എന്നെ കണ്ട് പഠിക്ക്! ട്വിറ്ററിനെ മാതൃകയാക്കി കൂട്ടപ്പിരിച്ചുവിടൽ നടത്താൻ കമ്പനികളെ ഉപദേശിച്ച് മസ്ക്
ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിലൂടെ ആയിരക്കണക്കിനാളുകളുടെ ജോലിയില്ലാതാക്കിയ ഇലോൺ മസ്ക് ഇപ്പോൾ മറ്റ് കമ്പനികളിലുള്ളവരുടെയും പണികളയാൻ രംഗത്ത്. ഉൽപ്പാദനക്ഷമത കൂട്ടാൻ ട്വിറ്ററിനെ മാതൃകയാക്കി ജീവനക്കാരെ പിരിച്ചുവിടാൻ മസ്ക് വൻകിട ടെക് കമ്പനികളെ ഉപദേശിച്ചു. ട്വിറ്റർ, ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമകൂടിയായ മസ്ക് വാൾസ്ട്രീറ്റ് ജേർണലുമായുള്ള അഭിമുഖത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മിക്ക കമ്പനികളിലും, "കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന" തൊഴിലാളികളും " വിശ്രമിക്കാൻ വേണ്ടിമാത്രമായി എത്തുന്ന ആളുകളും ഉണ്ടെന്ന് മസ്ക് പറയുന്നു. താൻ ചുമതല ഏറ്റെടുക്കുമ്പോൾ ട്വിറ്ററിൽ പത്തിൽ ഒമ്പത് പേരും ഉൽപ്പാദനക്ഷമത കുറഞ്ഞവരായിരുന്നു എന്നും അതിനാലാണ് പിരിച്ചുവിടൽ വേണ്ടിവന്നത് എന്നും മസ്ക് തന്റെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മസ്ക് ചുമതല ഏറ്റെടുക്കുമ്പോൾ ഏകദേശം 7500 ജീവനക്കാരാണ് ട്വിറ്ററിൽ ഉണ്ടായിരുന്നത്. ചുമതല ഏറ്റതിന് പിന്നാലെ പ്രധാന തലവന്മാരടക്കം 4000 ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടു. മതിയായ കാരണങ്ങൾ വിശദീകരിക്കാതെ അർധരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ ആണ് പലരും പിരിച്ചുവിടപ്പെട്ടത്. ഒറ്റയടിക്ക് ജീവനക്കാരുടെ എണ്ണം 3500 ആയി വെട്ടിക്കുറച്ച മസ്ക് തുടർന്നുള്ള മാസങ്ങളിലും പിരിച്ചുവിടൽ തുടർന്നു.
ഇപ്പോൾ ഏതാണ്ട് 1500 ജീവനക്കാർ മാത്രമാണ് ട്വിറ്ററിലുള്ളത്. മസ്ക് ട്വിറ്ററിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ആഗോള തലത്തിൽ ടെക കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ സജീവമാക്കിയത്. മസ്കിന്റെ നടപടി മറ്റ് കമ്പനികൾക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രചോദനമായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിട്ടില്ല. എങ്കിലും കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ കൂടുതലായി വന്നുതുടങ്ങിയത് മസ്കിന്റെ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന് ശേഷമാണ്.

