താൻ മോദിയുടെ ആരാധകനെന്ന് ഇലോൺ മസ്ക്; ടെസ്ലയും സ്റ്റാർലിങ്കും ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് താനെന്ന് ട്വിറ്റർ സിടിഒയും പ്രമുഖ വ്യവസായിയുമായ ഇലോൺ മസ്ക്. യുഎസ് സന്ദർശനത്തിനെത്തിയ മോദിയുമായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയെയും മോദിയെയും പുകഴ്ത്തി മസ്ക് രംഗത്തെത്തിയത്. മുൻപ് കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറി മോദി സന്ദർശിച്ചതും മസ്ക് അനുസ്മരിച്ചു.
മോദി- മസ്ക് കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. കാർ നിർമാതാക്കളായ ടെസ്ലയുടെ ഉടമകൂടിയാണ് ഇലോൺ മസ്ക്. ഇലക്ട്രിക് വാഹന നിർമാണത്തിൽ ടെസ്ലയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. ടെസ്ലയും മസ്കിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള സ്പേസ്എക്സിന്റെ കീഴിലുള്ള സ്റ്റാർലിങ്ക് പദ്ധതിയും അധികം വൈകാതെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ ടെസ്ല ഫാക്ടറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മോദി- മസ്ക് കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടായി എന്നാണ് റിപ്പോർട്ട്. ലോകത്തെ മറ്റേതൊരു രാജ്യവും നൽകുന്നതിനെക്കാൾ വലിയ വാഗ്ദാനങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് മസ്ക് സൂചിപ്പിച്ചത്. വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും വ്യവസായം തുടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മോദിയുടെ രീതിയെയും മസ്ക് പ്രശംസിച്ചു.
ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ ടെസ്‌ലയെ പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രിയെ മസ്‌ക് അഭിനന്ദിച്ചു. വികസനത്തിൽ മോദി പുലർത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്, "ഇന്ത്യയ്‌ക്കായി ശരിയായ കാര്യം ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. പുതിയ കമ്പനികളെ പിന്തുണയ്ക്കാനും വരവേൽക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഉചിതമായ സമയത്ത് ഈ അവസരം വിനിയോഗിക്കും'' എന്ന് മസ്ക് പറഞ്ഞു.

സോളാർ പവർ, സ്റ്റേഷണറി ബാറ്ററി പാക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള സുസ്ഥിര ഊർജ്ജ ( sustainable energy ) വികസനത്തിൽ ഇന്ത്യക്ക് ശക്തമായ സാധ്യതയുണ്ടെന്ന് മസ്‌ക് പറഞ്ഞു, സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മസ്‌ക് പറഞ്ഞു.
"ഇലക്‌ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താൻ ഇന്ത്യയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ" മോദി മസ്‌കിനെ ക്ഷണിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവും പിന്നീട് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ നിക്ഷേപത്തിനായി ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ യുഎസ് കമ്പനികളെ പ്രേരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മോദിയുടെ സന്ദർശനത്തിലെ കൂടിക്കാഴ്ചകളിൽ ഇതുസംബന്ധിച്ച ചർച്ചകളും നടക്കും.
ടെസ്ല ഫാക്ടറിയും സ്റ്റാർലിങ്ക് വ്യാപനവുമായി ബന്ധപ്പെട്ട് "അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കാൻ താൻ ആലോചിക്കുന്നുണ്ട് എന്നും മസ്ക് വെളിപ്പടുത്തി. ഇന്ത്യയിലെ വിദൂര ഗ്രാങ്ങളിൽ അവിശ്വസനീയമാംവിധം മാറ്റം കൊണ്ടുവരാൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് സാധിക്കുമെന്ന് താൻ കരുതുന്നതായും ഇലോൺ മസ്ക് പറഞ്ഞു.
മസ്‌കും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന പ്രാധാന്യം വർധിപ്പിക്കാനും നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യം എന്ന നിലയിൽ ഇന്ത്യയെ ഉയർത്താനും ടെസ്ലയുടെ കടന്നുവരവ് സഹായിക്കും. രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം വളർത്താനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കും അത് കരുത്താകും.
ഇന്ത്യയിൽ ടെസ്ല ഫാക്ടറി ആരംഭിക്കാൻ മസ്ക് 2022ൽ ശ്രമം നടത്തിയിരുന്നെങ്കിലും ഉയർന്ന ഇറക്കുമതി നികുതി സംബന്ധിച്ച തർക്കങ്ങൾ മൂലം പിന്മാറുകയായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോഴും ടെസ്ലയുടെ പരിഗണനയിലുണ്ട് എന്നാണ് മസ്കിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം എത്തിയ നരന്ദേമോദി 24 വരെയാണ് യുഎസ് സന്ദർശനം നടത്തുക. 22ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
23ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. കൂടാതെ പ്രമുഖ സിഇഒമാർ, പ്രൊഫഷണലുകൾ എന്നിവരുമായും യുഎസ് സന്ദർശനത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. യുഎസിലെ മുൻനിര ടെക്നോളജി കമ്പനി മേധാവികളുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അവസരം തുറന്നുനൽകപ്പെടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications