുന്നതിനാൽ മെറ്റക്ക് ത്രെഡ്സിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത് അത്ര ശ്രമകരമായ കാര്യം ആയിരിക്കില്ല എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