ഇപ്പോൾ കൂട്ടപ്പിരിച്ചുവിടൽ ശുദ്ധികലശത്തിന് ശേഷം ട്വിറ്റർ മെച്ചപ്പെട്ടു എന്നാണ് വാൾസ്ട്രീറ്റ് ജേർണലുമായുള്ള അഭിമുഖത്തിൽ മസ്ക് അവകാശപ്പെടുന്നത്. ഇപ്പോൾ പല ടെക് കമ്പനികളിലും ഉള്ളവർ കാര്യമായ പണിയൊന്നുമെടുക്കാതെ വെറുതെയിരിക്കുന്നവരാണ് എന്നാണ് മസ്ക് പറയുന്നത്. അവരുടെ ജോലികൊണ്ട് കമ്പനികൾക്ക് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. അത്തരം ആളുകളെ ഒഴിവാക്കണമെന്ന് മസ്ക് ഉപദേശിച്ചു.
ഇത്തരം പണിയെടുക്കാത്ത ആളുകൾ കമ്പനികളുടെ ഉൽപ്പാദനക്ഷമത കുറയ്ക്കുന്നു. കൂട്ടപ്പിരിച്ചുവിടലുകൾ ഉത്പാദനക്ഷമത കൂട്ടുമെന്നും മസ്ക് വാദിക്കുന്നു. ജീവനക്കാരെ വെട്ടിക്കുറച്ചത് ട്വിറ്ററിൽ വൻ തകരാറുകൾക്ക് കാരണമായോ എന്ന ചോദ്യത്തിന് അതൊക്കെ സാധാരണകാര്യമാണ് എന്നായിരുന്നു മസ്കിന്റെ മറുപടി. ഇൻസ്റ്റാഗ്രാമിന് അടുത്തിടെ തകരാറുണ്ടായില്ലേയെന്നും അക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ ട്വിറ്ററിലാണ് എത്തിയതെന്നും മസ്‌ക് പരിഹസിച്ചു.
ട്വിറ്റർ മുൻ മാനേജ്‌മെന്റ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ പോലെയാണ് ട്വിറ്റർ നടത്തിയിരുന്നതെന്ന് മസ്ക് ആരോപിച്ചിരുന്നു. വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും അത് ധാർമ്മികമായി തെറ്റാണെന്നുമാണ് മസ്കിന്റെ നിലപാട്. ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന് ശേഷം ബാക്കിവന്ന 1500 ജീവനക്കാർ രാവും പകലുമില്ലാതെ പണിയെടുക്കേണ്ടിവന്നിരുന്നത് ഏറെ ചർച്ചയായിരുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ടെക് കമ്പനികളിലെ ജീവനക്കാർ ആശങ്കയോടെയാണ് മുന്നോട്ട് പോകുന്നത്. ഗൂഗിൾ, മെറ്റാ, ആമസോൺ, മൈക്രോസോഫ്റ്റ്, കോഗ്നിസന്റ്, ഐബിഎം തുടങ്ങിയ ചെറുതും വലുതുമായ നിരവധി ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. എല്ലാം കൂടി കണക്കിലെടുത്താൽ ലക്ഷക്കണക്കിന് പേർക്ക് ഇതിനോടകം ജോലി നഷ്ടമായി. ഇനിയും നിരവധി പേർ പുറത്താക്കലിന്റെ വക്കിൽ എത്തിനിൽക്കുന്നു.

തങ്ങളുടെ ജോലി എപ്പോഴാണ് നഷ്ടമാകുക എന്ന ആശങ്ക എല്ലാ കമ്പനികളുടെയും ജീവനക്കാരെ വേട്ടയാടുന്നുണ്ട്. ഇതിനിടെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇലോൺ മസ്കിന്റെ 'കൂട്ടപ്പിരിച്ചുവിടൽ' ഉപദേശം എത്തിയിരിക്കുന്നത്. വരാൻ പോകുന്ന സാമ്പത്തികമാന്ദ്യത്തെ ചെറുക്കാനും ചെലവുചുരുക്കാനും മറ്റ് വഴിയില്ലാത്തതിനാലാണ് പിരിച്ചുവിടൽ നടത്തുന്നത് എന്നാണ് ചില കമ്പനികൾ വാദിച്ചിരുന്നത്.
എന്നാൽ ഈ വാദം തെറ്റാണെന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവുമധികം ആളുകളെ പിരിച്ചുവിട്ട ഗൂഗിളിന്റെയും മെറ്റയുടെയുമൊക്കെ സിഇഒമാരുടെ ശമ്പളം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് ഇവർ പറയുന്നു. അമിത നിയമനങ്ങൾ ക്രമീകരിക്കുക, പുതിയ പ്രോജക്ടുകൾക്ക് അനുയോജ്യമല്ലാത്തവരെ ഒഴിവാക്കുക, ഭാവിയുടെ ടെക്നോളജിയായ എഐയിൽ വിദഗ്ധരായ എൻജിനീയർമാരെ നിയമിക്കുക എന്നീ ലക്ഷ്യങ്ങൾ നടപ്പിലാക്കാനാണ് പിരിച്ചുവിടലെന്നാണ് ഇവരുടെ വാദം.


Click it and Unblock the Notifications








