എന്ത് പ്രഹസനമാണ് സജി... പൊതുജനാഭിപ്രായം മാനിച്ച് Twitter പടിയിറങ്ങുമോ Elon Musk
അലുവയും മത്തിക്കറിയും പോലെ ചേർച്ചയില്ലാത്ത കാര്യങ്ങളിലൊന്നാണ് ഇലോൺ മസ്കും ട്വിറ്ററുമെന്നത് ഏതാണ്ട് വ്യക്തമായിരിക്കുന്ന കാലമാണ്. ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കി, ആദ്യം ഏറ്റെടുക്കുമെന്നും പിന്നെ ഇല്ലെന്നും പറഞ്ഞു, ഒടുവിൽ ബാത്ത്റൂം സിങ്കും പൊക്കിപ്പിടിച്ച് Elon Musk ട്വിറ്ററിന്റെ ഹെഡ് ഓഫീസിൽ എത്തി. പിന്നെ കണ്ടത് മൊത്തം കിടിലൻ പ്രകടനങ്ങളായിരുന്നു. ഇന്ത്യൻ വംശജനായ Twitter സിഇഒയെ ആദ്യം തന്നെ പടിയിറക്കി.

പിന്നാലെ ട്വിറ്ററിലെ മൂവായിരത്തോളം ജീവനക്കാരെയും പിരിച്ചുവിട്ടു. ജോലി സമയം വലിയ രീതിയിൽ കൂട്ടി, ട്വിറ്ററിലെ ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷൻ ചാർജ് ഏർപ്പെടുത്തി. എതിർ പ്ലാറ്റ്ഫോമുകളുടെ അക്കൌണ്ടുകൾ പൂട്ടിച്ചു. അങ്ങനെ ട്വിറ്ററിനെ ആകെ മൊത്തം അടിനാശവും വെള്ളപ്പൊക്കവും എന്ന അവസ്ഥയിൽ ആക്കി വച്ചിട്ടുമുണ്ട്. എന്നിട്ടിപ്പോ പുതിയൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് പുള്ളിക്കാരൻ.

ഈ ട്വീറ്റിലെ കണ്ടന്റ് വല്ല പ്രാങ്കുമാണോയെന്ന് ഈ നിമിഷവും അറിയില്ല എന്നത് ആദ്യം തന്നെ പറയട്ടെ. താൻ ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണമോയെന്ന് ഒരു വോട്ടെടുപ്പ് നടത്തുകയാണ് മസ്ക്. ട്വിറ്ററിലെ പോൾ ഫീച്ചർ ഉപയോഗിച്ച് നടത്തുന്ന വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും ഇലോൺ മസ്ക് പറയുന്നു.
ഡിസംബർ 19ന് രാവിലെ 4.50 നാണ് ( യുഎസ് സമയം ) ഇലോൺ മസ്ക് ഈ പോൾ ട്വിറ്ററിൽ ഇട്ടത്. ഈ ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുന്ന സമയത്ത് 5 മണിക്കൂർ കൂടി ഈ വോട്ടെടുപ്പിൽ ബാക്കിയുണ്ട്. 12,713,462 പേർ പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 56.4 ശതമാനം യൂസേഴ്സ് മസ്ക് ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണമെന്നും 43.6 ശതമാനം പേർ മസ്ക് തുടരണമെന്നും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മസ്കും പോളുകളും
ഇതാദ്യമായല്ല ഇലോൺ മസ്ക് ട്വിറ്ററിന്റെ പോൾ ഫീച്ചർ ഉപയോഗപ്പെടുത്തുന്നത്. തനിക്ക് താത്പര്യമുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപീകരിക്കാൻ ( മസ്കിന്റെ ആരാധകവൃന്ദം തന്നെയാകും ഇക്കൂട്ടത്തിൽ ഭൂരിപക്ഷവും ) മസ്ക് വോട്ടെടുപ്പ് നടത്താറുണ്ട്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയടക്കം നിരോധിക്കപ്പെട്ട ചില ട്വിറ്റർ അക്കൌണ്ടുകൾ പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു.

പോൾ ഫീച്ചർ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ഇലോൺ മസ്ക് അൽപ്പം കണിശക്കാരനാണ്. യൂസേഴ്സിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പബ്ലിക്ക് ആയി മസ്ക് പറഞ്ഞിരിക്കുന്നത്. നിലവിലത്തെ ട്രെൻഡിൽ മാറ്റമൊന്നുമില്ലാതെ തുടർന്നാൽ മസ്ക് ട്വിറ്ററിന് പുറത്ത് പോകണമെന്ന് തന്നെയായിരിക്കും വിധിയെഴുത്ത്. ട്വിറ്റർ യൂസേഴ്സിന്റെ ഈ തീരുമാനം മസ്ക് അംഗീകരിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

ഇനി മസ്ക് ഈ പോൾ ഫലം അംഗീകരിച്ച് പുറത്ത് പോകുമെന്ന് തന്നെയിരിക്കട്ടെ. ആരായിരിക്കും മസ്കിന്റെ പിൻഗാമി..? തന്റെ പിൻഗാമി എന്ന നിലയിൽ ആരും മനസിലില്ലെന്നാണ് ഇലോൺ മസ്ക് തന്നെ പറയുന്നത്. ട്വിറ്ററിനെ അടച്ച് പൂട്ടലിൽ നിന്നും രക്ഷിക്കാൻ കഴിവുള്ളവർ ആ സ്ഥാനത്തേക്ക് വരാൻ തയ്യാറാകുന്നില്ലെന്നതാണ് ഇതിനുള്ള കാരണമായി മസ്ക് ചൂണ്ടിക്കാണിക്കുന്നത്.

ടെസ്ല പ്രതിസന്ധിയാണോ കാരണം?
ടെസ്ലയിലെ പ്രതിസന്ധികളാണ് ട്വിറ്ററിന്റെ തലപ്പത്ത് നിന്നും മാറി നിൽക്കാമെന്ന മസ്കിന്റെ വാഗ്ദാനത്തിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടെസ്ലയുടെ ഓഹരി മൂല്യം 50 ശതമാനത്തിന്റെ ഇടിവിലാണുള്ളത്. ഇത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനത്ത് നിന്നും ഇലോൺ മസ്ക് പിന്തള്ളപ്പെടാനും കാരണമായിരുന്നു. നിലവിൽ സമ്പന്നരുടെ പട്ടികയിൽ രണ്ടാമനാണ് മസ്ക്.

ടെസ്ലയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളായ കോഗ്വാൻ ലിയോ അടുത്തിടെ മസ്കിനെതിരെ രംഗത്ത് വന്നിരുന്നു. ടെസ്ലയിൽ " പ്രവർത്തിക്കുന്ന സിഇഒ " ഇല്ലെന്ന് ട്വീറ്റ് ചെയ്ത ലിയോ മസ്ക് ടെസ്ലയെ ഉപേക്ഷിച്ചെന്ന് വിമർശിക്കുകയും ചെയ്തു. ട്വിറ്ററിന് പുതിയൊരു സിഇഒയെ നിയമിക്കണമെന്നും ലിയോ പറഞ്ഞു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് ട്വിറ്ററിന്റെ പടിയിറങ്ങാൻ മസ്ക് സന്നദ്ധത അറിയിക്കുന്നത്.


Click it and Unblock the Notifications








